Followers

Nov 30, 2010

ബെർളിയെത്തേടി....[ കുറ്റാന്വേഷണ നോവൽ ] - 1

ടർണീം...ടർണീം....ടർണീം...ടർണീം......

ഹലോ...?
ഉറുമീസ് തമ്പാന്റെ വീടല്ലേ..?
അല്ലല്ലോ..ഇത് ഉർവശി തീയറ്റേഴ്സാ..
ഉറുമീസ് തമ്പാൻ അവിടില്ലേ..?..


എടോ.. മര്യാദ്ക്ക് നമ്പരു നോക്കി ഡയല് ചെയ്യ്..ഇത് അഖിലലോക സൂപ്പർ ഡിറ്റക്ടീവ് പുഷ്പരാജിന്റെ സാറ്റലൈറ്റ് ഫോണാ...ഞാനിപ്പോൾ എന്റെ സ്വന്തം വിമാനത്തിൽ ആംസ്റ്റർഡാമിൽ നിന്നും അമേരിക്കയ്ക്ക് പറക്കുകയാണ്..ഒരാഴ്ച ആസ്പിനിൽ അവധിക്കാലം ആഖോഷിക്കാൻ പോവുകയാണ്..ഇയാക്കെന്താ വേണ്ടേ..?


അയ്യോ...സാറാണൊ...ഞാൻ  ഇന്റലിജെൻസ് കമ്മീഷണർ കുട്ടമ്പിള്ളയാ...... .അപ്പോ സാറൊന്നുമറിഞ്ഞില്ലേ...നമ്മടെ അച്ചായനെ ഏതാനും ദിവസമായിട്ട് കാണ്മാനില്ല...

“ഓ ..അത് പുള്ളി റബറിനടിക്കാൻ തുരിശുമേടിക്കാനായി വല്ല ചങ്ങനാശ്ശേരിയിലോ മറ്റോ പോയതാരിക്കും..വൈകിട്ട് വിളക്ക് വയ്ക്കുന്നതിനുമുൻപ് വീട്ടിലെത്തുമായിരിക്കും..“



അയ്യോ സാറേ..ഇത് അത്ര നിസ്സാരമല്ല..സംഭവം നടന്നിട്ട് ദിവസങ്ങളായി...എവിടെയാണെന്ന്
ആർക്കും ഒരു വിവരവുമില്ല..പലരേയും സംശയമുണ്ട്..തിരോധാനത്തിനു ശേഷം രണ്ടു മൂന്ന്
പോസ്റ്റുകൾ കണ്ടിരുന്നു...അതിന്റെ അന്തരാർഥങ്ങൾ തേടി വായനക്കാർ പരക്കം പായുകയാണ്.
എന്തായാലും സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്...എത്രയും വേഗം സാർ
കേരളത്തിലേക്ക് മടങ്ങി വരണം..ഇവിടെ ക്രമസമാധാനം ആകെ തകരാറിലാണ്..



ഓഹോ..അങ്ങിനെയാണോ..എങ്കിൽ ഞാൻ വരാം..സാധാരണ സുഖവാസത്തിനു പോകുമ്പോൾ ഞാൻ മൊബൈൽ എടുക്കാറില്ല..അതാണ് സംഗതി അറിയാതെ പോയത്..അപ്പോ ശരി..ഞാനുടനെത്താം....ക്ടിൻ!!

ഡിക്ടറ്റീവ് പുഷ്പരാജ് ഉടനേതന്നെ ഒന്ന് ബ്രേക്ക് ചവിട്ടി സ്റ്റിയറീങ്ങ് തിരിച്ച് ഒരു യൂ-ടേണേടുത്ത് വിമാനം തിരികെ കൊച്ചിയിലേക്ക് വിട്ടു...ജി.
പീ.എസിൽ കൊച്ചി സെറ്റ് ചെയ്തതിനു ശേഷം 5 കിലോയുടെ ഒരു നിഡോപ്പാട്ടയെടുത്ത് ആക്സിലേറ്ററിൽ വച്ചു..അതിവേഗത്തിൽ വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി...

പുഷ്പരാജ് അകത്തെ മുറിയിൽ പോയി ടിവി ഓണാക്കി മലയാളം ന്യൂസ് ചാനൽ വച്ചു...തിരോധാന കേസ് അന്വേഷിക്കാൻ താൻ വരുന്ന വിവരമറിഞ്ഞ് സർവ ചാനലുകാരും
എയർപോർട്ടിൽ തടിച്ചുകൂടിയിരിക്കുന്നത് കണ്ടു..ഇപ്പോൾ അവരുടെ മുന്നിൽ‌പ്പെട്ടാൽ അത് അന്വേഷണത്തെ ബാധിക്കും...

അതുകൊണ്ട് ലാന്റ് ചെയ്യുന്നതിനു മുൻപ് വിമാനത്തിൽ നിന്നും ചാടിയിറങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു..പോർട്ടിൽ ലാന്റ് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് മോഡിലിട്ടിട്ട്, അദ്ദേഹം കുളിമുറിയുടെ ജനൽ വഴി നൂഴ്ന്ന് പുറത്തിറങ്ങി..തന്റെ പ്രിയപ്പെട്ട 'ഡെസേർട്ട് ഈഗിൾ'  അരയിൽ തിരുകിവച്ചു..അത്യാധുനിക കമ്പ്യൂട്ടർ വാച്ചിൽ ഗൂഗുൾ എർത്ത് വച്ച്  ചാടാനുള്ള സ്ഥലം അടയാളപ്പെടുത്തി..
  

ഭരണങ്ങാനത്തുള്ള വർഗീസേട്ടന്റെ രണ്ടാമത്തെ മോന്റെ ഭാര്യയുടെ വീതത്തിലുള്ള വീടിന്റെ പുറകിലുള്ള തൊഴുത്തിൽ നിന്നും മൂന്നു മീറ്റർ മാറി വലതുവശത്തായുള്ള വൈക്കോൽക്കൂന ലക്ഷ്യമാക്കി കോർഡിനേറ്റ്സ് സെറ്റ് ചെയ്തു..ഡിക്ട്റ്റീവ് വിമാനത്തിൽ നിന്നും എടുത്തുചാടി..പകുതി ദൂരമായപ്പോഴാണ് അദ്ദേഹം ഓർത്തത് ഗൂഗുൾ എർത്തിലുള്ള പടങ്ങൾ  രണ്ടുകൊല്ലം മുന്നേയെടുത്തതാണല്ലോ...ആ വൈക്കോൽക്കൂന ഇപ്പോഴും അവിടെ കാണുവായിരിക്കും..എന്ന് ചിന്തിച്ചതും എൺപത്താറടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ ചക്കവെട്ടിയിടുന്ന പോലെ ഡിക്ടറ്റീവ് വീണു..


എന്നാൽ പുഷ്പരാജ് വെറും സാധാരണക്കാരനല്ലായിരുന്നു..ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടീയ ആളായിരുന്നു..ന്യൂട്ടന്റെ തേഡ് ലോ അപ്ലൈ ചെയ്ത് വീണതിലും സ്പീഡിൽ പൊങ്ങി കരയ്ക്കെത്തി...
ആ കിണറ്റുകരയിലിരുന്നു സാധുബീഡി വലിക്കുകയായിരുന്ന ഒരപ്പൂപ്പനോട് അദ്ദേഹം ചോദിച്ചു..
അതേ ...അങ്കിൾ ഇത് വർഗ്ഗീസേട്ടന്റെ സ്ഥലമല്ലേ...?
 

എടാ..ചെറ്ക്കാ..അവരെല്ലാം ഒരു കൊല്ലം മുൻപേ അമേരിക്കയിലേക്ക് പോയില്ലേ..ഇതിപ്പോ പഞ്ചായത്ത് ഏറ്റെടുത്തു കിണറുകുത്തി...അപ്പൂപ്പൻ പ്രതിവചിച്ചു..

പുഷ്പരാജ് ഉടനേ പോക്കറ്റിൽ നിന്നും കേസ് ഡയറി എടുത്ത് കുറിച്ചിട്ടു..ഈ കേസ് കഴിഞ്ഞാൽ ഉടനേതന്നെ അമേരിക്കയിൽ പോയി ഗൂഗുൾ എർത്തിന്റെ ആപ്പീസ് ബോംബ് വച്ച് തകർത്ത് അവിടെ കുളവാഴക്രിഷി തുടങ്ങണം..



അടുത്തു കണ്ട ഒരു കോയിൻ ബോക്സ്  തന്റെ കമ്പ്യൂട്ടർ വാച്ച് വച്ച് ഹാക്ക് ചെയ്തിട്ട് അദ്ദേഹം ഐജിയെ വിളിച്ചു..ഡിക്ടടീവ് നാട്ടിലെത്തിയെന്നറീഞ്ഞ ഐജി സന്തോഷം പ്രകടിപ്പിച്ചു..ഒരു രഹസ്യ അന്വേഷണമാണ് നടത്തേണ്ടതെന്ന് അദ്ദേഹം പുഷ്പരാജിനെ ഒന്നുകൂടി ഓർമ്മിപ്പിച്ചു.അദ്ദേഹത്തിനുള്ള ആധുനിക ജെയിംസ്ബോണ്ട് കാറ് ഉടൻ തന്നെ ജംക്ഷനിൽ എത്തിക്കുമെന്ന് ഐ.ജി അറിയിച്ചു..

അത്യാവശ്യമായി ചില രഹസ്യഫോൺ കോളുകൾ കൂടി ചെയ്തിട്ട് അദ്ദേഹം  ജംക്ഷനിലേക്ക് പോയി.അവിടെയതാ പാർക്ക് ചെയ്തിരിക്കുന്നു ഒരു കെ.എൽ-7 ബി -007
ചുവന്ന അംബാസിഡർക്കാർ..കണ്ടാൽ സാധാരണ അംബാസിഡർ ആണെങ്കിലും അതിന്റെ എഞ്ചിൽ ആസ്റ്റണ്മാർട്ടിൻ വി-12ന്റെ ആയിരുന്നു. മാത്രമല്ല ജെയിംസ് ബോണ്ടിന്റെ കാറിലെപോലെ പല രഹസ്യ സെറ്റപ്പുകളും ഉണ്ടായിരുന്നു അതിൽ..ബോഡിയാകട്ടേ അതിശക്തമായ കാർബൺസ്റ്റീലിലാണ് ഉണ്ടാക്കിയിരുന്നത്..


പുഷ്പരാജ് കാറിൽക്കയറി നേരെ കോട്ടയത്തേക്ക് വിട്ടു..മണിക്കൂറിൽ 200കിമി സ്പീഡിൽ പറന്ന കാർ അല്പസമയത്തിനകം കോട്ടയത്തെത്തി..തെരുവുകളിലെങ്ങും പ്രതിഷേധം അലയടിക്കുന്നു...ആയിരക്കണക്കിന് ജനങ്ങൾ മുദ്രാവാക്യങ്ങളുമായി പഞ്ചായത്താപ്പീസിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു..

” ഹൈക്കോടതിക്ക് വിവരമുണ്ടോ എന്ന് ചോദിച്ച അച്ചായനെക്കുറിച്ച് ഇപ്പോൾ എന്തെങ്കിലും വിവരമുണ്ടോ എന്ന് ഞങ്ങൾ ചോദിക്കുകയാണ്....
പറയൂ...പറയൂ... സർക്കാരേ...“
തുടങ്ങിയ മുദ്രാവാക്യങ്ങൾ  അന്തരീക്ഷത്തിലെങ്ങും മുഴങ്ങിക്കേട്ടു..”


ആദ്യഖട്ടമെന്ന നിലയിൽ പുഷ്പരാജ് അച്ചായന്റെ വിഹാരരംഗമായിരുന്ന വിൻസർ കാസിലിൽ നിന്നുതന്നെ അന്വേഷണം തുടങ്ങി..ബെയറർമാരോട് വിവരം തിരക്കി..അവർ വ്യക്തമായി ഓർക്കുന്നുണ്ടായിരുന്നു..ഒരാഴ്ച മുൻപ് രാത്രി ഒരു പത്തുമണിയോടടുപ്പിച്ച് പെട്ടെന്നു കയറി വന്ന്.. 
ഒരു കെയ്സ് കല്യാണി ബിയറും വാങ്ങി വന്നതിലും സ്പീഡിൽ പുറത്തേക്കിറങ്ങിപ്പോയി..അപ്പോഴും ചുണ്ടിൽ ഇഷ്ട ബ്രാൻഡായ ഹാഫ് എ കൊറോണ  എരിയുന്നുണ്ടായിരുന്നു..


സാധാരണ അച്ചായൻ ബാറിൽ വന്നാൽ അന്ന് അയ്യപ്പൻ വിളക്കാണ്...നേരം വെളുക്കുന്നിടം വരെ പാട്ടും ഡാൻസും കവിതയും അന്താക്ഷരിയും ഇരുപത്തെട്ടുകളിയും എന്നു വേണ്ട ഒരു മിനിപള്ളിപ്പെരുന്നാളായിരിക്കും അന്ന്..എന്തോ ആ ദിവസം പുള്ളിയുടെ മുഖത്ത് എന്തൊക്കെയോ നിഗൂഡതകൾ നിറഞ്ഞിരുന്നു..

“ ഞങ്ങക്കടെ ആറാംതമ്പുരാനെ തിരിച്ചു കിട്ടുമോ സാറേ...” വെയ്റ്റർ ഗംഗാധരൻ ചേട്ടൻ കരഞ്ഞു കൊണ്ട് പുഷ്പരാജിനോട് ചോദിച്ചു.
“ കിട്ടും.." എന്ന് മാത്രം പറഞ്ഞുകൊണ്ട് പുഷ്പരാജ് പുറത്തേക്കിറങ്ങി..ആ പാവങ്ങളുടെ നിഷ്കളങ്ക സ്നേഹം കണ്ട് അറിയാതെ ഡിക്ടറ്റീവിന്റെ കണ്ണുകൾ ഈറനണിഞ്ഞു...രണ്ട് തുള്ളികണ്ണുനീർ ഭൂമിയിൽ പതിച്ചു.
പെട്ടെന്നതാ കണ്മുന്നിൽ ഒരു എമണ്ടൻ തെളിവ്..റോഡരികിൽ പൊടിപിടിച്ചു കിടക്കുന്ന ഒരു സിഗാറിന്റെ കുറ്റി..പുഷ്പരാജ് ആ കുറ്റി ശ്രദ്ധാപൂർവ്വം എടുത്ത് പരിശോധിച്ചു..അതെ കൊറോണ തന്നെ.ഉടൻതന്നെ പോലീസ് ഡോഗ്സ്ക്വാഡിലേക്ക് വിളി പോയി..


അല്പസമയത്തിനകം പോലീസ് ഡോഗ് ജിമ്മി  സ്ഥലത്തെത്തി..സിഗാർകുറ്റിയിൽ നിന്നും മണം പിടിച്ച ജിമ്മി നേരെ എം.സി റോഡുവഴി വടക്കോട്ട് ഓടാൻ തുടങ്ങി...പുറകെ പുഷ്പരാജും പോലീസും അതിനു പിന്നാലെ ഒരു പണിയില്ലാതെ റോഡിൽ നിന്ന കുറേപ്പേരും, സ്കൂളിപോകാതെ ക്ലാസുകട്ട് ചെയ്ത് കറങ്ങി നടന്നിരുന്ന പിള്ളാരും ഉൾപെടെ ഒരു വൻ ജനാവലിയും കൂടി..ആ പോക്ക് കണ്ട് ഇനി ഇതിന്റെ മണം പിടിച്ച് പട്ടി നേരെ ഇതൊണ്ടാക്കിയ ക്യൂബ വരെ പോകുമോ എന്ന് ആൾക്കാർ സംശയിച്ചെങ്കിലും....അവസാനം ഇടവഴികൾ പലതും താണ്ടി..പുത്തരിക്കണ്ടം ക്രോസ് ചെയ്ത്..ലേഡീസ് ഹോസ്റ്റലിന്റെ പിന്നിലെ മതിലും ചാടി ചാരായഷാപ്പിന്റെ സൈഡിലുള്ള ഊടുവഴിയിലെത്തി ജിമ്മി കിതച്ചുകൊണ്ട് നിന്നു..


