Followers

Showing posts with label അച്ചായൻ. Show all posts
Showing posts with label അച്ചായൻ. Show all posts

Jan 4, 2011

ബ്ലോഗത്താഴം ( ഒരു വിക്കി ലേഖനം - വഞ്ചനയുടെ ചരിത്രം ).

വിക്കിപീഡിയ, ഒരു അതി ഭയങ്കര വിജ്ഞാനകോശം.
ബ്ലോഗത്താഴം                                                                        
 പോണി തന്റെ പീഡാനുഭവത്തിനും വഞ്ചിക്കപ്പെടുന്നതിനും മുമ്പ് പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ദുബയിലെ യോർക്ക് ഇന്റർനാഷനലിൽ വച്ച് നടത്തിയ അത്താഴം ആണ് ബ്ലോഗത്താഴം എന്നു അറിയപ്പെടുന്നത്.പോപ്പിയുടെ പോസ്റ്റ്അത്താഴമെന്നും മറ്റും ഇത് അറിയപ്പെടുന്നു. പോണിയുടെ ബ്ലോഗ്ചരിത്രം രചിച്ച വിശാലൻ, കുറുമാൻ, പോങ്ങുമ്മൂടൻ, കൊച്ചുത്രേസ്യ എന്നിവരുടെ പോസ്റ്റുകളിൽ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

2010 ലെ അവസാന ദിവസമായ 31ആം തീയതി വെള്ളിയാഴ്ച രാത്രിയാണ് ഈ ഡിന്നർ നടന്നത്.പാർട്ടി എവിടെയാണ് ഒരുക്കേണ്ടതെന്ന് ഫോളോവേഴ്സ് ബ്ലോഗറോട് ചോദിച്ചു....അതിനുള്ള സ്ഥലവും പോണി പറഞ്ഞുകൊടുത്തു.ബർദുബായിലെ ഒരു വലിയ പണക്കാരന്റെ ഉടമസ്ഥതയിലുള്ള യോർക്ക് ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വിശാലമായ കോൺഫ്രൺസ് ഹാളിലാണ് ന്യൂഇയർ പാർട്ടി ഒരുങ്ങിയത്.ഇതൊരുക്കാൻ തീപ്പൊരി, ഹലീസ, സാഗർകോട്ടപ്പുറം എന്നീ വിശ്വസ്ഥ ഫോളോവേഴ്സിനെ ഏല്പിച്ചു.

അന്ന് വൈകുന്നേരം പോണി തന്റെ ഹമ്മർ വാലറ്റിനെ ഏല്പിച്ച്, പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ഹാളിൽ പ്രവേശിച്ചു..ബ്ലോഗ് ചരിത്രത്തിലെ അതിപ്രധാനമായൊരു മീറ്റായിരുന്നു അത്.

പ്രൊഫൈൽ കഴുകൽ                                                             
അത്താഴത്തിനിടെ പോണി എഴുന്നേറ്റ് തന്റെ അർമാനിയുടെ കോട്ട് ഊരിമാറ്റിയ ശേഷം ടൈ എടുത്ത് അരയിൽ കെട്ടി.പിന്നെ ഒരു പാത്രത്തിൽ കുറച്ച് വിസ്കിയെടുത്തിട്ട് ഫോളോവേഴ്സിന്റെ
കമന്റുകൾ കഴുകി.തന്റെ ടൈ കൊണ്ട് പ്രൊഫൈലുകൾ തുടച്ചു.തീപ്പൊരിയുടെ അടുത്തു വന്നപ്പോൾ തന്റെ പ്രൊഫൈൽ കഴുകുന്നതിനെ തീപ്പൊരി എതിർത്തു...മൂപ്പർക്ക് പണ്ടേ കുളിയും നനയും ഒന്നും ഇല്ലായിരുന്നല്ലോ..എങ്കിലും ആ എതിർപ്പ് വകവയ്ക്കാതെ പോണി കമന്റുകൾ കഴുകി.അതിനുശേഷം തന്റെ ഫോളോവേഴ്സിനോടായി ഇങ്ങനെ പറഞ്ഞു.

“ ഞാൻ എത്ര കമന്റുകളിട്ടു എന്ന് നിങ്ങൾ അറിയൂന്നുവോ?..

  നിങ്ങൾ എന്നെ പോപ്പിയെന്നും പോണിയെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു
  നിങ്ങൾ പറയുന്നതു ശരി.

  പോപിയും പോണിയുമായ ഞാൻ നിങ്ങളുടെ പോസ്റ്റുകൾ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ
  തമ്മിൽ പ്രൊഫൈൽ കഴുകേണ്ടതാകുന്നു.
 
  ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു
  പാസ്വേഡുകൾ തന്നിരിക്കുന്നു.
   Google Earth ( 5.0.101.)

തീപ്പൊരിയുടെ വഞ്ചന                                                         
 ഭക്ഷണത്തിനിടയിൽ പോണി പറഞ്ഞു: ....."നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു......ഇതു കേട്ട് ഫോളോവേഴ്സ് അത്യന്തം ദുഃഖിതരായി. അളിയാ, അതു ഞാനാണോ?..... അവർ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു.....പോണി മറുപടിയായി പറഞ്ഞു, "........എന്നോടൊപ്പം ബെർളിത്തരങ്ങളിൽ ആരാണോ കമന്റുന്നത് അവൻ എന്നെ ഒറ്റു കൊടുക്കും....കോട്ടപ്പുറം പതിയെ പോകാനായി എഴുന്നേറ്റു... അപ്പോൾ തീപ്പൊരി ചോദിച്ചു, ' സാറേ.. അതു ഞാനാണോ?'

അതിനുത്തരമായി പോണി പതിയെ പറഞ്ഞു... 'നീ അതും, അതിനപ്പുറവും ചെയ്യുമല്ലോ '....


പോണി മോഡറേഷൻ ചെയ്ത ഒരു കമന്റ് നർമ്മത്തിൽ മുക്കി തീപ്പൊരിക്ക് കൊടുത്തു. തീപ്പൊരി പോണിയെ ചതിക്കും എന്ന് അപ്പോഴും മറ്റു ഫോളോവേഴ്സിനു മനസ്സിലായില്ല. കമന്റ് ചെയ്ത ശേഷം തീപ്പൊരി ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.