“ ഇനി വയ്യ സാറേ...എനിക്ക് ഒന്ന് വിശ്രമിക്കണം ...“ എന്ന കാര്യം സിംബോളിക്കലായി പുഷ്പരാജിനെ അറിയിച്ചുകൊണ്ട് ജിമ്മി അടുത്തുകണ്ട ഷാപ്പിലെ ബഞ്ചിനടിയിൽ കിടന്നുന്നൊന്ന് വിശ്രമിച്ചു.ഷോ കഴിഞ്ഞ സ്ഥിതിക്ക് ജനങ്ങൾ പിരിഞ്ഞു പോയി.

എന്നാൽ  ആ ഊടുവഴി അവസാനിക്കുന്നത് അച്ചായന്റെ തന്നെ ബിനാമിപ്പേരിലുള്ള മുപ്പതേക്കർ റബർന്തോട്ടത്തിലായിരുന്നു..അതിന്റെ ഒത്തനടുക്കുള്ള ഒറ്റപ്പെട്ട ഒരു വലിയ എസ്റ്റേറ്റ് ബംഗ്ലാവ്..  വേഴാമ്പൽ, എണ്ണത്തോണി തുടങ്ങിയ മലയാളം കൾട്ട് ക്ലാസിക്കുകൾ ചിത്രീകരിച്ച മനൊഹരമാ‍യ അതേ  ബംഗ്ലാവ്...


അച്ചായന്റെ വേനൽക്കാല വസതി...ഏറെ നാളായി അടഞ്ഞു കിടക്കുകയാണ്..ഡിറ്റക്ടീവ് വീടും പരിസരവും വിശദമായി ലെൻസ് വച്ച് പരിശോധിച്ചു...അതിന്റെ പിന്നാമ്പുറത്തായി ഒരു വൻ വെള്ളമടിപ്പാർട്ടി നടന്നതിന്റെ  ലക്ഷണങ്ങൾ കണ്ടു..ഒഴിഞ്ഞ ഓ.പി.ആർ കുപ്പികളും പാതികത്തിയ ബീഡിക്കുറ്റികളും അവിടവിടെയായി ചിതറിക്കിടപ്പുണ്ടായിരുന്നു..


അതിനടുത്തായി മങ്കോസ്റ്റിന്റെ ചുവട്ടിലായി ഒഴിഞ്ഞ ഒരു ചാരുകസേര..എഴുതാനുള്ള വിവിധയിനം പേനകൾ..എഴുതുമ്പോൾ റഫർ ചെയ്യാനായി ‘ ഖസാക്കിന്റെ ഇതിഹാസം മുതൽ ‘സണ്ണിച്ചായൻ മടങ്ങിവരുന്നു‘ വരെയുള്ള മലയാള നോവലുകൾ അടുക്കി വച്ചിരിക്കുന്നു...

പുഷ്പരാജ് അയൽക്കാരോടൊക്കെ വിവരം തിരക്കി..അയല്പക്കത്തെ വീട്ടിലെ വേലക്കാരി മോളിക്കുട്ടിയാണ് അച്ചായനെ അവസാനമായി കണ്ടത്..അഞ്ച് ദിവസം മുൻപ് വെളുപ്പിനെ ഏതാണ്ട് രണ്ട് മണിയോടെ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചുകൊണ്ട് അച്ചായൻ  തന്റടുക്കൽ വന്നതായി  മോളിക്കുട്ടി പറഞ്ഞു....പുലർച്ചെ ഏതാണ്ട് നാലുമണിയോടെ തീപ്പെട്ടിയും വാങ്ങി പോവുകയും ചെയ്തു...പിന്നൊരു വിവരവുമില്ല...


നിരാശനായ രാജ് തിരികെ ബംഗ്ലാവിന്റെ പിന്നിലെത്തി, കുറച്ച് ജർമ്മൻ ടുബാക്കോ ഇട്ട് പെപ്പിനു തീകൊളുത്തി വലിച്ചു..പെട്ടെന്നതാ മേശയുടെ മുകളിൽ ക്യാമൽ മഷിക്കുപ്പിയുടെ അടിയിലായി ഒരു ഇൻലന്റ് രാജിന്റെ ശ്രദ്ധയിൽ‌പ്പെട്ടു..  കേസിലെ അവസാന തുമ്പ് ഒരുപക്ഷേ ഇതായിരിക്കാം...വിറയ്ക്കുന്ന കൈകളോടെ രാജ് ആ പേപ്പറെടുത്തു ചുരുൾ നിവർത്തി..കണ്ണീരിൽ കുതിർന്ന,വടിവൊത്ത അക്ഷരത്തിൽ എഴുതിയ മനോഹരമായ ആ എഴുത്ത്....അത് വായിച്ച് ഒരു തളർച്ചയോടെ രാജ് ചാരുകസേരയിലേക്ക് മറിഞ്ഞുവീണു..എഴുതിയ ആളുടെ പേരു കണ്ട് അദ്ദേഹം കിടന്ന കിടപ്പിൽ വീണ്ടും ഞെട്ടി..



                                                                                                                                  ( തുടരും..?? )


..

Nov 21, 2010

ഹൈദരാബാദി ദം ബിരിയാണി & സൈബീരിയൻ കോഴിക്കറി ( പാചകം )

ബ്രേക്ക്ഫാസ്റ്റ് ഫ്രാൻസിലും ലഞ്ച് ഹോങ്കോങ്ങിലും ഡിന്നർ സിംഗപ്പൂരിലും വീക്കെൻഡ് ദുബയിലുമായി  നടക്കുന്ന എനിക്ക് പലപ്പോഴും ധാരാളം  യൂറോപ്യൻ ,അമേരിക്കൻ, ഇന്ത്യൻ ക്യൂസിനുകൾ കഴിക്കേണ്ടി വരാറുണ്ട്..അതിൽ ചിലത് എന്റെ ഡിയർ&നിയർ വായക്കാർക്കായി പങ്കു വെയ്ക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.

ഇതൊരു അതിഭയങ്കരമായ പാചകക്കുറിപ്പായതിനാൽ വളരെയേറെ തയ്യാറെടുപ്പുകൾ പാചകം ചെയ്യുന്നതിനുമുൻപ് നമ്മൾ എടുക്കേണ്ടതായുണ്ട്..ഇപ്പോഴത്തെ പുതിയ ട്രെൻഡായ കാട്ടിലും മലയിലും ഹൈവേയുടേ സൈഡിലും കലുങ്കേൽ ചാരിനിന്നും ഒക്കെയുള്ള പാചകപരീക്ഷണങ്ങളെ പോലെയല്ല ഇത് കാരണം ഇതേ സാധാരണ  വെറും ബിരിയാണിയല്ല ഹൈദരാബാദി ബിരിയാണിയാണ്.. ഹൈദരാബാ‍ദി...അല്ലപിന്നെ....
 ഇതിന്റെ ..കൂടെ വിളമ്പുന്ന സൈഡ് ഡിഷാകട്ടേ സൈബീരിയൻ കോഴിക്കറിയും..അത് വഴിയേ പറയാം..

ആദ്യമായി ബിരിയാണി വയ്ക്കുന്നവർ ഒരാഴ്ച സമയമെടുത്ത് അതിനായി മനസ്സിനെ നന്നായി പാകമാക്കുക...ഒരുപക്ഷേ മന:സാക്ഷി നിങ്ങളെ ഇതിൽ നിന്നും പിന്തിരിപ്പിച്ചേക്കാം..തളരരുത്..കൂട്ടുകാരും ബന്ധുക്കളും ഭ്രാന്തനെന്നു വിളിച്ചേക്കാം...തകരരുത്..പോലീസ് പിടിച്ചെന്നു വരാം...വാക്ക് വിത്ത് അബൈദയേയും ലക്ഷ്മി നായരേയും മനസ്സിൽ സങ്കല്പിച്ച് പിടിച്ചു നിൽക്കുക..


ആവശ്യമുള്ള സാധനങ്ങൾ
ബസ്മതി റൈസ് - ഒരു കിലോ
അകാലത്തിൽ അന്തരിച്ച കോഴി - ഒന്ന്
മൊബൈൽ ഫോൺ (ബാലൻസുള്ളത് ) - ഒന്ന്
അലിഭായ്, താണ്ഡവം, നാട്ടുരാജാവ് 3 ഇൻ വൺ ഡീവിഡി - ഒരെണ്ണം
മാൾബെറോ ലൈറ്റ്സ് - രണ്ടെണ്ണം മതിയാകും.
പാസ്പോർട്ട് - ഒരു കുപ്പി
തോട്ടിലെ വെള്ളത്തിൽ പരൽമീനിനെ പിടിക്കുന്ന തോർത്ത് - ഒന്ന്
കാവി മുണ്ട് - ഒന്ന്
ജലദോഷം വരുമ്പോൾ സ്റ്റീം കൊള്ളുന്ന ആ സാധനം - ഒന്ന്  മതി.

എല്ലാവരും എന്നേപ്പോലെ ഡ്രൈവിങ്ങിലും പാചകത്തിലും ഒരുപോലെ എക്സ്പേർട്ടായ അഭിനവ നളനാകണമെന്നില്ല..
അതുകൊണ്ട് നിങ്ങൾ ബിരിയാണി വയ്ക്കാൻ പോകുന്ന വിവരം അടുത്ത ബന്ധുക്കളേയും, കൂട്ടുകാരേയും അറിയിക്കുക...ലഞ്ചിന് വന്ന് കഴിച്ച് നിർവ്രിതിയടയാൻ അവരെ അഭിമാനത്തോടെ ക്ഷണിക്കുക..വല്ല പെണ്ണൂങ്ങളേം വീഴ്ത്താനുണ്ടെങ്കിൽ അവരെ ലഞ്ചിന് ക്ഷണിക്കുക..ഒരാളുടെ ഹ്രിദയത്തിലേക്കുള്ള ഷോർട്ട് കട്ടാണ് നല്ല ഭക്ഷണം എന്നല്ലേ  കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുള്ളത്..

അതിനു ശേഷം മുകളിൽ സൂചിപ്പിച്ച ലിസ്റ്റിലെ തോർത്തെടുത്ത് തലയിൽ കെട്ടുക.കാവിമുണ്ട് ഉടുക്കുക...ഓർക്കുക ഒരു പചകക്കാരന് അത്യാവശ്യം വേണ്ട സാധനമാണ് തോർത്ത്...ഷർട്ട് നിർബന്ധമല്ല...അതിനുശേഷം ഒരു മാൾബെറോ എടുത്ത് കത്തിക്കുക..രണ്ടാമത്തേതെടുത്ത് ഇടതുചെവിയിൽ തിരുകുക..

അടുത്ത നടപടിയായി ഒരു വലിയ പാത്രത്തിൽ റൈസ് ഇട്ട് പുഴുങ്ങാൻ വയ്ക്കുക...എന്നിട്ട് നേരെത്തെ സൂചിപ്പിച്ച ഡിവിഡി എടുത്ത് ഇട്ടു കാണുക..താണ്ഡവത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ യൂണിവേഴ്സൽ സ്റ്റാർ ലാലേട്ടൻ, ഗസ്റ്റ് ഹൌസിലെത്തി ദുഷ്ടനായ സായ്കുമാറിനെ ബഡ്ഷീറ്റ് ഉടുത്ത നിലയിൽ ഒരു പെണ്ണിനോടൊപ്പം  പൊക്കുന്ന രംഗം വരുമ്പോൾ പോസ് ചെയ്ത് തിരികെ പാത്രത്തിനടുത്തെത്തുക..അപ്പോഴേയ്ക്കും റൈസ് പാകമായിരിക്കും...

അതിനു ശേഷം ഈ പുഴുങ്ങിയ അരിയെ ബിരിയാണിയായി കൺവെർട്ട് ചെയ്യുന്നതിന് അതിനൂതനമായ സങ്കേതമാണ് അപ്ലൈ ചെയ്യേണ്ടത്..നിങ്ങൾ ശാന്തത കൈവെടിയാതെ ഒരു കസേരയിൽ ഇരുന്ന് മനസ്സിരുത്തി ആലോചിക്കുക...എങ്ങിനെയാണ് ഒരു ബിരിയാണി ഉണ്ടാകുന്നത്..ഈ ചിന്തകൾക്ക് ഊർജ്ജം പകരാൻ നേരത്തേ പറഞ്ഞ പാസ്പോർട്ടിൽ നിന്നും ഓരോന്ന് വിട്ടുകൊണ്ട് വീണ്ടും ആലോചിക്കുക...ഈ വെള്ള റൈസ് എങ്ങനെ മഞ്ഞ നിറമാകുന്നു..ഹൈദരാബാദിൽ ഇപ്പോൾ സെന്റിനെന്താണ് വില...ഈ ഹൈദരാബാദി ദം ബിരിയാണി മലയാളികൾ ഉണ്ടാക്കിയാൽ പോലീസു പിടിക്കുമോ.. സനാധന ധർമ്മത്തിൽ ബിരിയാണിക്കുള്ള പങ്കെന്താണ്......തുടങ്ങിയ നിങ്ങളെ കുണ്ഠിതരാക്കുന്ന പ്രധാന പ്രശ്നങ്ങൾ മനസ്സിലിട്ട് ഉള്ളി വഴറ്റും പോലെ നന്നായി വഴറ്റുക...

കൂടുതൽ ചിന്തിക്കുംന്തോറും ഒരു പേടി ഹ്രിദയത്തിലേക്ക് പതിയെ കയറിവരുന്നതായി അനുഭവപ്പെടും...അപ്പോഴേക്കും മണി ഏകദേശം പന്ത്രണ്ടാകും..ഒരു മണിക്കൂറിനകം ഭക്ഷണത്തിന് ക്ഷണിച്ചവ (ർ) (ൻ) (ൾ) വരുമെന്നുള്ള നഗ്നസത്യം നമുക്ക് മനസ്സിലാകും.. .

ഹൈദരാബാദി ബിരിയാണി പോയിട്ട് ഒരു കട്ടൻകാപ്പി പോലും മര്യാദക്ക് ഉണ്ടാക്കാൻ അറിയാത്ത ഒരു മൈ..മൈക്കുണാഞ്ചനാണ് നിങ്ങൾ എന്ന സത്യം പതിയെ പതിയെ നിങ്ങൾ തിരിച്ചറിയും...
എന്നാൽ പതറരുത്..ആ പോയിന്റിൽ നേരെത്തെ പറഞ്ഞ ലിസ്റ്റിലെ  മൊബൈൽ ഫോൺ എടുക്കുക..ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഹോം ഡെലിവെറി ഹോട്ടലിലേക്ക് വിളിക്കുക..പെട്ടെന്ന്  ഒരു അഞ്ച് പേർക്കുള്ള  ബിരിയാണി ഓർഡർ ചെയ്യുക..

പോസ് ചെയ്ത സിനിമ തുടർന്നും കാണുക..ആദ്യം അടിക്കുന്ന ബെൽ ഹോട്ടലുകാരന്റേതാണ്..ഓടി പോയി വാതിൽ തുറന്ന് ബിരിയാണി വാങ്ങി പായ്ക്കറ്റുകൾ പൊട്ടിച്ച്  ചൂടാറാതെ പാത്രത്തിലിട്ട് ഗ്യാസിൽ വയ്ക്കുക.അടയ്ക്കുക... പ്രത്യേകം ശ്രദ്ധിക്കുക.. ഗ്യാസ് കത്തിക്കരുത്..തെളിവുകളായ പായ്കറ്റുകൾ ബാത്ത്രൂമിൽ കയറി ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു വയ്ക്കുക..എന്നിട്ട് ജലദോഷ ആവിയന്ത്രം അടുക്കളയിലിട്ട് ഓണാക്കുക..കുറച്ച് പുക നിങ്ങളൂടെ ദേഹത്തും അടിപ്പിക്കുക..അടുക്കള  ആകെ ഒരു പുകമയമായി ഒരു പാചകാന്തരീക്ഷം ഉണ്ടായി എന്ന് തോന്നുമ്പോൾ നിർത്തുക..കുറച്ച് കറി പൌഡറുകൾ അവിടെവിടെയായി അല്പം വിതറുക..
..അടുത്ത കോളിംഗ് ബെല്ലിനായി കാത്തിരിക്കുക..ആ സമയം ബാക്കി സിനിമാ കാണാം..

അടുത്ത ബെൽ നിങ്ങളൂടെ അതിഥിയാണ് ...ബെൽ കേൾക്കുമ്പോൾ ഓടിച്ചെന്ന് ഗ്യാസ് കത്തികുക..ഡോറ് തുറക്കുക..സ്റ്റീമിൽ വിയർത്തു കുളിച്ചു നിൽക്കുന്ന നിങ്ങളെക്കണ്ട് അത്ഭുതത്തോടെ അവർ നിൽക്കും..

ഒരു മിനിറ്റേ...ഒന്ന് ഇളക്കിക്കോട്ടേ...അങ്ങോട്ടിരുന്നാട്ടേ.. എന്ന് പറഞ്ഞ് കൊണ്ട് നിങ്ങൾ ഓടിച്ചെന്ന് അടുപ്പിലിരിക്കുന്ന പാത്രത്തിൽ തവിയിട്ട് ചുമ്മാ രണ്ടിളക്കിളക്കുക..ഈ സെറ്റപ്പെല്ലാം കാണുമ്പോൾ നിങ്ങൾ അതിഭയങ്കര പാചകത്തിലാണെന്നും നിങ്ങളൊരു ഗംഭീര സംഭവമാണെന്നും വന്നവൻ  ധരിച്ചുകൊള്ളും...പിന്നെ പേടിക്കണ്ട..പെട്ടെന്നുണ്ടാക്കിയതാ കേട്ടോ..  എന്ന് വിനയപൂർവം   പറഞ്ഞുകൊണ്ട് അതിഥികൾക്ക് വിളമ്പിക്കൊടുക്കുക...അതിനൊപ്പം പ്രണയം, പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ യഥാവിധി നൈസായി അവതരിപ്പിച്ച് നേടിയെടുക്കാനും സാധിക്കും..

അടുത്തതായി നിങ്ങൾക്കായി ഞാൻ അവതരിപ്പിക്കുന്നത് ഒരു സൈബീരിയൻ കോഴിക്കറിയാണ്.


ആവശ്യമുള്ള സാധനങ്ങൾ:
സൈബീരിയയ്ക്കുള്ള ടു&ഫ്രോ എയർടിക്കറ്റ് - ഒരാൾക്ക്.
പഴയ ശത്രുക്കളുടെ ഫോൺ നമ്പറുകൾ - ഒരു 8-10 എണ്ണം.
എൻഡോസൾഫാൻ - ഒരു വലിയ കന്നാസ് നിറയെ.
നാനാ, ഫയർ , മുത്ത് , മുത്ത്ച്ചിപ്പി - ആവശ്യത്തിന് (ബോറഡിക്കുമ്പോൾ പ്ലൈയിനിൽ വച്ച് വായിക്കാൻ ).
ചെക്ക് ഉള്ളി - ഒരു പൌണ്ട്.
ചറപറ കുത്തരി - ഒരു ചാക്ക്
സൈബീരിയൻ ചിക്കൻ മസാല - ഒരു പാക്കറ്റ്

ആദ്യമായി ഇതിനു  നമക്കാവശ്യം ഒരു സൈബീരിയൻ കോഴിയെയാണ്..മ്രിഗസ്നേഹികൾക്കുള്ള ഒരു സ്പെഷ്യൽ കോഴിക്കറിയാണ് സൈബീരിയൻ കോഴിക്കറി..ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇതിൽ കോഴിയുടെ പരിപൂർണ്ണ സമ്മതത്തോടെയാണ് കറി ഉണ്ടാക്കുന്നത് എന്നതാണ്.. മേനകഅമ്മച്ചി വരെ സമ്മതിച്ച കറിയാ ഇത്..സോ പ്യൂർ വെജുകൾക്കും ഇത് തിന്നാം..

ആദ്യമായി സൈബീരിയൻ കാടുകളിൽ പോയി ഒരു മുഴുത്ത പൂവൻ കോഴിയെ നോക്കി വേട്ടയാടിപ്പിടിക്കുക..കൊല്ലരുത്..പൂർണ്ണമായും സ്നേഹത്തിലും അഹിംസയിലും പരസ്പരബഹുമാനത്തിലും അധിഷ്ടിതമായ ഒരു കറിയാണിത്..ഈ പിടിച്ച കോഴിയെ നിങ്ങൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുക..ആദ്യ പടിയായി കോഴിയും നിങ്ങളും തമ്മിൽ ഒരു പരസ്പര സ്നേഹബന്ധം വളർത്തിയെടുക്കുക..കോഴിക്കാവശ്യമുള്ള ഭക്ഷണം, വസ്ത്രം, കിടപ്പാടം എല്ലാം നൽകുക..അതോടെ കോഴി നിങ്ങളോട് കൂടുതൽ വിധേയനാകും..പക്ഷേ അപ്പോഴും ചിക്കൻ കറിയുടെ കാര്യം മാത്രം മിണ്ടിപ്പോകരുത്..പതിയെപ്പതിയെ കോഴിയോട് ഒരു മാനസിക അടുപ്പം വളർത്തിയെടുക്കാൻ മാത്രം തത്ക്കാലം ശ്രദ്ധിക്കുക..ജസ്റ്റ് ഫ്രൺലിയാകുക..

അതിനു ശേഷം നിങ്ങൾ തന്ത്രപൂർവ്വം കോഴിയെ മാനസികമായി തളർത്തുക..ഏറ്റവും പുതിയ മലയാള  സിനിമകൾ കാണിക്കുക.. കേരളോത്സവം മിഷൻ 2009, പോക്കിരിരാജ തുടങ്ങിയ  സിനിമകൾ മിനിമം ഒരു പത്ത് തവണയെങ്കിലും കാണിക്കുക.. ഓട്ടോഗ്രാഫ്, മാനസപുത്രി, പാരിജാതം, പവിത്ര ജയിലിലാണ്, മറ്റൊരുവൾ തുടങ്ങിയ ജനപ്രിയ സീരിയലുകൾ മുടങ്ങാതെ കാണിക്കുക..ഏതാണ്ട് ഒരാഴ്ചയ്ക്കകം കോഴിക്ക് ജീവിത വിരക്തി തോന്നിത്തുടങ്ങും.

അധികം വൈകാതെ തന്നെ ഒരു ദിവസം കോഴി മരിക്കാൻ സന്നദ്ധനായി വിഷാദത്തോടെ നിങ്ങളെ സമീപിക്കും..ആ അവസരം പാഴാക്കാതെ നിങ്ങൾക്ക് അതിയായ ദു:ഖം ഉണ്ടെന്ന് ഭാവിച്ച്
നേരെത്തെ വാങ്ങി വച്ച  സൈബീരിയൻ ചിക്കൻ മസാല ഇട്ട് വെള്ളം തിളപ്പിക്കുക..
പണ്ട് എൽ.കെജിയിൽ വച്ച്  പെൻസിൽ ചോദിച്ചിട്ട് തരാതിരുന്നവൻ, രണ്ടാം ക്ലാസിൽ വച്ച് നിങ്ങളൂടെ ലഞ്ച് ബോക്സിൽ മണ്ണ് വാരിയിട്ടവൻ, എട്ടാം ക്ലാസിൽ വച്ച് നിങ്ങളുടെ പ്രണയിനിയെ ലൈനിട്ടവൻ, കോളേജിൽ വച്ച് റാഗ് ചെയ്ത സീനിയർ, പ്രമോഷൻ തടഞ്ഞ ബോസ്, തുടങ്ങിയ നിങ്ങളുടെ എല്ലാ ശാശ്വത ശത്രുക്കളേയും ഫോണിൽ വിളിച്ച് ഭക്ഷണത്തിനു ക്ഷണിക്കുക..

പിന്നീട് ചെക്കോസ്ലോവാക്യയിൽ നിന്നും വാങ്ങിയ ഉള്ളി ഓരോന്നായി മുറിക്കുക..അപ്പോൾ കണ്ണിൽ നിന്നും കുടുകുടാന്ന് വെള്ളം വരും..
ഇത് കാണുന്ന കോഴി കരുതും നമ്മൾ വേർപാടിന്റെ ദുഖം കൊണ്ട് കരയുകയാണെന്ന്..അതിനു ശേഷം ആ കണ്ണീരോടെ തന്നെ എൻഡോസൾഫാൻ മിശ്രിതം  1:87 പ്രപ്പോർഷനിൽ കലക്കി
ചറപറാ കുത്തരിയിൽ തളിച്ച് തിന്നാൻ കൊടുക്കുക..മണ്ടനായ പാവം കോഴി അത് തിന്ന് ചാവും..ഈ കാഴ്ച കണ്ട് കോഴിയെ പറ്റിച്ച സന്തോഷത്തിൽ നിങ്ങൾക്ക് ചിരി വരുന്നെങ്കിൽ ഉടനേതന്നെ ബാത്ത്രൂമിൽക്കയറി കുറ്റിയിട്ട് ഉറക്കെ ഉറക്കെ പൊട്ടിചിരിക്കുക...നിങ്ങളുടെ ആഹ്ലാദം ഒരിക്കലും ആ കോഴി കാണാൻ പാടില്ല..കാരണം അത് ജനീവാ കരാറിനെതിരാണ്..

അതിനുശേഷം പ്രസ്തുത കോഴിയെ കഷ്ണം കഷ്ണമാക്കി നുറുക്കി മസാലയിൽ പൊതിഞ്ഞ് വേവിക്കുക..ലിസ്റ്റിലുള്ള അതിഥികൾ അപ്പോഴേക്കും എത്തിയിട്ടുണ്ടാകും..യഥാക്രമം അവരെ കോഴിക്കറി കൊടുത്ത് സത്കരിക്കുക...എൻഡോസൾഫാൻ എന്നത് ഇന്ത്യൻ പീനൽകോഡ് പ്രകാരം ഹോളിവാട്ടറിന് സമമായതിനാൽ നിങ്ങൾക്കെതിരേ തെളിവുകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല..അതുകൊണ്ട് അതിഥികൾക്ക് എന്തേലും പറ്റിയാലും പേടിക്കേണ്ട.കേസെടുക്കാൻ
വകുപ്പില്ല..

ഇത് കഴിഞ്ഞിട്ട് ആദ്യത്തെ ബിരിയാണി ലിസ്റ്റിൽ ബാക്കി വന്ന ഒരു മാൾബെറൊ ഇടതു ചെവിയിൽ നിന്നും എടുത്ത് കത്തിച്ച് വലിച്ച് ഒന്ന്  റിലാക്സ്ഡ് ആകുക..ഒരു മൂഡിനു വേണ്ടി വേണേ ആ പാസ്പോർട്ടിൽ നിന്നും ബാക്കിയും അടിക്കാം അല്ലേൽ റഷ്യൻ നാഷനൽ ആന്തവും പാടാം...

The Chef  Gusteau's Famous  Motto  " Anyone Can Cook!" .......


..

Nov 18, 2010

അക്കരെക്കാഴ്ചകൾ


തേക്കിന്മൂട്ടിൽ കുടുംബം
മലയാളം കോമഡി സീരിയലുകൾക്ക് അത്ര പരിചിതമല്ലാത്ത സിറ്റുവേഷനൽ കോമഡിലൈനിൽ എടുത്ത, പൂർണ്ണമായും യു.എസിൽ ചിത്രീകരിച്ച സീരിയലാണ് ‘ അക്കരെക്കാഴ്ചകൾ ‘.പഴയ സ്റ്റാർവേൾഡിലെ  ഫ്രൻഡ്സ്, സബ്രീന ദ ടീനേജ് ബിച്ച് , മിസ്റ്റർ.ബീൻ തുടങ്ങിയവയുടെ ഗണത്തിൽ പെടുത്താവുന്ന ഒരപാര ഐറ്റം!!!..

സാധാരണ നമ്മുടെ കോമഡി സീരിയലുകളിലെ പോലെ പത്തമ്പത് അണ്യൂഷൽ ക്യാരക്ടേഴ്സും അതിലൊരു കോമഡി പറയുന്ന ഹാജിയാരും പിന്നെ കാണ്ഡം കാണ്ഡമായിക്കിടക്കുന്ന അൺസഹിക്കബിൾ നർമ്മഡയലോഗുകളും ഒന്നും ഇതിലില്ല..തികച്ചും സ്വഭാവികമായ നർമ്മം അമേരിക്കൻ ബേസ്ഡ് കുംടുംബങ്ങളിലെ ഓരോ സംഭവവികാസങ്ങളുമായി ഇഴചേർത്താണ് വീക്കെൻഡിൽ കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത്..ഏതാനും അമേരിക്കൻ നേറ്റീവ്സും ഇതിൽ ചെറിയ റോളുകൾ ചെയ്യുന്നുണ്ട്..അപാരമായ കാസ്റ്റിങ്ങും അതിനെ വെല്ലുന്ന സ്ക്രിപ്റ്റിങ്ങുമാണ് ഇതിന്റെ പ്രത്യേകത..ഗസ്റ്റ് റോൾ ആർട്ടിസ്റ്റുകൾ ഉൾപെടെ എല്ലാ അഭിനേതാക്കളും ഞെരിപ്പായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്...

2008 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്..ജോർജ്ജ് തേക്കുമ്മൂട്ടിൽ എന്ന അയ്മനത്തുകാരൻ കോട്ടയം അച്ചായന്റെ കുംടുംബമാണിതിലെ കഥാകേന്ദ്രം....വലിയകല്ലുങ്കൽ ജോസുകുട്ടിയാണ് ജോർജ്ജിനെ അവതരിപ്പിക്കുന്നത്..അച്ചായന്റെ ഭാര്യ നേഴ്സായ റിൻസി ( സജിനി )യാണ്.അവരുടെ രണ്ടു കുട്ടികളാണ് മാറ്റ് എന്ന മത്തായിക്കുഞ്ഞും (ലിറ്റോ ജോസഫ് ) ചക്കിമോളും (പ്രിയാ ജോസഫ് ) ..ഒരു സാദാ നാട്ടിൻപുറത്തുകാരനായ ജോർജ്ജിന് പറ്റുന്ന അബദ്ധങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്..

ഒരോഫീസിൽ ചെറിയൊരു ജോലിയുണ്ട് ജോർജ്ജിന്.എങ്ങനെയെങ്കിലും കുറെ കാശുണ്ടാക്കി തിരികെ നാട്ടിലെത്തി മീനച്ചിലാറിന്റെ തീരത്ത് ഒരു വീടും പണിഞ്ഞ് ഒരു കൈയ്യിൽ ഒരു കുടം കള്ളും മറ്റേക്കൈയ്യിൽ ഒരു പ്ലേറ്റ് ചെമ്മീനച്ചാറും പിടിച്ചുകൊണ്ട് സന്ധ്യയ്ക്ക് ആ ആറ്റുതീരത്തിരുന്ന് ഒരു ഗ്ലാസടിക്കുക ഇത്തിരി തൊട്ടുനക്കുക..അങ്ങനെയൊരു സമാധാനപരമായ ജീവിതമാണ് ജോർജ്ജിന്റെ ജീവിതാഭിലാഷം..എന്നാൽ അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികൾക്കാകട്ടേ ഇന്ത്യയിൽ പോകാൻ തന്നെ മടിയാണ്..