ബ്ലോഗത്താഴം അവസാനിച്ച ഉടൻ പോണി ഫോളോവേഴ്സിനൊപ്പം ഹോട്ടലിൽ നിന്നും പുറപ്പെട്ട് ഷേക്ക്സയിദ് റോഡ് വഴി അബുദാബിയിൽ പ്രവേശിച്ചു.പോണവഴി ജബേലലിയിലിറങ്ങി റിട്ടയേഡ് ശിഷ്യനായ വിശാലനെ അനുഗ്രഹിക്കുകയും ചെയ്തു...അപ്പോഴേക്കും കനേഡീയൻ ബോഡറിലെ സെക്യൂരിറ്റി ചീഫായ കേണൽ.രഞ്ജിത്ത് ആന്റണിയുടെ സഹായത്തോടു കൂടി ദുഷ്ടനായ ബെർളിരാജാവിന്റെ ( കഥയിലെ വില്ലൻ ) ഫോളോവേഴ്സ് പോണിയെ പിടിക്കുകയും ലൈക്കുകൾ ഒന്നൊന്നായി ഡിലീറ്റ് ചെയ്യാനും തുടങ്ങി...


“ വെറും 30 കമന്റുകൾക്കു വേണ്ടി തീപ്പൊരി പോണിയെ ഒറ്റിക്കൊടുത്തു... “..അടുത്ത ദിവസത്തെ ടൊറന്റോ സ്റ്റാറിലെ പ്രധാന വാർത്തയായി മാറി ആ സംഭവം...

പോണിയെ ഒറ്റുകൊടുത്ത കിട്ടിയ കമന്റുകൾകൊണ്ട് തീപ്പൊരി നെവാഡയിലെ കുറച്ച് മരുഭൂമി ലീസിനു പിടിച്ച് ഒരു ബീർ പാർലർ തുടങ്ങി....കൂടുതൽ ലാഭമുണ്ടാക്കാനായി സൈഡിലായി വാറ്റും തുടങ്ങി..എന്നാൽ അപ്പോഴേക്കും അമേരിക്കൻ വാറ്റ് നിയമങ്ങൾ ശക്തമാവുകയും അമേരിക്കൻ എക്സൈസുകാർ വാറ്റ്കേന്ദ്രം റെയ്ഡ് ചെയ്യുകയും അതിനേത്തുടർന്ന് തീപ്പൊരിയുടെ ബാർ ലൈസൻസ് തെറിക്കുകയും ചെയ്തു....

കച്ചവടം നഷ്ടത്തിലായ തീപ്പൊരി രാജാവിനെ സമീപിച്ച് ഒരു 40 കമന്റുകൾ കടം ചോദിച്ചു....എന്നാൽ ദുഷ്ടനായ രാജാവ് അത് മൈന്റ് ചെയ്തില്ല...40 കമന്റുകൾ കിട്ടിയില്ലായെന്നു മാത്രമല്ല രാജാവിനെ ഡിസ്റ്റെർബ് ചെയ്തതിന് ആരാധകർ തീപ്പൊരിയെ തടവറയിലിട്ട് നന്നായി ബ്ലോക്കുകയും ചെയ്തു...


ഇതേസമയം രാജാവിന്റെ ഫോളോവേഴ്സ് ബ്ലോഗിന്റെ ചിഹ്നമായ ‘ ബി ‘ ആക്രിതിയിലുള്ള തടിക്കഷ്ണം ചുമപ്പിച്ചുകൊണ്ട് പോണിയെ റോഡിലൂടെ നടത്തിച്ചു..ചെയ്ത കുറ്റങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് ഒരോട്ടോറീക്ഷയിൽ ഏതാനും കമന്റേറ്റേഴ്സ് മുന്നേ പൊയ്ക്കൊണ്ടിരുന്നു...ബ്ലോഗിൽ ആണിയടിക്കുന്നത് കാണാനും മറ്റുമായി ലക്ഷക്കണക്കിന് ആരാധകർ ദുഖാർദ്രരായി വീഥിയുടെ ഇരു വശത്തും നിറഞ്ഞുനിന്നു..പാർട്ടിയുടെ ലയനസമ്മേളനത്തിനു ശേഷം ഏറ്റവുമധികം ആളുകൾ പങ്കെടുത്ത പരിപാടിയായി മാറിയത്...

മാഡം ഹലീസ                                                                          
ഇതിനെല്ലാം സാക്ഷിയായി ആപ്പിൾഷേക്കിന്റെ മകളും പോണിയുടെ പതിമൂന്നാമത്തെ ശിഷ്യയുമായിരുന്ന മാഡം ഹലീസ പടയാളികളുടെ സംഘത്തിൽ നിന്നും ഒരല്പം മാറി ഫോളോ ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും ഒരു വാക്കു പോലും അവൾ എതിർത്തുപ്പറഞ്ഞില്ല..അവസാനം രണ്ട് ബ്ലോഗ് മോഷ്ടാക്കളെ പിടിച്ച് ഡിലീറ്റ് ചെയ്യാൻ നിർത്തിയ സ്ഥലമെത്തി...അങ്ങ് ദൂരെ കൊട്ടാരത്തിലിരുന്ന് രാജാവ് ചാനലിൽ കൂടി ഈ കാഴ്ചകൾ ലൈവ് കണ്ട് ആസ്വദിച്ചു...

.‘ബി‘ തടിക്കഷ്ണം തറയിൽ കുത്തിനിർത്തി കേണൽ അട്ടഹസിച്ചു....അവനെ ബ്ലോഗിൽ തറയ്ക്കൂ....നീളമുള്ള കമന്റുകൾ കൊണ്ട് അവർ പോണിയുടെ വിരലുകൾ ഓരോന്നായി ബ്ലോഗിൽ തറയ്ക്കാൻ തുടങ്ങി.. അപ്പോൾ പോക്കറ്റിൽ ഒളിപ്പിച്ചു വച്ച മൊബൈലിൽ നിന്നും പോണി ശിഷ്യയ്ക്ക് മെസേജയച്ചു..


" എല്ലാവരെയും അറിയിപ്പിൻ...ഇന്നേയ്ക്ക് മൂന്നാംപക്കം ദുർഗ്ഗാഷ്ടമി ദിവസം ഞാൻ പുതിയ പോസ്റ്റുമായി ഉയർന്നുവരും...Airtel Free Offers Recharge for rs.555..(Sms Advt..).".