മൂന്നാമത്തെ എപ്പിസോഡിലാണ് കേരളത്തിൽ നിന്നും രണ്ടു മലയാളി നേഴ്സുമാരായ ബേബിക്കുട്ടനും ( സഞ്ജീവ് നായർ ) മഹേഷും ( ഹരിദേവ് ) ജോലി കിട്ടി അമേരിക്കയിലേക്ക് വരുന്നത്..പെങ്ങളായ ബ്ലെസിയുടെ കല്യാണം നല്ലരീതിയിൽ നടത്തണം.പട്ടിണി കിടന്നും കാശ് സമ്പാദിക്കണം.നാട്ടിലൊരു വീടു പണിയണം ഇതൊക്കെയാണ് ബേബിക്കുട്ടന്റെ ആഗ്രഹങ്ങൾ..എന്നാൽ മഹിയാകട്ടേ എങ്ങനെയെങ്കിലും ഒരു പെണ്ണിനെ വളച്ചെടുക്കണം എന്നതാണ് ജീവിതലക്ഷ്യമായി കൊണ്ടു നടക്കുന്നത്...

( പിന്നിൽ നിന്നും ) ബേബിക്കുട്ടൻ,ക്രിഷ്,മഹി,ബൈജു.
 ലിങ്കോൺ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് തുടങ്ങുന്ന മഹിയും ബേബിക്കുട്ടനും  ജോർജ്ജിന്റെ സുഹ്രിത്തും അമേരിക്കൻ മലയാളി അസോ. പ്രസിഡന്റുമായ ചാക്കോച്ചന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു..കൂടെ ക്രിഷ് (ജയൻ ജോസഫ് ) എന്നറിയപ്പെടുന്ന ഐടിക്കാരൻ ക്രിഷ്ണൻകുട്ടിയുമുണ്ട്..മാത്രമല്ല സണ്ണിസിംങ്ങ് (അമർപ്രീത് നന്ദ ) എന്ന ഒരു സർദാർജിയും അവർക്കൊപ്പം ആ വീട്ടിൽ താമസിക്കുന്നുണ്ട്...കഥയുടെ പകുതിയാകുമ്പോഴേക്കും റിസഷൻ മൂലം ഐടി ഫീൽഡ് തകർന്നതോടെ ക്രിഷിന്റെ  പണി തെറിക്കുന്നു..

ആ വീട്ടിലേക്ക് ബൈജു ( ജിയോ തോമസ്  ) എന്ന ക്രിഷിന്റെ ജോലി തെറിച്ച സഹപ്രവർത്തകനായ ത്രിശൂർക്കാരൻ കൂടി ചേക്കേറുന്നു...ക്രിഷ് ഒരു റൊമാന്റിക് നായകൻ കൂടിയാണ്.അത്യാവശ്യം പെണ്ണുങ്ങളെ വളയ്ക്കാൻ വിദഗ്ദൻ എന്ന് സ്വയം വിശ്വസിക്കുന്നവൻ..ഇതിൽ ബൈജു മാത്രമാണ് വിവാഹിതൻ..സാമ്പത്തികമാന്ധ്യം മൂലം ഭാര്യയെ നാട്ടിലേക്കയച്ചിട്ടാണ് ആള് ക്രിഷ്ണൻകുട്ടിയുടെ വീട്ടിൽ വരുന്നത്...

എന്നാൽ അവസാനമാകുമ്പോഴേക്കും ബേബിക്കുട്ടൻ അമേരിക്കൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന ബ്രിട്ട്നി എന്ന മദാമ്മയുമായി പ്രണയത്തിലാകുന്നു..താനും ബ്രിട്ട്നിയുമായി എൻഗേജ്മെന്റ് തീരുമാനിച്ചതായി ബേബിക്കുട്ടൻ കൂട്ടുകാരെ അറിയിക്കുന്നു.. വായും പൊളിച്ച് അമ്പരന്ന് നിൽക്കുന്ന സുഹ്രിത്തുക്കളേയും ഉപേക്ഷിച്ച്  ടാറ്റാ പറഞ്ഞ് മദാമ്മയോടൊപ്പം ബേബിക്കുട്ടൻ നടന്നുപോകുന്നു.

പല പല സൈഡ് ബിസിനസ്സുകൾ ചെയ്ത് എട്ട് നിലയിൽ പൊട്ടിയ ജോർജ്ജേട്ടൻ അവസാനം ഒരു ഇൻഷുറൻസ് ഏജെൻസി എടുക്കുന്നു..അതു തട്ടിമുട്ടി വല്യ കൊഴപ്പമില്ലാതെ പോകുന്നു..ജോലിത്തിരക്കിനിടയിൽ ഇൻഷുറൻസിൽ ഒരു അസിസ്റ്റന്റായി ഗ്രിഗറി ജോണിനെ (ജേക്കബ് ഗ്രിഗറി) യെ ജോർജ്ജ് നിയമിക്കുന്നു..സംസാരിക്കുമ്പോൾ വിക്ക് വരും എന്നതാണ് ഗ്രിഗറിയുടെ കുഴപ്പം.. എന്നാലും ആൾക്ക് സ്പാനിഷ് ഒക്കെയറിയാം...ഗിരിഗിരി എന്നാണ് ജോർജ്ജേട്ടൻ ഗ്രിഗറിയെ വിളിക്കുന്നത്..ഫുഡ് & വീഡിയോ ഗെയിമാണ് ഗ്രിഗറിയുടെ വീക്ക്നെസ്സ്..ജോർജ്ജിന്റെ പള്ളിയിലെ അച്ചനും ഒരു കിടിലൻ ക്യാരക്ടറാണ്..ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന നല്ല ഹ്യൂമർസെൻസുള്ള ഒരച്ചനാണ് ആള്..


അപ്പച്ചൻ
പത്തൊമ്പതാമത്തെ എപ്പിസോഡിലാണ് നാട്ടിൽ പോയ റിൻസിയും പിള്ളേരും വിസിറ്റിംങ്ങ് വീസയിൽ ജോർജ്ജിന്റെ അപ്പച്ചനേം കൂട്ടിയാണ് മടങ്ങി വരുന്നത്..ജോർജ്ജിനെ വെല്ലുന്ന പ്രകടനമാണ് അപ്പച്ചൻ (പൌലോസ് പാലട്ടി ) കാഴ്ച വയ്ക്കുന്നത്..അപ്പച്ചന്റെ വരവോടെ അവരുടെ ജീവിതത്തിൽ പുതിയപുതിയ ഹ്യൂമറസ് സംഭവവികാസങ്ങൾ ഉണ്ടാകുന്നു..

അപ്പച്ചനും ഗ്രിഗറിയും തമ്മിലുള്ള ഈഗോ ക്ലാഷുകൊണ്ട് ഹർട്ട് ആയ ഗ്രിഗറി തേക്കിന്മൂട്ടിൽ ഇൻഷുറൻസ് കോ. യിൽ നിന്നും രാജി വച്ച് ബ്ലിംപി സാൻഡ്വിച്ചിൽ ചേരുന്നു..ഗ്രിഗറിയുടെ ഒഴിവിലേക്ക് ക്യാൻഡി എന്ന മദാമ്മയെ ജോർജ്ജ് അപ്പോയ്ന്റ് ചെയ്യുന്നു..സുന്ദരിയായ ക്യാൻഡിയുടെ വരവോടെ പുതിയ പ്രശ്നങ്ങൾ ആ വീട്ടിൽ തലപൊക്കുന്നു..അവസാനം ബിസിനെസ്സ് നഷ്ടത്തിലായി.വൈകാതെ ജോലി കളഞ്ഞ് ഗ്രിഗറി  ജോർജ്ജേട്ടന്റെ അസിസ്റ്റന്റായി തിരികെ വരുന്നു.

ഗിരിഗിരി
ജോർജ്ജിന്റെ പത്ത് പന്ത്രണ്ട് കൊല്ലം പഴക്കമുള്ള നിറം മങ്ങിയ പഴഞ്ചൻ ടോയോട്ട കൊറോളയും ഇതിലൊരു കഥാപാത്രമാണ്...പലവട്ടം പണി കിട്ടിയിട്ടും സ്വതസിദ്ധമായ പിശുക്ക് കാരണം കൊറോളയെ കളയാൻ ജോർജ്ജ് തയ്യാറാകുന്നില്ല...അവസാന എപ്പിസോഡിൽ കാറിനേപ്പറ്റിയുള്ള കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ തന്റെ പ്രിയപ്പെട്ട കാർ ഉപേക്ഷിച്ച് ജോർജ്ജ്  ഒരു പുത്തൻ മെഴ്സിഡീസ്ബെൻസ് എസ്-ക്ലാസ് തന്നെ വാങ്ങിക്കുന്നു..

ആകെ അൻപത് എപ്പിസോഡുകളിലായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്..അമേരിക്കൻ മലയാളികളായ എബി വർഗ്ഗീസും അജയൻ വേണുഗോപാലനുമാണ് ഇതിന്റെ സംവിധായകർ.സ്ക്രിപ്റ്റ് എഴുതുന്നതും അജയൻ തന്നെ..ഇതിലഭിനയിക്കുന്ന ജോർജ്ജിന്റെ മക്കളായി അഭിനയിക്കുന്ന മാറ്റും ചക്കിയും യഥാർത്ത സഹോദരീസഹോദരന്മാരാണ്. ഇതിലെ എല്ലാ നടീനടന്മാരും ക്രൂവും പ്രതിഫലമില്ലാതെയാണ് വർക്ക് ചെയ്തത്..ന്യൂ ജേഴ്സിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്..ഉയർന്ന റേറ്റിംഗ് കണക്കിലെടുത്ത് കൈരളി ഇപ്പോൾ വീണ്ടും ഇത് പുനസംപ്രേക്ഷണം ചെയ്യുന്നുണ്ട്..ടൂബിലും ലക്ഷക്കണക്കിന് ഹിറ്റാണിതിന്റെ വീഡിയോയ്ക്ക്..

ഇതിൽ ജോർജ്ജിന്റെ വീടായി കാണിക്കുന്നത്  സംവിധായകൻ എബി വർഗ്ഗീസിന്റെ ഏങ്കൽവൂഡ്സിലുള്ള സ്വന്തം വീടാണ്..ക്രിഷും ടീമും താമസിക്കുന്ന വീടാകട്ടെ അജയൻ വേണുഗോപാലന്റെ വീടും..

ഈ ഒരു സീസൺ സീരിയൽ കഴിഞ്ഞതോടെ യുഎസും കാനഡയും മുഴുവൻ ഓടിനടന്ന്  ഇതിന്റെ സ്റ്റേജ്  ഷോകളും ഇവർ നടത്തുന്നുണ്ട്..അക്കരെക്കാഴ്ചകൾ ടൂബ് ചാനൽ ദിവിടെക്കാണാം..
അതിനുശേഷം അക്കരെക്കാഴ്ചകൾ ഒരു സിനിമയാക്കാനുള്ള പുറപ്പാടിലാണ് ഈ ടീം..
ലിതാണ് ആ മൂവിയുടെ സൈറ്റ് ....



..

Nov 9, 2010

ഒരു അമേരിക്കൻ ഇന്റർവ്യൂ..

റിപ്പോർട്ടർ സുശീന്ദ്രൻ മുതലമട..




‘ ആറ്റംബോംബ് ‘  അന്തി പത്രത്തിനായി ചീഫ് റിപ്പോർട്ടർ സുശീന്ദ്രൻ മുതലമട അമേരിക്കൻ പ്രസിഡന്റുമായി തിരോന്തരത്ത് വച്ച് നടത്തിയ എക്സ്ക്ലുസീവ് ഇന്റർവ്യൂ...


ജേൺ :
ഇന്ത്യയിൽ മൂന്ന് ദിവസങ്ങൾ.. എന്തു തോന്നുന്നു അച്ചായാ..?

പ്രസിഡന്റ് : ഓ എന്നാ പറയാനാ..കൊള്ളാം..നല്ല സുഖം തോന്നുന്നു..ഞാൻ കരുതിയത് ലോകത്തെ ഏറ്റവും പാടുള്ള പണി അമേരിക്കൻ പ്രസിഡന്റിന്റേതാണെന്നാണ്...ഇന്ത്യയിലെ രാഷട്രീയക്കാരുടെ
ഓരോ നമ്പരൂകൾ കണ്ടപ്പോൾ അത്ഭുതം തോന്നി..എങ്ങനെ സാധിക്കുന്നു ഇത്..പണ്ടേ കേരളത്തിലോ മറ്റോ വന്ന് കാലുവാരലിലും കസേര മറീച്ചിടലിലും ആരുടെയെങ്കിലും ശിഷ്യത്വം സ്വീകരിച്ചിരുന്നെങ്കിൽ ഞാനെന്നേ പ്രസിഡന്റായേനെ.....


ജേ :.. നന്നായി ഡാൻസ് കളിച്ചെന്നു കേട്ടു..?

പ്രസി ( ചിരിച്ചുകൊണ്ട് )  : ഞാൻ രണ്ടു കൊല്ലമായി നാടോടിന്രിത്തം അഭ്യസിക്കുന്നത് വെറുതയല്ല....
ദാ ഈങ്ങനെ...... മാങ്ങപറി ചെളിക്കുത്ത്....മാങ്ങപറി ചെളിക്കുത്ത്....
ന്രിത്തം ഒരു സാഗരമാണ്..ഞാനാ മാഹാ സാഗരാത്തിന്റെ സൈഡിലിരുന്നൂ ചൂണ്ടയീടുന്നെന്നു മാത്രം..

ജേ : എന്താണീ വിസിറ്റിന്റെ ഉദ്ദേശം..?

പ്രസി : നഗര ജീവിതം മടുത്തു...കൊറേ നാളായി ഭാര്യേം പിള്ളാരും നിർബന്ധിക്കുന്നു...അങ്ങ് പോയിക്കളയാമെന്ന് വച്ചു..

ജേ : എന്നാലും ഏതാനും ദിവസത്തേക്ക് 900 കോടി ചിലവിടുന്നത് അല്പം കൂടുതലല്ലേ..?

പ്രസി : ഞങ്ങൾ പണക്കാര് അങ്ങനെ പലതും ചെയ്യും ..പഴയ 100ന്റെ നോട്ട് കൊണ്ട് മെത്ത തുന്നി അതിലാണ് എന്റെ അമ്മാവൻ കിടക്കുന്നത്..ദരിദ്രരായ നിങ്ങളേപ്പോലുള്ള രാജ്യങ്ങൾക്ക് അത് മനസ്സിലാവില്ല..ആട്ടെ എന്നാലും ഏതാനും ദിവസത്തേക്ക് നിങ്ങൾ 70000 കോടി ചിലവാക്കിയില്ലേ..4000 രൂപയുടെ ടോയ്ലറ്റ് പേപ്പർ വാങ്ങി ഉപയോഗിച്ചില്ലേ..1 മില്യന്റെ ട്രെഡ് മിൽ വാടകയ്ക്കെടുത്തില്ലേ..നുമ്മ അത്രയും ഒന്നും വളർന്നില്ലപ്പാ...


ജേ : ഞങ്ങ ഒരു മഹാ ശക്തിയാണെന്ന് അങ്ങ് പറഞ്ഞിരുന്നു..?

പ്രസി : ങേ..ആരു എപ്പ പറഞ്ഞു..?

ജേ (ടിവിയിൽ പ്രസ്തുത രംഗങ്ങൾ കാണിക്കുന്നു ) : ഇതങ്ങു തന്നെയല്ലേ..

പ്രസി : ഓ ..അതോ....ഒരു തമാശ പറഞ്ഞാൽ‌പ്പോലും മനസ്സിലാകാത്ത ആൾക്കാർ..ഇതൊക്കെയത്ര സീരിയസ്സാക്കാനുണ്ടോ..?..പിന്നെ ഇന്ത്യ വികസിച്ചത് ഞാൻ കണ്ടതാണല്ലോ..എല്ലാം ആധുനികമല്ലേ ഇവിടെ..

ജേ : അങ്ങ് കണ്ടത് ഡെൽഹിയിലെ മെട്രോ സ്റ്റേഷനും..മുംബൈ നരിമാൻ പോയിന്റുമൊക്കെയല്ലേ..അങ്ങയുടെ വരവുപ്രമാണിച്ച് അങ്ങയുടെ കസ്റ്റംമെയ്ഡ് ഷൂസിൽ ചെളി പറ്റാതിരിക്കാനായി യുദ്ധകാലാടിസ്ഥാനത്തിൽ തെരുവുകൾ അടിച്ചുനനച്ച് വ്രിത്തിയാക്കിയിരുന്നു...തെരുവുകച്ചവടക്കാരെയും ഭിക്ഷക്കാരുടേയും സംഖങ്ങളെ പുറത്താക്കി,
ബ്രിട്ടീഷ് കെട്ടിടങ്ങൾ കൊണ്ടു നിറഞ്ഞ  തെരുവു വീഥികളെ ഒറ്റ രാത്രി കൊണ്ട് ഒരു മിനി ബ്രിട്ടണാക്കിയവർ..അവർ വേണമെന്നു വച്ചു ചെയ്തു..

പ്രസി : ഞാൻ രാജാവാണ്..ഞാനിതൊന്നും അറിയാറില്ല..അപ്പോൾ ഇന്ത്യ വികസിച്ചില്ലേ...ഗാന്ധിജി പറഞ്ഞത് വച്ച് നോക്കുമ്പോൾ..

ജേ : ഇന്ത്യയുടെ ആത്മാവു , സോൾ ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞത്...കേരളത്തിന്റെ അത്രയും ജീവിത നിലവാരമുള്ള എത്ര ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ...
പട്ടികളോടൊപ്പം കഴിയുന്ന കുട്ടികൾ..മലിനജലം ഒഴുകുന്ന ചേരികൾ..ബോംബയിലെ അധോലോകമായ ധാരാവി.ധാരാവി....എന്ന് അങ്ങ് കേട്ടിട്ടുണ്ടോ...ആ അധോലോകം ഇന്നില്ല..അവരെല്ലാം കൂടുതൽ ലാഭമുള്ള രാഷ്ട്രീയത്തിലേക്ക് പോയി..

ഒറ്റമുറിയിൽ ആസബെറ്റോസ് ഷീറ്റിട്ടുമറച്ച കുടിലുകളിലാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾ കഴിയുന്നത്..$2 കൊണ്ട് ഒരു ദിവസം തള്ളിനീക്കുന്നതിനെപ്പറ്റി അങ്ങേയ്ക്ക് ചിന്തിക്കാൻ സാധിക്കുമോ...

പോട്ടെ... ഉത്തരേന്ദ്യയെടുക്കാം..ജീവിതകാലം മുഴുവൻ കുടിലുകളിൽ തളച്ചിട്ട സ്ത്രീകൾ..ഹൈദരാബാദ്, ഗുർഗാവുൻ , ബാംഗ്ലൂർ, ചെന്നെ സബ് അർബൻസ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യവസായങ്ങളേപ്പറ്റി ഞങ്ങൾ ഊറ്റം കൊള്ളാറുണ്ട്..ആ ചെറിയ എക്കണോമിക്സോണുകൾ ഒഴിവാക്കിയാൽ മറ്റു സ്ഥലങ്ങളിലേക്ക് അങ്ങ് പോയിട്ടുണ്ടോ..മൂക്കുപൊത്താതെ നടക്കാൻ കഴിയുന്ന എത്ര തെരുവുകൾ ഉണ്ടാകുമെന്നറിയാമോ..

ഉത്തർപ്രദേശിലേം ബിഹാറിലേം  ഹൈവേകളിലൂടെ കാറിൽ പോയിട്ടുണ്ടോ അങ്ങ്..ഹെക്ടറുകളോളം പടർന്നു നിൽക്കുന്ന ക്രിഷി കണ്ടിട്ടുണ്ടോ...ഒന്നോ രണ്ടോ ഗോസായിമാരാണ് അതിന്റെ മുതലാളിമാർ..വികസിക്കുന്നത് അവരാണ്.അവർക്ക് താഴെ അവർ ഭരിക്കുന്ന ഗ്രാമങ്ങളിലുള്ള മനുഷ്യരുണ്ട്..

ഞങ്ങൾ മലയാളികൾ അവരെ കൈകൊണ്ട് തൊടാനറയ്ക്കും..അവർക്ക് സ്വപ്നങ്ങളില്ല..അന്നന്നത്തെ ജീവിതം മാത്രം..വെള്ളത്തിന്റെ ദൌർലഭ്യമുള്ള  ഗ്രാമങ്ങളിലാകട്ടെ ബോർ വെല്ലുകളിലൂടെ കിട്ടുന്ന ഏതാനും കുടം വെള്ളം കൊണ്ട് ജീവിക്കുന്ന പാവങ്ങൾ,
10-20 രൂപയ്ക്കപ്പുറം ദിവസവരുമാനമില്ലാത്തവർ..അവർക്ക് മാഗീ ന്യൂഡിത്സ് എന്താണെന്നറിയില്ല..ഹോർലിക്സിന്റെ നിറമറിയില്ല..കറന്റ് പലയിടത്തും കിട്ടിയിട്ടില്ല..ഇപ്പോഴും..ജന്മിമാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ അവരുടെ കുട്ടികൾക്ക് വിദ്യ നിഷിദ്ധം..ഗവണ്മെന്റും പോലീസ് പോസ്റ്റും വർക്ക് ചെയ്യാത്ത ഉൾഗ്രാമങ്ങളുണ്ടിവിടെ..നാടുവാഴികൾ ഭരിക്കുന്ന ഗ്രാമങ്ങൾ...മാധ്യമങ്ങളുടെ ഗ്വോ ഗ്വാ വിളികൾ അവിടെയെത്തില്ല..എത്താനവർ സമ്മതിക്കില്ല..കാരണം പലതിന്റെയും മുതലാളിമാർ അവിടുത്തെ വൻ തോക്കുകൾ തന്നെ..

ഈ വ്യവസ്ഥിതിയിൽ മനം മടുത്ത് ചിന്തിക്കാൻ ശേഷിയുള്ളവരുടെ പിന്തുണയോടെ റൈവൽ ഗ്രൂപ്പുകൾ ഉണ്ടാകും..അതിനെ ടെററിസം എന്നു വിളിക്കാൻ കഴിയില്ല..അടിസ്ഥാന ജീവിതം നിഷേധിക്കപ്പെടുന്നവരുടെ പ്രതിഷേധമാണ്..മിനി ഗൾഫായ കേരളത്തിൽ പണിക്കു വരുന്ന അന്യസംസ്ഥാനക്കാരെ കണ്ടിട്ടുണ്ടൊ അങ്ങ്..? ഇത്തരം ഗ്രൂപ്പുകളിൽ ചേരാനാകാതെ നാട് വിട്ട് വരുന്നവരുണ്ട് അതിൽ..പട്ടിണി കിടന്ന് മടുത്തിട്ട് കേരളത്തിലെ റോഡിൽ കേബിൾ കുഴിയെടുക്കുന്നവർ..ഇവിടെ കിട്ടുന്ന തുശ്ചമായ തുക കൊണ്ട് അങ്ങ് ദൂരെയുള്ള കുടുംബത്തിന് അരി വാങ്ങാൻ അവർക്ക് കഴിയുന്നു..ചിലർ ഫുൾഫാമിലിയോടെ അവീടെ നിന്ന് ഓടി രക്ഷപെട്ട് കേരളത്തിൽ സെറ്റിലാകുന്നു...

പിന്നെ എവിടെയാണ് ഇന്ത്യ വികസിച്ചത് എന്ന് ചോദിച്ചാൽ പട്ടണങ്ങളിലുള്ള ഐ.ഐ.റ്റികൾ, അവിടുത്തെ റോഡുകൾ,നഗരങ്ങളിലെ  മൾട്ടിസ്റ്റോറി കെട്ടിടങ്ങൾ.. ചില ശാസ്ത്ര റിസേർച്ച് കേന്ദ്രങ്ങൾ...വൻ നഗരങ്ങളിലെ മാളുകൾ..മുകേഷ് അംബാനിയുടെ 2 ബില്യൺ ഡോളർ വീട്, ബാന്ദ്രയിലെ കോടികൾ വിലവരുന്ന ഫ്ലാറ്റുകളിലെ ഉത്തരേന്ത്യക്കാർ...ഇവരൊക്കെയാണ് വികസിക്കുന്നത്..

നന്നാവാൻ ഇത് നല്ല മണ്ണാണ്ണ് ഇത്  മി.പ്രസിഡന്റ്.....അത് തിരിച്ചറീഞ്ഞ് ഈ പാവം ജനങ്ങളെ പിഴിഞ്ഞവർ ഇന്ന് കേന്ദ്രമന്ത്രിമാരാണ്..എം.പി മാരാണ്..തെലുങ്കാനാ വാദവും, അയോധ്യയും , ഗുജറാത്ത് കലാപങ്ങളും എല്ലാം ഇനിയും ഉണ്ടാകും..ഉയരാൻ ശ്രമിക്കുന്ന ജനതയെ അടിച്ചമർത്തി അവരുടെ അന്നത്തിൽ കൈയ്യിട്ടുവാരി അത് നോട്ടുകളാക്കി, ബിനാമികളുടെ പേരിലാക്കി ഇനിയും അവർ ബില്യണേഴ്സായി തുടരും..

ഒരു പെട്രോൾപമ്പിലെ ജീവനക്കാരനായി ജീവിതം തുടങ്ങിയ അംബാനിയുടെ രണ്ടാം തലമുറ ഇന്ന് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരന്മാരാണ്..ഈ പണം എവിടെ നിന്നു കിട്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ...എക്ണോമിക്സിന്റെ ഏത് തട്ടിൽ വെച്ചളന്നാലാണ് ഇത്രയും ലാഭമുണ്ടാക്കാൻ കഴിയുക..ശിവാജിയിൽ ഞങ്ങടെ ദൈവം രജനീകാന്ത് പറഞ്ഞതുപോലെ റിച്ചർ ഗെറ്റ് റിച്ചർ... പുവർ ഗെറ്റ് പൂവറർ..ഇതാണ് ഇന്നിവിടെ നടക്കുന്നത്..അഞ്ച് പൈസ മോഷ്ടിക്കുന്നത് തെറ്റല്ല..പക്ഷേ 5 കോടി പേര് 5 തവണ 5 പൈസ ലൂട്ടാൻ തുടങ്ങിയാൽ അത് എവിടെച്ചെന്ന് നിക്കും..

പ്രസി : ഹോ..അപ്പോൾ ഇന്ത്യ ദരിദ്രരാജ്യമാണല്ലേ..?


ജേ : ആരു പറഞ്ഞു...അങ്ങയുടെ പക്കൽ ഇപ്പോൾ വിളിച്ചാൽ വരുന്ന എത്ര ആർമിയുണ്ട്..സിസ്വർലന്റിനെ ഒന്ന് ആക്രമിക്കാനാ..ഈ ജനത്തിന്റെ പണമാണ് ആ രാജ്യത്ത് കെട്ടിക്കിടക്കുന്നത്..അവിടുത്തെ ബാങ്കുകളിലെ പണം...വർഷങ്ങളായി ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ പിഴിഞ്ഞെടുത്ത കള്ളപ്പണം...ഒന്നര ട്രില്യൺ ഡോളർ ഉണ്ടത്രേ..ഗഅന്താരാഷ്ട്ര സമ്മർദ്ദം കൊണ്ട് സ്വിസ് വണ്മെന്റ് പറഞ്ഞതാണ്..ഏറ്റവും കൂടുതൽ സമ്പാദ്യമുള്ള രാജ്യം..

ഇപ്പോഴത്തെ കൽമാഡിയുടെ അളിയന്റെ പുതിയ ബിനാമി എക്കൊണ്ട് നോക്കിയാൽ അറിയാം ലേറ്റസ്റ്റായി ഊറ്റിയത് എത്രയാണെന്ന്.. ....അത് തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ ആ പണം കൊണ്ട് ഇന്ത്യയുടെ മുഴുവൻ കടവും വീട്ടാം..ടാക്സുകൾ ഇല്ലാതാക്കാം..ഇപ്പോൾ ഒരു കോടി കൊടുത്ത് വാങ്ങുന്ന എസ്-ക്ലാസ് ബെൻസ് ഒർജിനൽ വിലയായ പകുതിവിലയ്ക്ക് ഇവിടെ വാങ്ങാം..ഇന്ത്യ ഒറ്റ രാത്രി കൊണ്ട് അമേരിക്കയാകും..ഒരു പക്ഷേ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമാകും...

പ്രസി : ഇതൊക്കെ സത്യമാണോ..?


ജേ : വിശ്വാസമില്ലെങ്കിൽ ഒരു കാര്യം ചെയ്യ് ..അങ്ങ് യാത്രയാകാന്നേരം എല്ലാവരോടും ടാറ്റാ പറഞ്ഞ് പ്ലെയിനിന്റെ ഒരു ഡോറിലൂടെ കയറി അപ്പുറത്തെ ഡോറിലൂടെ വിശാലമനസ്കനേപ്പോലെ തലയിലൊരു തോർത്തുമിട്ട് ആരും കാണാതെ ഇറങ്ങി വാ..അങ്ങ് താമസിച്ച ടാജിന്റെ പിന്നിലുള്ള പാർക്കിങ്ങിൽ കിടക്കുന്ന അവരുടെ ബെൻലിയും , ബി.എം.ഡ്ബ്ല്യൂവൂം കടന്ന് തൊട്ടടുത്തുള്ള ഹോട്ടലിൽ കയറൂ..

അങ്ങയുടെ മക്കളുടെ പ്രായമുള്ള കുട്ടികളാണവിടെ ജോലി ചെയ്യുന്നത്..ഭാവിയിലെ ഇന്ത്യൻ സിറ്റിസൺസ്...തെരുവിലൂടെ ഒന്ന് നടക്കൂ..അങ്ങയുടെ സന്ദർശനാർഥം വ്രിത്തിയാക്കിയ തെരുവിൽ പോലീസുകാരുൾപ്പെടെ പാൻമസാല ചവച്ച് തുപ്പുന്നതു കാണാം...വലിയ കന്നാസുകളിൽ വെള്ളം ചുമക്കുന്ന കുട്ടികളെ കാണാം..

അവിടെ ടാജിലേം  ഹോട്ടൽ ലീലയിലേം സുഖസൌകര്യങ്ങൾ ഒരു നിമിഷം മറക്കൂ...
ഒരു രണ്ടു ദിവസം ലോകത്തെ ഏറ്റവും പോപ്പുലേറ്റഡായ നഗരമായ ബോംബെയിൽ അങ്ങ് വേഷപ്രശ്ചന്നനായി നടക്കൂ.....എന്തിനോടും കോമ്പ്രമൈസ് ചെയ്യുന്ന ഒരു ജനതയെ കാണാം..ചെളി നിറഞ്ഞു കിടക്കുന്ന റോഡിലൂടെ പരാതിയില്ലാതെ നടന്നു നീങ്ങുന്നവർ...ഹോണ്ടയുടെ എസ്.യു.വികളിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാർ..മറാത്താവാദം പോലത്തെ തീവ്രവാദം നടത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നേടുന്നവർ...അങ്ങ് വരുന്നതിനു മാസങ്ങൾക്കു മുൻപേ ഇവിടെയെത്തി തമ്പടിച്ച സെക്യൂരിറ്റിക്കാരോട് ചോദിക്കാം ..യഥാർത്ത ഇന്ത്യ എന്താണെന്ന്..അവരീ മുഖം മിനുക്കൽ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ....