മെസേജയച്ചതിനുശേഷം..പോണി അമേരിക്കയിലെ ഗൂഗിൾ ഓഫീസിന്റെ ദിശയിലേക്ക് നോക്കി പ്രാർഥിച്ചു...“ ഇവർ ഡിലീറ്റുന്നത് എന്താണെന്ന് ഇവന്മാർക്ക് നന്നായിയറിയാം...ഇവന്മാരോട് ഒരിക്കലും ക്ഷമിക്കരുതേ..ഇവന്മാരുടെ സൈറ്റുകൾ തകരേണമേ..” ശിക്ഷ നടപ്പായി....ബ്ലോഗിന്റെ ഇടത്തും വലത്തും കിടന്ന കള്ളന്മാരെയുൾപ്പെടെ മൂന്നുപേരെയും അവർ ഡിലീറ്റ് ചെയ്തു....


പോണിയുടെ കൂടെ ഡിലീറ്റിനു വിധേയമായതിനാൽ കൊടുംപാപികളായ ഇടത്തും വലത്തും കിടന്ന ആ രണ്ട് പോസ്റ്റ് മോഷ്ടാക്കൾക്കും ഗൂഗിളിൽ ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടി..ഇന്നവർ കുടുബസമേതം കാലിഫോർണിയയിൽ സുഖാമായി താമസിക്കുന്നു...

ബ്ലോഗ് റിക്കവറി                                                                          
മൂന്നാം ദിവസം ഓഫായ കമ്പ്യൂട്ടറിനു മുന്നിൽ കരഞ്ഞുകൊണ്ടിരുന്ന മാഡം ഹലീസ പെട്ടെന്ന് ഞെട്ടി..അതാ തനിയെ ബ്ലോഗ് ഓപ്പണാകുന്നു...വെള്ള വസ്ത്രം ധരിച്ച ഗൂഗിളിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ ആകാശത്തുനിന്നും ആ തകർന്ന കമ്പ്യൂട്ടറിനരുകിലേക്ക് ഹെലിക്കോപ്പ്റ്ററിൽ പറന്നുവന്നു... അവർ ഇപ്രകാരം പറഞ്ഞു...

“ മാഡം ഹലീസ വി ആർ ഫ്രം ഗൂഗിൾ ..മോള് പേടിക്കണ്ട...ഡിലീറ്റായ ബ്ലോഗ് ഗൂഗിളിടപെട്ട് റിക്കവർ ചെയ്തിരിക്കുന്നു...പ്രെയ്സ് ദ ബ്ലോഗ്...”“ ദുഷ്ടന്മാർ ശിക്ഷിക്കപ്പെടും അന്ത്യവിധിയുടെ നാളുകളാണിനി”.....

ഉടന്തന്നെ കൊട്ടാരത്തിലെ എല്ലാ കമ്പ്യൂട്ടറുകളും ഇടിവെട്ടിപ്പോയി..സൈന്യാധിപൻ കേണൽ.രഞിത്ത് ആന്റണിയുടെ ബ്ലോഗിൽ എവിടെനിന്നോ വൈറസുകളുടെ അയ്യരുകളിയായി..പച്ചവെള്ളത്തിൽ‌പ്പോലും വൈറസുകൾ...രക്ഷയില്ലാതെ കേണൽ കനഡയിലെ വനാന്തരങ്ങളിലേക്ക് പലായനം ചെയ്തു.. രാജാവും ബ്ലോഗാലയത്തിലെ മതബ്ലോഗർമ്മാരും രക്ഷയില്ലാതെ പുറത്തേക്കോടി..കൈയ്യിൽക്കിട്ടുന്നവരെയൊക്കെ ഡിലീറ്റ് ചെയ്തുകൊണ്ട് എങ്ങും ഗൂഗിളിന്റെ ഉദ്യോഗസ്ഥർ കറങ്ങിനടന്നു....അവസാനം ബെർളി രാജാവിനെ രാജാവിനെ ഗൂഗിളിലെ സ്പെഷൽ ട്രെയ്ൻഡ് മാലാഖമാർ തടവിലാക്കി...ഡിലീറ്റു ചെയ്യാനാവാത്തതിനാൽ എല്ലാം കൂടെ കൂട്ടിക്കെട്ടി ഭൂമിക്കടിയിലേക്ക് ട്രാൻസ്ഫർ ചെയ്തു...


എങ്കിലും ചവിട്ടിത്താഴ്ത്തുന്നതിനു മുൻപ് ദയാലുവായ പോണി രാജാവിന് ഒരു വരം കൊടുക്കാൻ തയ്യാറായി.....അത് അന്നത്തെ ഒരു ട്രെൻഡായിരുന്നു.....എല്ലാവർഷവും ഒരു ദിവസം കേരളത്തിൽ വരാനും പഴയ ഫോളോവേഴ്സിനെ കാണാനും ഉള്ള അനുവാദം രാജാവ് ചോദിച്ചു..വേണമെങ്കിൽ അന്നുമാത്രം ഒരു പോസ്റ്റും ചെയ്യാം..അത് അനുവദിക്കപ്പെട്ടു...

അങ്ങനെയാണ് കേരളത്തിൽ ഓണം എന്ന ആഘോഷം ഉണ്ടായത്...ബെർളിരാജാവ് തന്നെ തന്റെ കേരളാ ട്രിപ്പ് ഓഗസ്റ്റ് മാസങ്ങളീലേക്ക് ചാർട്ട് ചെയ്തു....അങ്ങനെ ബൂലോകത്ത് വീണ്ടും ശാന്തിയും സമാധാനവും നിറഞ്ഞു...

References                                                                         
1.“അവാർഡിൽ കള്ളക്കളി നടത്തിയവരെ ദൈവം പനപോലെ വളർത്തും”
2. “നിന്നേപ്പോലെ നിന്റെ കമന്റുകളേയും സ്നേഹിക്കുക”.
3.”എന്റെ പോസ്റ്റിൽ വിശ്വസിക്കുക..നീയും നിന്റെ ബ്ലോഗും രക്ഷപ്രാപിക്കും”.
4.”ഒന്നാം പോയിന്റിൽ പറഞ്ഞ പന ചെത്തിയാണ് സ്വർഗ്ഗത്തിലേക്കാവശ്യമായ കള്ളെടുക്കുന്നത്”.








.....

Jan 3, 2011

ചില സൂപ്പർ 2010 അവാർഡുകൾ


പ്രിയപ്പെട്ട നാട്ടുഗാരേ....