ഇനി ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്..അതിതാണ്...എന്ന് പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കും അങ്ങേയ്ക്ക് പോകാം..മറ്റു സംസ്ഥാനങ്ങൾ പോലെയായേനെ ഇവിടവും..പക്ഷേ ആരുടെയൊക്കെയോ പുണ്യം കൊണ്ട്...ഒരു കയ്യൂരും...കരിവള്ളൂരും ..ഒരു മാറാടും ഒക്കെ മാത്രമേ ഇവിടെ സംഭവിച്ചൊള്ളൂ...ലോകത്തെ ഏതൊരു ജനത കടന്നു വന്നതിലും സുഖകരമായാണ് ഈ ജനത കാലഖട്ടത്തിലൂടെ കടന്നത്..വിദേശനാണ്യം വരാൻ തുടങ്ങിയതോടെ എല്ലാ സ്ഥലവും ഒരുപോലെ വികസിച്ചു..കറന്റില്ലാത്ത , ടിവിയില്ലാത്ത വീടുകളില്ല..മൊബൈൽ അതും ക്യാമറാമൊബൈൽ ഇല്ലാത്ത മനുഷ്യരില്ല..ആരോഗ്യരംഗത്തും എല്ലാം വികസനം...ഇത് യൂറോപ്യൻ സ്റ്റാൻഡേഡുമായുള്ള കമ്പാരിസണല്ല...ഇന്ത്യയുമായാണ്..


പ്രസി : മോനേ ദിനേശാ..ഇതെല്ലാം ഞങ്ങളുടെ ഒരു ഗിമ്മിക്കല്ലേ..അല്ലാതെ ഇന്ത്യയെ സഹായിച്ചതുകൊണ്ട് ഞങ്ങൾക്കെന്നാ കിട്ടാനാ..പിന്നെ 900 കോടി മുടക്കിയിട്ടുണ്ടെങ്കിൽ അതിന്റെയിരട്ടി ആ‍യുധ ഇടപാടിലൂടെയും മറ്റും ഞങ്ങൾ ഊറ്റും..


ജേ : അപ്പോൾ പാകിസ്ഥാനിൽ തീവ്രവാദികൾ ഉണ്ടെന്നു പറഞ്ഞത്..?

പ്രസി : സംഗതിയൊക്കെ ശരിയാ..പക്ഷേ പാക്കന്മാർ വെടിവെച്ച് കളിക്കുന്നത് ഞങ്ങടെ ആയുധം കൊണ്ടല്ലേ..എല്ലാം ഒരു ബിസിനസ്സല്ലേ...ഇന്ത്യൻ പബ്ലിക്കിനെ ഒന്നു സുഖിപ്പിച്ച് നിർത്തുക എന്നതല്ലേ അതിന്റെയൊരു ലിത്..അല്ലാതെ ചൈന മുന്നിൽ മൈൽക്കുറ്റി പോലെ  നിക്കുമ്പോൾ സെക്യൂരിറ്റി കൌൺസിലിൽ ഇന്ത്യയെ ഞങ്ങൾ കേറ്റുമോ...
( രഹസ്യമായി ചെവിയിൽ )..സത്യത്തിൽ അവന്മാരെ ഞങ്ങൾക്ക് പേടിയാ..

ജേ : അയ്യോ പ്രസിഡന്റേ...പ്രസിഡന്റേ......ഇനി ഞങ്ങ എന്നാ ചെയ്യും..

പ്രസി : ഓ നിങ്ങളൊന്നും ചെയ്യണ്ട..ചെയ്യാനുള്ളതെല്ലാം ആ ചൈനാക്കാരു ചെയ്തോളും...ഇവിടെ പാർട്ടിയും ഡാൻസും ഒക്കെ നടക്കുമ്പോൾ ഇടയ്ക്കിടെ ഒന്ന് ഹിമാലയത്തിൽ ചെന്ന് നോക്കണം.
അതിർത്തിവേലി അവിടെത്തന്നെയുണ്ടോ എന്ന്...


ജേ : കൌൺസിലിൽ സ്ഥിരാംഗത്തിന് ചൈന ഞങ്ങൾ ഇന്ത്യാക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ...?


പ്രസി : പാഴ്വാഗ്ദാനങ്ങൾ ഇനിയും തിരിച്ചറിയാൻ നിങ്ങൾക്കെന്നു കഴിയും...നിങ്ങളുടെ നേതാക്കന്മാർ അത് ആവശ്യത്തിന് തരുന്നുണ്ടല്ലോ..പിന്നെന്തിനാ പുറത്തൂന്ന് എടുക്കുന്നത്..

ജേ :
ഇന്ത്യയും അമേരിക്കയും ഇത്രയും അടുത്ത സ്ഥിതിക്ക് തീവ്രവാദി ഏജന്റ്  ഹെഡ്ലിയെ ഞങ്ങൾക്ക് ഒന്ന് വിട്ടു തന്നൂടെ...

പ്രസി : ഹ ഹ ഹ.. ഈയാഴ്ച കേട്ട ഏറ്റവും നല്ല തമാശ..
ബൈ ദ ബൈ എനിക്ക് തിരികെപോകാൻ സമയമായി..വൈറ്റ് ഹൌസിലെ വാഴയ്ക്ക് തടമെടുക്കാൻ രണ്ട് മിടുക്കൻ തമിഴൻ പണിക്കാരെ കിട്ടുമോ ഇവിടെ..

ജേ : വാഴക്കില്ല...കപ്പയ്ക്കു ചുറ്റും ആൽത്തറ കെട്ടിയ രണ്ടു പേരുണ്ട്..മതിയോ...

പ്രസി : ശരി...ശരി..അവരായാലും മതി..വാഴപ്പഴമില്ലാത്ത അമേരിക്കയാണ് എന്റെ സ്വപ്നം...ആട്ടെ താങ്കളുടെ പേരു ചോദിക്കാൻ ഞാൻ മറന്നു...

ജേ :
എന്നെ മനസ്സിലായില്ലേ..ഞാൻ പ്രധാനമന്ത്രി...

പ്രസി : എവിടുത്തേ ....?

ജേ : പരപ്പനങ്ങാടിയിലെ രണ്ടാമത്തെ പ്രധാനമന്ത്രി..സുശീന്ദ്രൻ മുതലമട.

പ്രസി : ഓ..മൈ ഗോഡ്..പരിചയപ്പെട്ടതിൽ സന്തോഷം...

ജേ : അതെയതെ...നമുക്കിവിടുന്ന് രക്ഷപെട്ടാലോ..

പ്രസി : ശരിയാ ..എത്ര നാൾ ഈ പ്രാന്താശൂത്രിയിൽ കഴിയും നമ്മൾ....ഒരു മാതിരി പ്രാന്തന്മാരോട് പെരുമാറുന്ന പോലെയല്ലേ ഇവർ നമ്മളോട് പെരുമാറുന്നത്...അമേരിക്കൻ പ്രസിഡന്റിന് കിട്ടേണ്ട ഒരു പരിഗണനയും എനിക്ക് കിട്ടിയിട്ടില്ല...

ജേ :  എന്നാ ആ കാണുന്ന വലിയ  മഞ്ഞമതിൽ  ചാടികോ...പ്ധുക്കോ..ഠിം......ക്ടക്..ഹയ്യോ എന്റെ കാല്..

റേഡീയോ :  ആകാശവാണി...കഞ്ഞിക്കുഴി , കോഴിപ്പാറ, പോങ്ങുമ്മൂട്...സംസ്ക്രിത വാർത്തകൾ.
സമ്പ്രതി വാർത്താഹ സുയന്താം..പ്രവാചകാ ബലദേവാനന്ദ സാഗര....

കേരൾ മേം ഊളൻപാറാഹ രണ്ട് പ്രാന്തന്മാർ മതിൽ ചാടി രക്ഷപെട്ടഹഃ...

(ഇന്റർവ്യൂ കഴിഞ്ഞു..ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റ് അറിയിപ്പുകളൊന്നും ഉണ്ടായിരിക്കുന്നതല്ല..)


..

Nov 7, 2010

ചില പ്രമുഖ വില്ലന്മാർ

                                                                   


                                                                                   എന്താണ് ഒരു സിനിമയിൽ വില്ലന്റെ പ്രാധാന്യം.....സിമ്പിൾ..എത്രത്തോളം സ്ട്രോങ്ങ് വില്ലൻ ഉണ്ടാകുന്നോ അത്രത്തോളം നായകനു കൈയ്യടി ലഭിക്കുന്നു..ത്രികോണ കഥകളിൽ അധിഷ്ഠിതമായ  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വില്ലന്മാർ മിക്കപ്പോഴും നായികയെ സ്വന്തമാക്കാൻ ഡെയ്ലി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ്.നമ്മുടെ പഴയ ബ്ലായ്ക്ക്&വൈറ്റ് സിനിമകളിലെ വില്ലന്മാർ പലപ്പോഴും നായികയുടെ മുറച്ചെറുക്കനും, കള്ളൂകുടിച്ച് നാല് കാലിൽ നടക്കുന്ന കവലച്ചട്ടമ്പികളും 
പണക്കാരായ ജന്മിമാരും ഒക്കെയായിരുന്നു..

പിന്നീടാണ് അധോലോകത്തിന്റെ കഥ പറയുന്ന സിനിമകളൂടേ ബൂം ഉണ്ടായത്..ജോസ് പ്രകാശ് , ബാലൻ.കെ.നായർ , ടിജി രവി, എം.എൻ നമ്പ്യാർ തുടങ്ങിയവർ...വജ്രം,രത്നം, വിഗ്രഹം  തുടങ്ങിയ കമ്മോഡിറ്റികളീൽ കള്ളക്കടത്ത് നടത്തി ജീവിക്കുന്ന ഹൈ-ഫൈ വില്ലന്മാർ അങ്ങനെ ഉണ്ടായി.

അടിച്ചുനനച്ചു കുളിക്കാത്ത,മുടി വെട്ടിക്കാത്ത ഏതാനും ശിങ്കിടികളൂടെ നടുക്കു നിന്ന്, സ്വന്തമായി ഉണ്ടാക്കിയെടുത്ത കൊള്ളസങ്കേതങ്ങളിൽ നിന്ന് മുതലക്കുട്ടികൾക്ക് ഫുഡ് കൊടുത്തുകൊണ്ട് നെടുങ്കൻ ഡയലോഗുകൾ പറയുന്നവരായിരുന്നു അവർ...വീട്ടിലെ സ്വീകരണമുറിയിൽ വരെ കാബറെ നടത്തുന്നവർ..സദ്ഗുണസമ്പന്നന്മാരായ, മിക്കവാറും പോലീസ് ഓഫീസേഴ്സ് ആയ നായകന്മാരെ പിടിച്ച് ഷോക്ക് അടിപ്പിക്കുക..അവരുടെ ഭാര്യയേയും മറ്റും ബലാത്സംഗം ചെയ്യുക.. തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുക അവർക്ക് ഒരു പതിവായിയിരുന്നു...

പിന്നീട് വന്ന പുതുനിര എഴുത്തുകാരിൽ നിന്നാണ് വ്യക്തിത്വമുള്ള വില്ലന്മാർ ഉണ്ടായത്.വെറും ചെറ്റത്തരങ്ങൾ കാണിക്കുന്നതിലുപരി ക്യാരക്ടർ നിലനിർത്താൻ അത്തരം വില്ലന്മാർക്കായി.പലപ്പോഴും നായകനേക്കാളും ഉയരത്തിൽ പെർഫോം ചെയ്തവർ..മലയാളത്തിൽ അത്തരം വില്ലന്മാർ വന്നിട്ട് രണ്ട് പതിറ്റാണ്ടുകൾ കഴിയുന്നതേയുള്ളൂ..ഹോളിവുഡ്ഡിലും മറ്റും പണ്ടേ പ്രഭാവമുള്ള വില്ലന്മാർ ഉണ്ടായിരുന്നു..Batman ലെ Joker,  No country for old men ലെ Chigurh, GoodBadUgly ലെ Angel eyes, Silence of lambs ലെ Lecter, Terminator ലെ T-1000 എന്നിവർ അതിൽ ചിലർ മാത്രം..മലയാളത്തിലെ ഏതാനും ചില പ്രസിദ്ധ വില്ലന്മാരാണ് ദോ താഴെ കിടക്കുന്നത്..


1. കാർലോസ് ( ഇന്ദ്രജാലം ).

മോഹൻലാലിന്റെ കരിയറിലെ ടേണിങ്ങ്  പോയിന്റുകളിലൊന്നായ ‘ ഇന്ദ്രജാല ‘ ത്തിൽ നായകനേക്കാളേറെ പ്രശംസ പിടീച്ചുപറ്റിയത് വില്ലനായ കാർലോസായിരുന്നു..മലയാളസിനിമ അന്നുവരെ കണ്ടുപരിചയിച്ച അതിക്രൂരന്മാരായ വില്ലന്മാരിൽ നിന്നും തികച്ചും വ്യത്യസ്ഥമായി നല്ല ഹ്യൂമർസെൻസോടെ സംസാരിക്കുകയും എന്നാൽ ഉള്ളിൽ സ്റ്റബോണായ ഒരു വില്ലനായിരുന്നു കാർലോസ്...അതോടെ മലയാള സിനിമയിൽ പുതിയൊരു  തരംഗം കൊണ്ടുവന്ന സ്വഭാവനടൻ കൂടിയായി മാറി രാജൻ.പി.ദേവ്....

ബോംബെയിലെ പഴയ അധോലോകങ്ങളൂടെ കഥപറയുന്ന സിനിമകൾ പണ്ട് എല്ലാ ഭാഷയിലും ധാരാളമുണ്ടയിരുന്നു. IMDB യിൽ ലോകസിനിമകൾക്കൊപ്പം ലിസ്റ്റ് ചെയ്തിരിക്കുന്ന കമൽഹാസന്റെ ‘ നായകൻ ‘മുതൽ നമ്മടെ ആര്യൻ,അഭിമന്യു ,പരമ്പര തുടങ്ങി ഒരുപിടി ചിത്രങ്ങൾ..

പണ്ടത്തെ ബോംബേ അധോലോക ഡോണായ വരദരാജ മുതലിയാരുടെ ഒരു കുഞ്ഞു പ്രോട്ടോടൈപ്പായ ‘കാർലോസ്‘ ദേവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി പിന്നീട് വഴ്ത്തപ്പെട്ടു..അധോലോക നായകനാണേലും നാടൻ മട്ടിൽ ജീവിക്കുന്ന ഒരു സാധാരണക്കാരനായിരുന്നു കാർലോസ്..അസിസ്റ്റന്റായ വിജയരാഖവനെ ഇടയ്ക്കിടെ .
.ടാ തങ്കപ്പോ..എന്ന് വിളീച്ച് സംസാരിക്കുന്ന  നർമ്മരസം തുളുമ്പുന്ന സംഭാഷണങ്ങളും ഇതിലുണ്ട്..സിനിമയുടെ  അവസാനം കൂടെ നിൽക്കുന്നവരുടെ ചതിയിൽ‌പ്പെട്ട് പോലീസിന്റെ വെടിയേറ്റ് മരിക്കുന്നു ....

2.ഹൈദർ മരയ്ക്കാർ ( ധ്രുവം ).


വില്പനയ്ക്ക് വച്ചിട്ടുള്ള ബ്യൂറോക്രസിയുടെയും
കാലഹരണപ്പെട്ട മണ്ടൻ നിയമങ്ങളൂടേയും  പിന്നെ ആണത്തത്തിന്റേയും കഥ പറയുന്ന  ‘ധ്രുവ‘ ത്തിലെ വില്ലനാണ് ഹൈദർ മരയ്ക്കാർ...നരസിംഹ മന്നാടിയാർ എന്ന ഹാഫ് മാൻ ഫാഫ് ലയണിന് ചേർന്ന എതിരാളി...എത്ര വലിയ പ്രശ്നത്തേയും തന്റെ വില്പവർ കൊണ്ട് നേരിടുന്ന വില്ലൻ...

തൂക്കിക്കൊല്ലാനുള്ള വിധി വന്നപ്പോഴും ചങ്കൂറ്റത്തോടെ അതിനെ നേരിടുന്നവൻ..വളരെ ശാന്തമായി എന്നാൽ പ്രിസൈസായി സംസാരിക്കുന്ന ഹൈദരുടെ മാനറിസങ്ങൾ ആർക്കും കീഴടക്കാനാവാത്ത ചങ്കൂറ്റമുള്ള ഒരു വില്ലനെ വാർത്തെടുത്തു..പ്രതികാരത്തിനായി എത്ര നാളൂവേണമെങ്കിലും കാത്തിരിക്കുന്ന ഹൈദർ അവസാനം മന്നാടിയാരുടെ കൂടെയുള്ള അതിഭയങ്കര അടിയിൽ‌പ്പെട്ട് വധിക്കപ്പെടുന്നു..  വിക്രത്തിന്റെ ആദ്യമലയാള ചിത്രവും ഇതാണ്..മാത്രമല്ല ടി.ജി രവിയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായ ആരാച്ചാർ കാശിയും ഈ ചിത്രത്തിലാണുള്ളത്.

പ്രശസ്ത കന്നടവില്ലനായ ടൈഗർ പ്രഭാകർ എന്നറിയപ്പെടുന്ന പ്രഭാകറാണ് ഹൈദറിനെ അവതരിപ്പിച്ചത്..പുള്ളി ഏതാണ്ട് 400ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. 2001ൽ അദേഹം അന്തരിച്ചു.

3). കൊളപ്പുള്ളി അപ്പൻ തമ്പുരാൻ ( ആറാം തമ്പുരാൻ ).



ഒരു മിനി നാട്ടുരാജാവായിരുന്നു അപ്പൻ തമ്പുരാൻ..മോറോവർ നരേന്ദ്രപ്രസാദിന്റെ കരിയറീലെ ഏറ്റവും മികച്ച ഒരു കഥാപാത്രവും..തന്നേക്കാൾ പതിന്മടങ്ങ് പ്രബലനാണ് ശത്രുവെന്ന് തിരിച്ചറീഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാതെ ജഗന്നാഥനോട് പൊരുതുന്ന ഒരു വീറുള്ള ജെനിറ്റിക്കൽ ബ്രീഡിൽ വരുന്ന വില്ലൻ എന്നു വേണമെങ്കിൽ‌പ്പറയാം..
വെട്ടുകൊണ്ട് കാഴ്ചപോയ വലംകണ്ണുമായി ഒരു ഗ്രാമം ഭരിക്കുന്ന ബുദ്ധിമാൻ അല്ലെങ്കിൽ ജഗന്റെ ഭാഷയിൽ ഒരു തേഡ് റേറ്റ് ചെറ്റ എന്നൊക്കെപ്പറയാം..പക്ഷേ ആർക്കും കീഴടങ്ങാൻ മനസ്സില്ലാത്ത ഒരുറച്ച ക്യാരക്ടറായിരുന്നു അപ്പൻ...ക്ലാസ് ഭാവാഭിനയം...

എന്റെ നാട്ടുകാരനല്ലേ..അതങ്ങിനയേ വരൂ.. പിന്നെ ഒരു തവണ എന്നെ പരിചയപ്പെടാനുള്ള ഭാഗ്യം മൂപർക്കുണ്ടായിട്ടുണ്ട്...ആള് അധികം നാട്ടിൽ വരാറില്ലായിരുന്നു  എങ്കിലും തിരക്കിൽ നിന്നുമൊഴിഞ്ഞ് ചിലപ്പോഴൊക്കെ നാട്ടിലെ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്തിരുന്നു അദ്ദേഹം..കോളജിലെ ഇംഗ്ലീഷ് പ്രൊഫസറിൽ നിന്നും മലയാളത്തിലെ ചേട്ടൻബാവയായി വളർന്ന ആ  മഹാനടൻ 2003ൽ അന്തരിച്ചു..

4) റാം ജി റാവു ( റാം ജി റാവു സ്പീക്കിങ്ങ് ).

ഒരു ചിരിയോടെയല്ലാതെ നമുക്ക് റാംജി റാവുവിനേപ്പറ്റി ഓർക്കാനാവില്ല..വിജയരാഖവന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രം..ആ സിനിമയുടെ ഹൈലൈറ്റ്..സാഹചര്യങ്ങളാണ്
അദ്ദേഹത്തെ മണ്ടനാക്കുന്നത്..അതിഭീകരനും  ക്രൂരനുമാണെങ്കിലും
കിഡ്നാപ്പിങ്ങിൽ തന്റെ വാക്ക് പാലിക്കുന്ന കാര്യത്തിൽ അദ്ദേഹം
വളരെ ശ്രദ്ധാലുവാണ്..ഉള്ളിൽ മനുഷത്വം ഉള്ള സിംഗിൾ ഫാദറിനു പിറന്ന ധീരനായ ഒരു കിഡ്നാപ്പർ.

‘ വെർട്ടിഗോ ‘ യെന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും ഇൻസ്പയേഡായി ഉണ്ടാക്കിയ രണ്ടാം ഭാഗത്തിലെ ബ്രില്യന്റ് തിരക്കഥയിൽ അപ്രതീക്ഷിതമായി കടന്നുവന്ന് തനിക്ക് കിട്ടാനുണ്ടായിരുന്ന ബാക്കി പണവും വാങ്ങി തന്റെ ശക്തിമാൻ ട്രക്കിൽ ചെക്ക്പോസ്റ്റ് കടന്ന റാം ജി റാവു ഇപ്പോൾ എവിടെയാണോ എന്തോ...ഒരു തരത്തിൽ ഒരു ക്ലാസിക്ക് വില്ലനാണ് അദ്ദേഹം...സിദ്ധിക്കും ലാലും ഒന്നിച്ചാലും  ഇനിയൊരു മൂന്നാമങ്കം എടുക്കാനാവുമെന്ന് തോന്നുന്നില്ല..അല്ലേ  വല്ല അന്വർറഷീദോ ഒക്കെ സംവിധാനം ചെയ്യണം..

5).നടേശൻ ( ഛോട്ടാ മുംബൈ).







ഒരുപാടു നാളിനുശേഷം മലയാളത്തിൽ വന്ന ഒരു കിടിലൻ പടമായിരുന്നു ഛോട്ടാ മുംബൈ...   ജഗതിയുടെ പെർഫോമെൻസ് ഒഴിച്ചാൽ അനർഹമായ വിജയം കിട്ടിയ ഏതാണ്ട് അതേ സമയത്തുതന്നെയിറങ്ങിയ  ‘ ഹലോ ‘ പോലുള്ള കോമ്പ്ലിക്കേറ്റഡ് മണ്ടൻ കഥാ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥം. .തറവിറ്റുകൾ കണ്ടുമടുത്ത പ്രേക്ഷകന് ഒരാഖോഷമാക്കാനുള്ള വകയുണ്ടായിരുന്നതിൽ...മോഹൻലാലിന്റെ ഏറ്റവും വ്യത്യസ്ഥമായ റോളുകളിലൊന്നും അത് തന്നെ...അപ്പോൾ വില്ലനും കേമമാകണമല്ലോ..

നടേശൻ എന്ന കറപ്റ്റഡ് സി.ഐ..സൊസൈറ്റിയുടെ ഇരുണ്ടഭാഗങ്ങളിൽ നിന്നും വളർന്നു വന്ന ഗൂണ്ടാപോലീസിനെ മണി മനോഹരമാക്കി..സംസാരത്തിലും ബോഡിലാഗ്വേജിലും ഒരു പ്രത്യേക ആഡ്യത്തമുള്ള ഒരു ക്രിമിനൽ പോലീസായി മണിയതിൽ തകർത്തഭിനയിച്ചു...

“  ഇത് കൊച്ചിയിലെ ലോക്കൽ ഗുണ്ടകൾ രണ്ട് കുപ്പി കള്ളിന്റെ ബലത്തിൽ പറയുന്നതുപോലല്ല..നടേശൻ കൊല്ല്ലുമെന്നു പറഞ്ഞാൽ കൊല്ലും “  തുടങ്ങിയ ധാരാളം പഞ്ചിംഗ് ഡയലോഗുകൾ കൊണ്ടു നിറഞ്ഞതായിരുന്നു ആ ക്യാരക്ടർ...വളരെ ക്രുവലായി ശത്രുക്കളെ എതിർക്കുന്ന ഒരു ബോൺ ക്രിമിനൽ..രണ്ടാമതൊന്ന് ആലോചിക്കാതെ ആളുകളെ കൊല്ലാനുള്ള ചങ്കൂറ്റം..

അവസാനം ക്ലൈമാക്സിലെ അപകടത്തിൽ‌പ്പെട്ട് മരിച്ചുവീഴുന്നു.മണിയുടെ അനിയനായി അഭിനയിച്ച നടനും കൊള്ളാം പേരറിയില്ല.. ‘ ചതിക്കാത്തചന്തുവിലെ‘ ആ റോമിയോ..ജാക്കിയിലെ ‘സ്റ്റൈൽ’..

6) നരേന്ദ്ര ഷെട്ടി  ( F.I.R ).

നരേന്ദ്രഷെട്ടിയെന്ന എഫ്.ഐ.ആറിലെ വില്ലൻ വളരെ അഡ്വാൻസ്ഡ് ആയ വില്ലനായിരുന്നു..സാദാ പൊളിറ്റിക്സിൽ താത്പര്യമില്ലാത്ത ഒരു പ്രത്യേക ജനുസ്സിലുള്ള വില്ലൻ.ഒരു കന്നട നടനാണത്രേ ഷെട്ടിയെ അവതരിപ്പിച്ചത്..ചങ്കൂറ്റത്തോടെ നിന്ന് നായകനോട് കണ്ണിങ്ങായി സംസാരിക്കുന്ന ഷെട്ടി രാജ്യത്തിന്റെ ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ് കളിക്കുന്നത്.ശത്രുക്കളെ നാടകീയമായി കൊന്നൊടുക്കുന്നതിൽ മീടുക്കൻ.ആള്  തന്നെ അഭിനയിച്ച ‘ഉസ്താദി‘ലെ യൂസഫ് ഷാ എന്ന വില്ലൻ കഥാപാത്രവും ഏറെ റീമംബറബിൾ ആണ്..
ഷാർപ്പ് ഫീച്ചേഴ്സുള്ള ഒരു വില്ലനായിരുന്നു ദ്ദ്യേം...

7) M.P ജോൺ വർഗ്ഗീസ്സ് (ദി ടൈഗർ ).

ജോൺ വർഗ്ഗീസ് ഈസ്   Daringly different....പലരും നടന്ന വഴികളിലൂടെ നടക്കാൻ താത്പര്യമില്ലാത്തവൻ..ഡ്രഗ്സ്,വെപ്പൺസ് കള്ളക്കടത്തിൽ നിന്നും ബഹുദൂരം മാറി ഏറ്റവും അപകടകരമായ കൌണ്ടർഫീറ്റ് കറൻസികൾ കൊണ്ട് കളിക്കുന്ന ഒരു സ്റ്റൈലിഷ് വില്ലനായിരുന്നു സിദ്ദിഖ് അവതരിപ്പിച്ച എം.പി ജോൺ വർഗ്ഗീസ്.പഴയപുലി ഷാജികൈലാസിന്റെ അവസാന ഹിറ്റായ ടൈഗറിലെ ഹൈലൈറ്റായിരുന്നു സിദ്ധിക്കിന്റെ ഈ കഥാപാത്രം.ഒരു  ഹൈടെക് രാഷ്ട്രീയക്കാരന്റെ എല്ലാ മാനറിസങ്ങളും ഉൾക്കൊണ്ട് അഭിനയിക്കാൻ സിദ്ധിക്കിനിതിൽ കഴിഞ്ഞു..ഏതു കഥാപാത്രവും ഒരുപോലെ കൈകാര്യം ചെയ്യുന്നതിൽ സിദ്ധിക്കിനുള്ള മിടുക്ക് നമുക്കറിയാമല്ലോ..

എന്നാൽ അവസാന രംഗത്തിൽ വരുന്ന മാരക സസ്പെൻസും കഴിഞ്ഞ് ദുഷ്ടനായ സുരേഷ്ഗോപി ഈ പാവം ഹവാലാ ഡീലറെ നിർദാക്ഷണ്യം ബോംബ് വെച്ച് കൊല്ലുകയാണൂണ്ടായത്..
‘ബഡാ ദോസ്ത്‘ എന്ന ചിത്രത്തിലെ സിദ്ധിക്കിന്റെ വില്ലൻ ഭയങ്കരമാണെന്ന് കേട്ടിട്ടുണ്ട്.പടം ഞാൻ കണ്ടിട്ടില്ല .


8)  മുത്തുപ്പാണ്ഡി ( ഗില്ലി ) & അലി ഭായ് ( പോക്കിരി ).

മുത്തുപ്പാണ്ഡി ഇൻ ഗില്ലി
വില്ലൻ റോളുകൾക്കും മറ്റു ക്യാരക്ടർ റോളുകൾക്കും പകരക്കാരനില്ലാത്ത ഒരു യുണിക് നടനാണ്
പ്രകാശ് രാജ്.....തമിഴിൽ പ്രസിദ്ധനാകുന്നതിനു ഏറെ നാൾ മുൻപുതന്നെ പല മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം.‘ അന്യനി‘ലെ കമ്മീഷണർ, ‘ഗില്ലി’യിലെ മുത്തുപ്പാണ്ഡി പിന്നെ പോക്കിരിയിലെ ‘അലിഭായ്’ തുടങ്ങിയ കഥാപാത്രങ്ങൾ ഈ നടന് മാത്രം ചെയ്യാൻ കഴിയുന്നവയാണ്.


അലിഭായ് ഇൻ പോക്കിരി
ഗില്ലി ഒരു വിജയ് ചിത്രം എന്നതിലുപരി അതിൽ  ശ്രദ്ധിക്കപ്പെടുന്ന പെർഫോമെൻസ് നടത്തുന്നത് രാജാണ്.പ്രണയം തലക്കു പിടിച്ച മന്ത്രിപുത്രന്റെ റോൾ ആ സിനിമ കണ്ടവർക്ക് മറക്കാൻ കഴിയില്ല..അതുപോലെ അലിഭായ് എന്ന കോൾഡ്ബ്ലഡഡ് ഡോണിന്റെ പ്രകടനമാണ് പോക്കിരിയുടെ വിജയത്തിന്റെ സിംഹഭാഗം എന്നും പറയാം...പോക്കിരിയുടെ ഹിന്ദി റീമേക്കിൽ രാജിന്റെ  വില്ലൻ പ്രകടനം കണ്ട് ഉത്തരേന്ത്യക്കാർ വായും പൊളിച്ചിരുന്നത് വെറുതെയല്ല..