വിവിധ മേഖലകളിൽ നമ്മുടെ നാട് മുന്നേറിയ ഒരു വർഷമാണല്ലോ ഈ കഴിഞ്ഞ 2010..അതിനാൽ നമ്മുടെ നാടിന്റെ ഉന്നമനത്തിനും ഉദ്ധാരണത്തിനും ഉദ്ധണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്തവരെ യഥാവിധി ആദരിക്കേണ്ടത് അത്യാവശ്യമാണ്...അതുകൊണ്ട് വിവിധ മേഘലകളിൽ നിന്നും സൂപ്പറായവരെ നമ്മൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്..ഇതിന്റെ മാനദണ്ഢം എന്താണെന്നു വച്ചാ അത് വഴിയേ കാണാം......വിവിധ രംഗങ്ങളും അതിനു താഴെ പ്രസ്തുത മേഖലകളിലെ സൂപ്പറുകളേയും തിരഞ്ഞെടുത്തിരിക്കുന്നു..ആ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു...

സൂപ്പർ
വിദ്യാർഥി 2010
2010ലെ സൂപ്പർ വിദ്യാർഥിയായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീമാൻ ഡിമ്പിൾ കുമാറിനെയാണ്..   SSLC പരീക്ഷയിൽ ഏറ്റവുമധികം പരീക്ഷകൾ എഴുതിയതിനാണ് അദ്ദേഹത്തിനീ അവാർഡ് കിട്ടിയത്....കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചത് മറ്റേതോ കൊണാപ്പനാണെങ്കിലും ഡിമ്പിൾ കുമാറിന്റെയത്രയും പരീക്ഷകൾ എഴുതാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല....ഒരു പതിറ്റാണ്ടിലേറെയായി ഡിമ്പിൾ SSLC പരീക്ഷയെഴുതുന്നു...ഈ വട്ടവും ജയിച്ചിട്ടില്ലാത്തതിനാൽ ഈ റെക്കോർഡ് ഡിമ്പിൾ തന്നെ  2011ലും നിലനിർത്തും എന്ന് സ്ഥലം ഡി.ഈ.ഒ  പറഞ്ഞു.....
ഇത്രയും എക്സ്പീരിയൻസുള്ള വിദ്യാർഥിയെ തന്നെ അടുത്തകൊല്ലം ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏല്പിക്കണം എന്ന് വിദ്യാർഥിയൂണീയൻ നേതാവ് കുമ്പളംഹരി സർക്കാരിനോട് ആവശ്യപ്പെട്ടു..
പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ..

No:of Exams by Dimple kumar:

English - 26  തവണ
മലയാളം- 51 തവണ
സാമൂഹ്യപാഠം - പലതവണ
കണക്ക് - കണക്കാ

സൂപ്പർ പോലീസ് 2010
:
2010ൽ ഏറ്റവുമധികം കേസുകൾ പിടിച്ച ആളെന്ന നിലയിൽ ഈ പുരസ്കാരത്തിനർഹമായിരികുന്നത് ഏഡ് കുട്ടമ്പിള്ള പോലീസിനാണ്....ഒന്നും രണ്ടുമല്ല 1500 ഓളം  കേസുകളാണ് കുട്ടമ്പിള്ള ഈ വർഷം തെളിയിച്ചത്.... കൊലപാതകം, ബലാത്സംഗം, തീവ്രവാദം, ആറ്റംബോംബ് നിർമ്മാണം, സാറ്റലൈറ്റ് മോഷണം, കലാപം  തുടങ്ങിയ സ്ഥിരം സാദാ കേസുകളിൽ നിന്നും മാറി പ്രത്യേകമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാനായത്..കൊലപാതകവും മറ്റും വർഷങ്ങൾ കൊണ്ട്  ചില സുരേഷ്ഗോപിയേപ്പോലുള്ള പോലീസുകാർ അന്വേഷിക്കുമ്പോൾ വെറും ദിവസങ്ങൾക്കകമാണ് ഇദ്ദേഹം തന്റെ കേസുകൾ തെളിയിച്ചത്..ഈ അവാർഡ് പോലീസിന് കൂടുതൽ ഊർജ്ജം പകരുന്നതാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു..സ്റ്റാറ്റിക്സ് ദോ താഴെ...

Cases By H.Kuttan pillai:
തേങ്ങാ മോഷണം - 250
ആട്, കോഴി, താറാവ്, മരപ്പട്ടി, തീപ്പെട്ടി മോഷണം - 499
പെട്ടിക്കട കുത്തിത്തുറന്ന് 23രൂപയുടെ സാധനങ്ങൾ കവർന്ന കേസ് - 1
ഹെൽമറ്റ് പിടുത്തം - 501
മുച്ചീട്ടുകളി, 28കളി, റമ്മി കേസ് - 200
നാരങ്ങാമുട്ടായിക്കേസ് (പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ വച്ച് അഞ്ച് വയസ്സുള്ള കുട്ടിയുടെ പക്കൽ നിന്നും നാരങ്ങാ മുട്ടായി തട്ടിപ്പറിച്ച കേസ് )  - 1
കേരളത്തിലെ ലോ വേയ്സ്റ്റ് ജീൻസ് & ജട്ടിപിടുത്തം  - 367

സൂപ്പർ ആക്ടർ 2010
:
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനാണ് സൂപ്പർ ആക്ടർ 2010 അവാർഡ് നടൻ രാജാക്കാട് ചെല്ലപ്പക്ക് ലഭിച്ചിരിക്കുന്നത്...മിക്ക പടത്തിലും തന്റേതായ സാനിദ്ധ്യം ഉറപ്പാക്കാൻ ചെല്ലപ്പ ശ്രദ്ധിച്ചിരുന്നു..2011ൽ അദ്ദേഹത്തിന് 98 ഓളം ചിത്രങ്ങളാണ് ചെയ്യാനുള്ളത്...പോക്കിരിരാജയിൽ മമ്മൂട്ടിയെ ഇടിക്കാൻ വരുന്ന 50 ഗുണ്ടകളിൽ 7 മത് നിൽക്കുന്നത് ഇദ്ദേഹമാണ്..കാണ്ഡഹാറിൽ 1500 പട്ടാളക്കാർക്കിടയിൽ 37മത് നിൽക്കുന്നതും ഇദ്ദേഹമാണ്...പിന്നെ സുരേഷ്ഗോപി പടങ്ങളിലെ ലാത്തിച്ചാർജ്ജിൽ സ്ഥിരം അടികൊണ്ട്  ആദ്യം ഓടുന്ന സമരക്കാരിലൊരാൾ, രാഷ്ട്രീയ ജാഥകളിലെ സ്ഥിരം സാനിദ്ധ്യം, പോസ്റ്റുമാൻ,
“ സാർ..ചായ “ റോളുകൾ   ..അങ്ങനെ അഭിനയത്തിന്റെ വിവിധ മേഖലകളിൽ തന്റെ കരുത്ത് തെളിയിച്ച നടനാണ് ശ്രീമാൻ ചെല്ലപ്പ...

മഹാഭാരതത്തിലെ കർണ്ണന്റെ പടയാളി, നെത്സൺമണ്ടേല, ഗാന്ധിജി, എബ്രഹാം ലിങ്കൺ തുടങ്ങിയവർ നയിക്കുന്ന ജാഥയിലെ ഒരു വേഷം തുടങ്ങിയവ തന്റെ ഡ്രീം റോളുകളാണെന്ന് അദ്ദേഹം സിനി ക്രൈമിനോട് പറഞ്ഞു..എന്നാണിനി സൂപ്പർതാരങ്ങൾ തന്റെയത്രയും വേഷം ചെയ്യുക എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു...

The number of movies in 2010 by Top actors:


രാജാക്കാട് ചെല്ലപ്പ - 67 സിനിമ
മമ്മൂട്ടി                   -  9 സിനിമ
ലാലേട്ടൻ              - 5 സിനിമ
സുരേഷ് ഗോപി      - 7 സിനിമ
ദിലീപ്                  -  5 സിനിമ
പ്രിഥ്വിരാജ്             - 7 സിനിമ
ജയറാം                  - 3 സിനിമ

സൂപ്പർ സോൾജ്യർ 2010:
കഴിഞ്ഞവർഷം ആർമിയിൽ ഏറ്റവും കൂടുതൽ വെടിവച്ച പട്ടാളക്കാരനായ പുരുഷുവേട്ടനെ സൂപ്പർ സോൾജ്യർ 2010 ആയി തിരഞ്ഞെടുത്ത വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു..അദ്ദേഹം ഇതുവരെ ഒരു കോഴിയേപ്പോലും കൊന്നിട്ടില്ലെങ്കിലും 2010 ആർമി ഉണ്ട സർവെ പ്രകാരം കഴിഞ്ഞ വർഷം യുദ്ധത്തിൽ അദ്ദേഹം ചിലവാക്കിയത് 31836 ഉണ്ടകളാണ്..അത് ആർക്കും കൊണ്ടില്ലെങ്കിലും ഇത്രയും വെടിവയ്ക്കുക എന്നത് ഒരു പട്ടാളക്കാരനെ സംബന്ധിച്ചടത്തോളം വളരെ അപൂർവതയാണ്..ഇതിനിടെ യുദ്ധത്തിനിടയിൽ അശ്രദ്ധമായി 28 തീവ്രവാദികളെ കൊന്ന ക്യാപ്റ്റൻ.കുൽക്കർണിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി..

അഹിംസയിലധിഷ്ഠിതമായ യുദ്ധമാണ് നമുക്ക് അഭികാമ്യം എന്ന് കോടതി നിരീക്ഷിച്ചു...മാത്രമല്ല യുദ്ധത്തിൽ ശത്രുവിനെ ചുമ്മാ കൊല്ലാൻ എല്ലാവർക്കും സാധിക്കുമെങ്കിലും ഇത്രയേറെ ജനനിബിഡമായ വാർഫ്രണ്ടിൽ  ക്രിത്യതയോടെ ഒരാളുടെ ദേഹത്തുപൊലും കൊള്ളാതെ വെടിവക്കാൻ കഴിഞ്ഞ പുരുഷു ഒരു സംഭവം തന്നെയാനെന്നും ജഡ്ജ് പ്രത്യേകം എടുത്തു പറഞ്ഞു..പുരുഷുവിനെ എല്ലാരും  മാത്ര്യകയാക്കാൻ ഈ അവാർഡ് ഒരു നിമിത്തമാകട്ടെയെന്നും അദ്ദേഹം വിധിയിലെഴുതി..

Bullet Firing statitics by Purushu
:
സാദാ തോക്ക്            - 12008 ഉണ്ടകൾ
ഇമ്മിണി വല്യ തോക്ക് - 11467 ഉണ്ടകൾ
എടത്തരം തോക്ക്      - 7683 ഉണ്ടകൾ
ഒറ്റവെടിത്തോക്ക്       - 678 ഉണ്ടകൾ


സൂപ്പർ ബ്ലോഗർ 2010:
2010ൽ ഏറ്റവുമധികം പോസ്റ്റുകൾ ഇട്ട 19 വയസ്സുള്ള ഫിലോസഫി വിദ്യാർഥിനി ശ്രീമതി.ലോലിതാ വർമ്മയെയാണ് മികച്ച ബ്ലോഗറായി തിരഞ്ഞെടുത്തിരിക്കുന്നത്..ദിവസം 5-10 ഹിറ്റുകൾ കിട്ടുന്നവയാണ് ലോലിതയുടെ പോസ്റ്റുകൾ..കഥ, കവിത, കോമഡി, പ്രണയം തുടങ്ങിയവയെല്ലാം ചുരുങ്ങിയ വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു....മാസം 300ഓളം പോസ്റ്റുകളാണ് ഇവർ ഇടാറുള്ളത്...ഈ വർഷം കൊണ്ട് തനിക്ക് 67ഓളം വിസിറ്റേഴ്സിനെ കിട്ടും എന്ന് തന്നെയാണ് ലോലിതയുടെ പ്രതീക്ഷ..ഫോളോവേഴ്സായി ആരെയും കാണാത്തത് മറ്റൊന്നും കൊണ്ടല്ലന്നും ഫോളൊവേഴ്സ് ഓപ്ഷൻ ഡിസേബിള് ചെയ്തിരിക്കുകയാണെന്നും  തന്റെ ഫോളോവേഴ്സ് ആകാൻ യോഗ്യതയുള്ള ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ലയെന്നുമാണ് ലോലിത പറഞ്ഞത്..