                                                                           ഏതാണ്ട് ഇതേ ജനുസ്സിൽ വരുന്ന ഷോർട്ട് ടേം വില്ലന്മാർ വേറെയുമുണ്ട് മലയാളത്തിൽ.‘ഏകലവ്യനി‘ലെ നരേന്ദ്രപ്രസാദിന്റെ സ്വാമിയും, ‘രൌദ്ര‘ത്തിലെ അപ്പിച്ചായയും സേതുവും, മുണ്ടക്കൽ ശേഖരനും , ‘രാജാവിന്റെ മകനി‘ലെ മന്ത്രി ക്രിഷ്ണദാസും, ‘കമ്മീഷണറിലെ മോഹൻ തോമസും, 'ദ കിങ്ങിലെ’ ജയക്രിഷ്ണനും ഒക്കെ..
മികച്ച വില്ലന്മാർക്ക് തമിഴിൽ അവാർഡുണ്ടെന്ന് കേട്ടിട്ടുണ്ട്..മലയാളത്തിൽ ഉണ്ടോ എന്നറിയില്ല...
എന്നാലും നമ്മുടെ പല നായകന്മാർക്കൊപ്പമും അതിനു മുകളിലും പ്രകടനം നടത്തിയ നടന്മാരാണിവരെല്ലാം..

Nov 6, 2010

റെഡ് ഡെഡ് റിഡംഷൻ (ഗെയിം)

                                           


                                                            
                                                                 Western spaghetti സിനിമകളുടെ ആരാധാകർക്കായുള്ള ഒരു ഹോമേജാണ്  “
Red Dead Redemption “ എന്ന റോക്ക്സ്റ്റാർ ഗെയിം. GTA സീരീസ് ഗെയിമുകളുടെ വൻവിജയത്തിനു ശേഷം റോക്ക്സ്റ്റാർ ഒന്നു റൂട്ടുമാറ്റിപ്പിടിച്ചപ്പോൾ  ആധുനിക കാലത്തുനിന്നും അമേരിക്കൻ സിവിൽവാർ കാലഖട്ടത്തിലേക്ക് ഒരു മടക്കയാത്ര തരപ്പെട്ടു..

അതെ, ബ്ലോണ്ടിയുടേം   ടൂക്കോയുടേം കാലത്തേക്ക് ..അലൈസും കൺഫഡറേഷനും തമ്മിലുള്ള യുദ്ധത്തിലേക്ക്...കൊള്ളയും കൊലപാതകങ്ങളൂമായി കഴിഞ്ഞുവന്ന കൌബോയ് സംഖങ്ങളൂടെ കഥകളിലേക്ക്...അവരെ വേട്ടയാടുന്ന ബൌണ്ടി കില്ലറുകളേപ്പറ്റിയും കണ്ട്രി ബാറുകളിലെ ഷൂട്ടൌട്ടുകളൂം...കുതിര സവാരിയും പിന്നെ മരുഭൂമിയിലെ ഒളിഞ്ഞിരിക്കുന്ന നിധികൾ തേടിയുള്ള ഭാഗ്യാന്വേഷികളൂടെ തീരായാത്രകളെപ്പറ്റിയുമെല്ലാമുള്ള കഥയാണ് റിഡംഷൻ..


                                                                              2004ൽ ഇറങ്ങി വൻ വിജയമായ കൺസോൾ ഗെയിമായ Red Dead Revolverന്റെ (വിസ്താര ഭയത്താൽ അതേപ്പറ്റി കൂടുതൽ പറയുന്നില്ല) അതേ കഥാപാത തന്നെയാണ് രണ്ടാം ഭാഗമായ റിഡംഷനിൽ...ജി.റ്റീ.എ പോലെ തന്നെ എന്തും ചെയ്യാനാകുന്ന ഓപ്പൺ വേൾഡാണിത്..

1911 കളിലാണ് കഥ നടക്കുന്നത്..റിട്ടയറായ പഴയ ഒരു  കൊള്ളക്കാരനായ  ജോൺ മാഴ്സ്റ്റനെ  അമേരിക്കൻ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നു..അവർ ജോണിനോട് ഒരു ഡിമാന്റ് വെയ്ക്കുന്നു..ജോണിന്റെ പഴയ ഗ്യാങ്ങിലെ ഇപ്പോഴും ആക്ടീവായ ചില പ്രധാനികളെ  കൊന്നാൽ കുടുംബത്തെ കാണാൻ അനുവദിക്കാമെന്നും അല്ലെങ്കിൽ അവരെ
കൊല്ലുമെന്നും..നിവ്രിത്തിയില്ലാതെ ജോൺ ആ ബൌണ്ടി കില്ലിംഗ് ഏറ്റെടുക്കുന്നു.


ന്യൂ ഓസ്റ്റിനിലെ മെഴ്സെർ കോട്ടയിൽ സ്വന്തമായി കൊള്ളസംഖം നടത്തിവരുന്ന പഴയ സംഖാഗം ബില്ലിന്റെ മുന്നിൽ  ജോൺ ചെല്ലുന്നു...സംഗതിയറിഞ്ഞ ബില്ലും ശിങ്കിടികളും ജോണിനെ ഇടിച്ചു സൂപ്പാക്കി   കോട്ടയുടെ പുറത്ത് ഉപേക്ഷിക്കുന്നു..


അപ്പോൾ യാദ്രിച്ഛികമായി അതുവഴി വന്ന ഫാംഹൌസ് മുതലാളിയായ ബോണി ജോണിനെ മരണത്തിൽ നിന്നും രക്ഷിക്കുന്നു..ദിവസങ്ങൾക്കകം ആരോഗ്യം വീണ്ടുകിട്ടിയ ജോൺ  ബില്ലിയുടെ കൊള്ളസങ്കേതത്തെ യുഎസ് ആർമിയോട്  ഒപ്പംചേർന്ന് ആക്രമിക്കാൻ പദ്ധതിയിടുന്നു..എന്നാൽ അപ്പോഴേക്കും ബില്ലി മെക്സിക്കോയിലേക്ക് കടക്കുന്നു.. ജേവ്യർ എസ്കുല എന്ന മെക്സിക്കൻ അധോലോക നായകന്റെ സംരക്ഷണയിൽ മെക്സിക്കോയിൽ കഴിയുന്നു....അവനെ പിന്തുടർന്ന് ജോൺ മെക്സിക്കോയിലേക്ക് പോകുന്നു...


എന്നാൽ മെക്സിക്കോയിലെത്തിയ ജോൺ ..മെക്സിക്കൻ ആർമിയുടെ കൈയ്യിൽ
അകപ്പെടുന്നു..ആർമിക്കുവേണ്ടിയും
മെക്സിക്കൻ ആർമിയുടെ ശത്രുക്കളായ വിപ്ലവകാരികൾക്കുവേണ്ടിയും  സേവനം ചെയ്യേണ്ടി വരുന്നു ജോണിന്....ബില്ലിനേയും എസ്ക്യുലയേയും കൊല്ലാൻ സഹായിക്കാമെന്ന് മെക്സിക്കൻ കേണൽ  ജോണിന് വാക്ക് കൊടുക്കുന്നു.
ഒരു യുദ്ധപ്പുറപ്പാട്.
പക്ഷേ ജോൺ ചതിക്കപ്പെടുന്നു.വിപ്ലവകാരികളുടെ ഒറ്റുകാരൻ എന്ന് മുദ്രകുത്തി ജോണിനെ വധിക്കാൻ ക്യാപ്റ്റൻ ഓർഡറിടുന്നു.വധശിക്ഷയിൽ നിന്നും രക്ഷപെടുന്ന ജോൺ വിപ്ലവക്കാരോടൊപ്പം ചേരുന്നു..അവരുടെ സഹായത്തോടെ എസ്കുലയേയും ബില്ലിനേയും മറ്റും കൊല്ലുന്നു..

വിപ്ലവകാരികളുടെ നേതാവായ റേയ്സിനൊപ്പം ചേരുന്ന ജോണിന്റെ കൂടെ സഹായത്തോടെ റിബലുകൾ  സമീപപ്രദേശങ്ങൾ പിടിച്ചടക്കുന്നു.അതിനു ശേഷം റേയ്സ് തന്റെ ആർമിയുമായി മെക്സിക്കൻ ക്യാപ്പിറ്റലിലേക്ക് മാർച്ച് ചെയ്യുന്നു..

ശത്രുക്കളെയെല്ലാം കൊന്ന് ദൌത്യം പൂർത്തീകരിച്ചതിനാൽ ജോൺ തിരികെയെത്തി
യു.എസ് ഗവണ്മെന്റിന്റെ ഏജന്റായ എഡ്ഗാർ റോസിനെ കാണുന്നു.എന്നാൽ ജോണിന്റെ പഴയ സംഖത്തലവനായ ലിൻഡിനേക്കൂടി കൊന്നാൽ മാത്രമേ കുടുംബത്തെ കാണാൻ അനുവദിക്കൂ എന്ന് റോസ് പറയുന്നു.അവസാനം യുഎസ് ആർമിയുടെ സഹായത്തോടെ ജോൺ ലിൻഡിന്റെ താവളം ആക്രമിക്കുന്നു.പോരാട്ടങ്ങൾക്കൊടുവിൽ ഒരു മലയുടെ മുനമ്പിൽ വച്ച് ലിൻഡും ജോണും മുഖാമുഖം നിൽക്കുന്നു..മറ്റു വഴികളില്ലാതെ ലിൻഡ് ആ മുനമ്പിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു...ചാടുന്നതിനു മുൻപ് ലിൻഡ് ജോണിന് മുന്നറിയിപ്പ് കൊടുക്കുന്നു..ഗവണ്മെന്റ് നിന്നെ ചതിക്കും എന്ന്..

ലിൻഡിന്റെ മരണത്തോടെ യുഎസുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ നിന്നും ജോൺ മോചിതനാകുന്നു..കുടുംബത്തിന്റെ അടുക്കലേക്ക് മടങ്ങിയെത്തുന്നു..പഴയതുപോലെ ഫാം നടത്തി സമാധാനപരമായി ജീവിക്കുന്നു..എന്നാൽ ഗവണ്മെന്റ് ഏജന്റായ റോസിന് ജോണുൾപ്പെടെ എല്ലാ
വി.ആർ.എസ് എടുത്ത കൊള്ളക്കാരേയും കൊല്ലുക എന്ന  ഗൂഡോദ്ദേശം ഉണ്ടായിരുന്നു..

റോസ് ആർമിയെ വച്ച്  ഫാം ഹൌസിൽ ഒരു അപ്രതീക്ഷിത ആക്രമണത്തിലൂടെ ജോണിനെ കൊല്ലാൻ ശ്രമിക്കുന്നു..തന്റെ കുടുംബത്തെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് മാറ്റി നിർത്താൻ ജോണിനാകുന്നു..എന്നാൽ ഫാമിൽ മടങ്ങിയെത്തിയ ഭാര്യയും മകൻ ജായ്ക്കും കണ്ടത് ആക്രമണത്തിൽ മരിച്ചു കിടക്കുന്ന ജോണിന്റെ ശരീരമാണ്..

പിന്നീട് വർഷങ്ങൾക്കു ശേഷം മാതാപിതാക്കളുടെ ഗ്രേവിൽ നിൽക്കുന്ന യുവാവായ ജാക്കിനെയാണ് കാണിക്കുന്നത്..തന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം തീർക്കാനായി  പഴയ ഏജന്റായ റോസിനെ തേടി ജായ്ക്ക് പുറപ്പെടുന്നു..മെക്സിക്കോയിൽ റിട്ടയർ ജീവിതം നയിക്കുന്ന റോസിനെ കണ്ടെത്തി വധിക്കുന്നു...പ്രതികാരം തീർന്നെങ്കിലും കൊലപാതകി ആയതോടെ ജായ്ക്കും ഒരു ഔട്ട്ലോ ആയി മാറുന്നു..ഒരിക്കലും  ഒരു കുറ്റവാളിയാകരുത് ജായ്ക്ക് എന്ന് ജോൺ ആഗ്രഹിച്ചതിനു വിരുദ്ധമായിത്തന്നെ..അതോടെ ഗെയിമിലെ സ്റ്റോറിലൈൻ തീരുന്നു.

ഇതിൽ പ്രധാന ഗെയിം മിഷനുകൾക്കുപരിയായി നമുക്ക് പല സബ് മിഷനുകളിലും പങ്കെടുക്കാം.ടൌൺഷിപ്പുകളെ ആക്രമിക്കുന്ന കൊള്ളസംഖങ്ങളെ അമർച്ച ചെയ്ത് നമുക്ക് നല്ലപേരുണ്ടാക്കാം.ചൂതുകളിയിലേർപ്പെടാം മ്രിഗങ്ങളെ വേട്ടയാടാം,ചുമ്മാ പ്രക്രിതിഭംഗി ആസ്വദിച്ച് കറങ്ങിനടക്കാം..വേണമെങ്കിൽ വഴിയാത്രക്കാരെ കൊള്ളയടിക്കാം.കൊലപാതകങ്ങൾ നടത്താം.എന്നാൽ ഷെരീഫിന്റെ അഥവാ കൌണ്ടിപോലീസിന്റെ മുന്നിൽ വച്ച് ഇത്തരം പോക്രിത്തരങ്ങൾ കാണീച്ചാൽ നമ്മുടെ തലയ്ക്ക് അവർ വിലയിടും..കൈയ്യിൽക്കിട്ടിയാൽ അറസ്റ്റ് ചെയ്ത് ശിക്ഷിക്കും..പിടികിട്ടാപ്പുള്ളിയായി നടന്നാൽ നമ്മുടെ തലയ്ക്ക് ഇട്ടിട്ടുള്ള ബ്ലഡ്മണി കിട്ടാനായി ബൌണ്ടി കൊല്ലറുകൾ നമ്മളെ വേട്ടയാടാനും തുടങ്ങും..

പലതരം ബ്രീഡുകളിലുള്ള കുതിരകളെ ഉപയോഗിക്കാൻ സാധിക്കുമിതിൽ.പലതരം വിന്റേജ് തോക്കുകൾ, പീരങ്കികൾ ഉൾപ്പെടെ വലിയ ഒരു ആയുധ ശേഖരവുമുണ്ടിതിൽ..ചുരുക്കിപ്പറഞ്ഞാൽ ഇനി കൊള്ളക്കാരൻ ആവാൻ ആഗ്രഹിക്കുന്നവർക്കും ആ ആഗ്രഹം സാധിക്കാതെ പോയവർക്കും കൌബോയ് സിനിമാപ്രാന്തന്മാർക്കും എല്ലാം ഒരാശ്വാസമാണ് റിഡംഷൻ..

എന്നാൽ റോക്സ്റ്റാർ ഇതുവരെ ഇതിന്റെ പിസി വേർഷൻ പുറത്തിറക്കിയിട്ടില്ലെന്നാണറിവ്.
പ്ലേസ്റ്റേഷൻ-3, എക്സ് ബോക്സ് തുടങ്ങിയ കൺസോളുകളിൽ മാത്രമേ ഇത് കളിക്കാൻ സാധിക്കൂ..

എന്നിരുന്നാലും കാണം വിറ്റും റിഡംഷൻ കളിക്കണം എന്നാണ് ടെക്സസിൽ ഇപ്പോൾ നിലവിലുള്ള ഒരു പഴമൊഴി.പറമ്പ് വിറ്റും പാടം തീറെഴുതിക്കൊടുത്തും പ്ലേസ്റ്റേഷൻ മേടിച്ച് ‘റിഡംഷൻ‘ കളിച്ചാൽ അറ്റ്ലീസ്റ്റ് കൌബോയ്സെങ്കിലും കുറ്റം പറയില്ല എന്നാണ് ഇത് കളിച്ച് നിർവ്രിതിയടഞ്ഞവരുടെ പൊതുവായ അഭിപ്രായം.

അതുകൊണ്ട് കാശ് മുടക്കി സിഡി വാങ്ങിയാലും വിഷമിക്കണ്ട, സംഗതി ഇടിവെട്ടാണ്...
This Game worth every single penny...



.
Related Posts Plugin for WordPress, Blogger...