അതേസമയം ലോലിതയുടെ ഫോളോവറാകാനുള്ള ടെമ്പ്ടേഷൻ മൂലം അനേകം യുവാക്കൾ സമ്മർദ്ദത്തിലാണ്...അവാർഡ് കിട്ടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ തനിക്കല്ലാതെ മറ്റാർക്കാണ് അതിനു യോഗ്യത എന്നും ലോലിത പറന്ന് ക്ഷമിക്കണം തുറന്നടിച്ചു..പ്രൊഫൈൽ പിക്ചറായി നമിതയുടെ പടം ഇട്ടിരിക്കുന്നത് ആണുങ്ങളെ ആകർഷിക്കാനാണ് എന്ന ആരോപണം ലോലിത നിഷേധിച്ചു..അതിനായിരുന്നെങ്കിൽ തനിക്ക് സ്വന്തം ചിത്രമിട്ടാൽ‌പ്പോരെ എന്നും ജി-ടോക്കിൽ അവർ വ്യക്തമാക്കി...
.
Some Hit Posts by Lolitha varma
:
കവിത:  മരുഭൂമിയിലെ പ്രണയം
            മഴയായ് മന്ദസ്മിതങ്ങൾ
            റോസാ പുഷ്പങ്ങൾ റോഡിലെങ്ങും
            ഡിസംബർ നീ അറിഞ്ഞില്ലേ
            വീണ്ടും മഴ, പ്രണയമഴ
            മഞ്ഞ് പെയ്യുന്നു, മൊബൈലടുത്തില്ല.
            ഹ്രിദയത്തിന്റെ തന്ത്രികളാൽ
            വേലുത്തമ്പി ദളവ ഗിറ്റാറുമായി പാടി..
            ആപ്പിളാണോ ഡെല്ലാണോ നല്ലത്..
            പ്രണയം തുളുമ്പും തിരമാലകളിലൂടെ
            ഒരു ചെറു പനിനീർപുഷ്പം
            പാറ്റൺ ടാങ്കിടിച്ചു മരിച്ചു...പാറ്റൺ ടാങ്കും മരിച്ചു..

കഥ:
അവനെ എനിക്കിഷ്ടമായിരുന്നു.അവന്റെ അന്തരാളങ്ങൾ തേടി ഞാനലഞ്ഞു.നീയെന്തേ എന്നെയറിഞ്ഞില്ല..മനസ്സ് വിങ്ങുന്നു...ഏകാന്തത ഒരു ഡബിൾബാരൽ ഗണ്ണുമായി എന്നെ വേട്ടയാടുന്നു..എന്റെ പ്രണയം ഒരു മഴയായ് പെയ്യുമ്പോൾ ഞാനോർത്തില്ല കുടയെടുത്തില്ലെന്ന്..
അവൻ കാലങ്ങളുടെ ബ്രിഹത്സ്ഫുരണങ്ങളിൽ ഓരിയിട്ടുമറഞ്ഞു..ഞാൻ വീണ്ടും എകയായി..എന്റെ പ്രണയം ആർദ്രമായി... (ടിങ്ങ് ടോങ്ങ്...കോളിങ്ങ് ബെല്ലടിക്കുന്നു ) “ അയ്യോ ചേട്ടൻ ജോലി കഴിഞ്ഞു വന്നു...“ ..( ബ്ലോഗ് ക്ലോസ് ചെയ്ത്...ഗൂഗിളിൽ പാചക സൈറ്റെടുത്തിടുന്നു..)

മിക്കപ്പോഴും മണിക്കൂറിൽ ഒരു പോസ്റ്റെന്ന ഫ്രീക്വൻസിയിലാണ് ലോലിത പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്..ഇത്തരം ആശയസമ്പുഷ്ടത അപ്പോഴും പരിപാലിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് അതിന്റെ ഒരു ഗും...ബ്ലോഗിൽ ഏറ്റവും കൂടുതൽ ഹിറ്റ് കിട്ടിയത് ഏതോ  മിനസ്സോട്ടക്കാരനാണെങ്കിലും ശ്രീമതി.ലോലിതയുടെ അത്രയും പോസ്റ്റുകൾ ഇടാനയാൾക്ക് സാധിച്ചിരുന്നില്ല...ലോകത്തങ്ങോളമിങ്ങോളമുള്ള വായനക്കാരേക്കാളധികം പോസ്റ്റുകൾ ഇറക്കിയ ബ്ലോഗർ എന്ന ഖ്യാതിയും ചേച്ചിക്കുതന്നെയാണ്..

ഇനിയും ഇതുപോലെ ധാരാളം പ്രതിഭകൾ ഉണ്ടെങ്കിലും കമ്മിറ്റിയുടെ ഫണ്ട് കുറവായതിനാൽ കൂടുതൽ പേരെ സമ്മാനിക്കുവാൻ സാധിക്കുന്നില്ല എന്നൊരു വിഷമം മ്യാത്രം..എന്ത് ചെയ്താലും നമ്പറാണ് മുഖ്യം എന്ന മഹത് വചനം എപ്പോഴും മനസ്സിലോർക്കുക...എഴുതി പോക്കറ്റിലിടുക..ഒരു കോടി കൊടുത്ത് ഒരു എസ്-ക്ലാസ് വാങ്ങുന്നവനേക്കാൾ കിടിലം അതേ രൂപയ്ക്ക് 40 മാരുതികാറുകൾ വാങ്ങുന്നവനാണ്..അതായത് എണ്ണത്തിലാണ് കാര്യം എന്ന സാരം..

..

Dec 2, 2010

ബെർളിയെത്തേടി.....[ കുറ്റാന്വേഷണ നോവൽ ] - 2

1.ഒന്നാം ഭാഗം..
തുടർന്ന് വായിക്കുക...
 

കൈയ്യിലിരിക്കുന്ന എഴുത്തിൽ പുഷ്പരാജ് ഒരാവർത്തി കൂടി കണ്ണോടിച്ചു...
*********************************************************************************
                                                              + God is Love +
പ്രിയപ്പെട്ട ചാർളീ,
                                              ജീവിതം യൌവനതീക്ഷ്ണവും ഹ്രിദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അടിയന്തരാവസ്ഥ കാലഖട്ടത്തെ, എന്റെ ചാർളീ.... നീയെങ്ങനെ വിനിയോഗിക്കുന്നു..?....ഞാനാണെങ്കിൽ എന്റെ ഓരോ നിമിഷവും ചാർളിയോടൊത്തുള്ള ജീവിതം സ്വപ്നം കണ്ട് കഴിയുകയാണ്..അന്നു നിന്റെ പ്രണയത്തെ നിരാകരിച്ചതിൽ ഞാനിന്ന് നഖശിഖാന്തം പശ്ചാത്തപിക്കുന്നു..
         
ഒരു വെറും മൈകൊണാപ്പനായ ജസ്റ്റിന് മിന്നുകെട്ടാൻ കഴുത്ത് നീട്ടിക്കൊടുത്ത ആ അഭിശപ്ത നിമിഷത്തെ ഞാൻ വെറുക്കുന്നു..നീ പറഞ്ഞത് തന്നെയാണ് ശരി...ക്രിക്കറ്റുകളിക്കുന്നതും പാട്ടുപാടുന്നതും ഒരു കഴിവല്ല....സൂപ്പർമാൻ ക്രിക്കറ്റ് കളിക്കുമോ..പാട്ട് പാടുമോ..ഇല്ലല്ലോ..യഥാർത്ത ഹീറോകൾ ഇതൊന്നും ചെയ്യാത്തവരാണെന്ന് കഴിഞ്ഞയാഴ്ചയിലെ മഹിളാരത്നത്തിൽ ഉണ്ടായിരുന്നു...അന്ന് ചാർളിയെ കെട്ടിയിരുന്നെങ്കിൽ ഞാനിന്ന് ഒരു സെലിബ്രിറ്റിയുടെ അല്ല ഒരു ലെജൻഡിന്റെ തന്നെ ഭാര്യയാകുമായിരുന്നു...എന്തു ചെയ്യാം, വിധിയെ തടുക്കാൻ വില്ലേജോഫീസർക്കും കഴിയില്ല എന്ന പഴയതത്വം ഞാനിപ്പോഴും ഇടയ്ക്കിടെ ഓർക്കാറുണ്ട്..എങ്കിലും ചാർളീ എനിക്കറിയാം നിന്റെ ഉള്ളിൽ ആ പഴയ സ്നേഹം ഇപ്പോഴുമുണ്ടെന്ന്..

ചാർളി.. ,നീ അപ്പോ വിചാരിക്കും പണ്ട് ഇസ്പേഡ് ഏഴാം കൂലിയായിരുന്ന നീ പുൽനാമ്പ് തെളീയാത്ത പാറമണ്ണിൽ പൊന്നുവിളയിച്ചും നിലമ്പൂരിലേം ഗൂഡല്ലൂരിലേം ആമസോണിലേം കാടുകളിൽ‌പ്പോയി കൂപ്പ് ലേലം കൊണ്ടും, അങ്ങനെ കൊണ്ടും കൊടുത്തും വളർന്ന് കോടീശ്വരനായതു കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടാണ് ഞാനീ എഴുത്തെഴുതുന്നതെന്ന്..നിനക്കു തെറ്റി...ജെസ്റ്റിന്റെ ഭാര്യയായിരിക്കുമ്പോഴും മനസ്സുകൊണ്ട് ഞാൻ നിന്നെ പഠിക്കുകയായിരുന്നു...ജെസ്റ്റിൻ രാവിലെ ജോലിക്കു പോയാൽ പിന്നെ അച്ചായന്റെ എല്ലാ പോസ്റ്റുകളും ഞാൻ മറിച്ചും തിരിച്ചും വായിക്കുമായിരുന്നു..

..അന്ന് 1000 പോസ്റ്റ് തികഞ്ഞ ദിവസം കോമളാ ബേക്കറിയിൽ നിന്ന് പ്രത്യേകം പറഞ്ഞ് ചെയ്യിച്ച മാർബിൾക്കേക്ക് അയച്ചുതന്ന അഞ്ജാത ആരാധിക ആരാണെന്നാ വിചാരിച്ചത്...അങ്ങനെ വർഷങ്ങളൂടെ പഠനം കൊണ്ട് നിന്റെ ദിവ്യപ്രണയം ഞാൻ തിരിച്ചറിഞ്ഞു ചാർളീ..ജെസ്റ്റിൻ ഇപ്പോൾ വീട്ടിലുണ്ട്...റിസഷൻ കാരണം പാവത്തിന്റെ ജോലി പോയി..പാവം ജെസ്റ്റിൻ, അല്ലേ ചാർളീ..

സത്യത്തിൽ നമ്മുടെ പ്രണയത്തിന്റെ പൂർണ്ണതയ്ക്കായി എന്നെ ഇത്രനാൾ കാത്തുവച്ച ജസ്റ്റിൻ യഥാർത്തത്തിൽ 916 പ്യൂരിറ്റിയുള്ള ഒരു മാലാഖനല്ലേ..സാമ്പ്രദായിക ബന്ധങ്ങളിലുള്ള വിശ്വാസം എനിക്ക് നഷ്ടമായി ചാർളീ...ജീവിതം, അത് നമ്മുടേതാണ്...അല്ലാതെ നാട്ടുകാരുടേതല്ല..നീ പമേലാ ആൻഡ്രേഴ്സണെ നോക്കൂ..ആയമ്മ എത്ര കെട്ടി..ഡിവോഴ്സ് ചെയ്തു.എന്നിട്ടെന്താ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്നില്ലേ..പോട്ടെ, നമ്മടെ നയന്താരയെ നോക്കൂ...എന്താ അവർക്കൊക്കെ ഒരു കുറവ്...അവരേപ്പോലുള്ള വലിയ വലിയ ആൾക്കാരെ നമ്മൾ കണ്ടുപഠിക്കണം...സെലിബ്രിറ്റികൾക്ക് എതുമാകാമല്ലോ....അല്ലാതെ നമ്മൾ വെറും സങ്കുചിതരായ ബ്ലഡി മലയാളീസിനേപ്പോലെ ചിന്തിക്കരുത്...

എനിവേ... ചാർളിച്ചായാ ഞാൻ റെഡിയാണ്..അച്ചായൻ എപ്പഴേ റെഡിയാണെന്ന് എനിക്കറിയാം.....നാളെ രാത്രി എട്ടുമണി കഴിഞ്ഞ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വരിക...എട്ടേ അൻപതിനുള്ള ഗുവാഹട്ടി എക്സ്പ്രസിൽ ഞാൻ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്....വരുമ്പോൾ ഞാൻ വീട്ടിലിരിക്കുന്ന സ്വർണ്ണവും പണവുമെല്ലാം എടുക്കാം...ഒറ്റത്തടിയാകാൻ പോകുന്ന ജസ്റ്റിന് എന്തിനാണ് ഈ പണം....എന്നെന്നേക്കുമായി ഈ നാടുവിട്ട് നമുക്ക് പോകാം..മരതക സന്ധ്യകൾ വിരിയുന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയുടെ ഇടനാഴികളിലൂടെ രണ്ടു ഇണക്കോഴികളേപ്പോലെ നമ്മൾ കൈയ്യും പിടിച്ച് നടന്നു നീങ്ങുന്നത് ഞാനിന്നലേം കൂടി സ്വപ്നം കണ്ടിരുന്നു..

ഒന്നോർക്കുക ഒൻപത് മണിയായിട്ടും അച്ചായൻ വന്നില്ലെങ്കിൽ, അടുത്ത ട്രെയിൻ, മദ്രാസ് മെയിലാണ്..അതിന് ഏറ്റുമാനൂരു സ്റ്റോപ്പില്ല..ഞാനതിന്റെ മുന്നിൽച്ചാടി ചത്തിരിക്കും...അല്ഫോൺസാമ്മയാണേ സത്യം...

                                                                                                  എന്ന് കണ്ണീരോടെ,
                                                                                                   സംഗീതാ ജസ്റ്റിൻ.   വെറും സംഗീത.


**********************************************************************************


മണിമലയുടെ രോമാഞ്ചവും…..മീനച്ചിലാറിന്റെ സൌന്ദര്യവും കുട്ടിക്കാനത്തിന്റെ ഊഷ്മളതയും ഒത്തുചേർന്ന, 2000-കളിലെ യുവാക്കളുടെ ഹരമായിരുന്ന സൌന്ദര്യറാണി സംഗീതതന്നെയാണ് ഈ എഴുത്തെഴുതിയതെന്ന് പുഷ്പരാജിന് വിശ്വസിക്കാൻ കഴിഞ്ഞില്ല…സംഗീതയെ പ്രണയിച്ചവരിൽ അഗ്രഗണ്യനായിരുന്നില്ലേ അച്ചായൻ..പണ്ട് ഒരു പൂവ് ചൂടണമെന്നു സംഗീത പറഞ്ഞപ്പോ രാ‍യ്ക്കുരാമാനം സി.എം.എസ് കോളേജിലെ പൂത്തുനിന്ന വാകമരം അപ്പാടെ വെട്ടിയെടുത്ത് പാണ്ടിലോറിയിൽക്കയറ്റി സംഗീതയുടെ വീട്ടിലെത്തിച്ച അച്ചായൻ (അതിന്റെ കേസ് ഇപ്പോഴും തീർന്നിട്ടില്ല..) .ഒന്ന് മുങ്ങിക്കുളിക്കണമെന്നു സംഗീത പറഞ്ഞപ്പോൾ മീനച്ചിലാറ്റിൽ നിന്നും സംഗീതയുടെ വീടു വരെ ചാലുകീറിയ ധീരൻ...ഇന്നതൊരു വലിയ തോടാണ്..ആ തോട്ടിലെ വെള്ളം കൊണ്ടാണ് അൻപതോളം കുടുംബങ്ങൾ ജീവിക്കുന്നത്..

അവസാനം സംഗീതയും ജസ്റ്റിനുമായുള്ള കല്യാണ ദിവസം കുടുക്കാമ്പാറ ഷാപ്പിലിരുന്നു ആത്മാർഥ ഗഡികളായിരുന്ന സുനീഷിനും സാൻഡോസിനുമൊപ്പം മാട്ടക്കള്ള് കുടിച്ച് പോത്തിറച്ചിയും തിന്ന്.. പൊട്ടിക്കരഞ്ഞുകൊണ്ട് അച്ചായൻ ഒരു വിലാപകാവ്യമെഴുതി.. ‘രമണനു‘ ശേഷം മലയാള സാഹിത്യം കണ്ട ഏറ്റവും വലിയ ഹിറ്റ് അതായിരുന്നു “ പ്രണയകല്ലോലിനി “.
ആ വർഷത്തെ ഏറ്റവും മികച്ച ഖണ്ഡകാവ്യത്തിനുള്ള കുന്നുമ്പുഴ വക്കച്ചൻ അവാർഡ് അതിനായിരുന്നു..

അതിന്റെ കോപ്പികൾ മാത്രം വിറ്റ് പണക്കാരായ എത്ര ബസ്സ്റ്റാന്റ് ബുക്ക് വില്പനക്കാർ ഉണ്ടായി..…അന്നച്ചായന് കേന്ദ്രത്തിലും ഒന്നും പിടിയില്ലാതെ പോയി..അല്ലാരുന്നേ അതിപ്പോ എട്ടാം ക്ലാസിലെ പാഠപുസ്തകമായേനെ..മലയാളം പരീക്ഷയ്ക്ക് പോകുന്ന പിള്ളാരുടെ ബെൽറ്റിന്റെ ഇടയിൽ അവ വെട്ടിയെടുത്ത തുണ്ടുകളായി വിശ്രമിച്ചേനെ..

ആ ചരിത്രകഥയിലെ നായികയുടെ കത്താണ് തന്റെ കൈയ്യിൽ ഇരിക്കുന്നത്..പുഷ്പരാജ് അത് വിശദമായി പരിശോധിച്ചു..ഇൻലന്റിലെ സീലിൽ നിന്നും ഇത് മൂന്ന് ദിവസം മുൻപ് കിട്ടിയതാണെന്ന് വ്യക്തമായി..
ഒരു കൊടുങ്കാറ്റുപോലെ പുഷ്പരാജ് ചാടിയെഴുന്നേറ്റു....ഇനിയും താമസിച്ചിട്ടില്ല..അച്ചായനോ സംഗീതയ്ക്കോ  അപകടം പറ്റി ഉറപ്പ്..എത്രയും വേഗം റെയിൽ വേ സ്റ്റേഷനിൽ ചെല്ലണം..തന്റെ ചുവന്ന അന്താരാഷ്ട്രക്കാറിലേക്ക് ഡിറ്റക്ക്ടീവ് പാഞ്ഞു കയറി...സ്റ്റാർട്ടാക്കി...

                                           കി...ക്കി...കി.കി....സ്റ്റാർട്ടാവുന്നില്ല....വീണ്ടും കീ തിരിച്ചു..ഇല്ല... ഇത്തവണ എഞ്ചിൻ അനങ്ങുന്നതുപോലുമില്ല..ഹും...അവന്മാരുടെ ഒരു ജെയിംസ്ബോണ്ട് കാറ്.....ഏതു നേരത്താണാവോ ഇതും കൊണ്ട് വരാൻ തോന്നിയത്...കൂടുതൽ കാത്തുനിൽക്കാതെ പുഷ്പരാജ് റോഡിലേക്ക് ഓടി.അതാ ഒരോട്ടോറിക്ഷ വരുന്നു..കൈകാണിച്ചു നിർത്തിയ ഓട്ടോറിക്ഷയിൽക്കയറി രാജ് അലറി...

ട്രെയ്ൻ സ്റ്റേഷനിലേക്ക്..കമോൺ....ചേസ്.....
ഓട്ടോക്കാരൻ ഉടൻ തന്നെ ഒരു വലിയ പേപ്പറിൽ “ ഓൺ ബെർളി ഡ്യൂട്ടി..അർജെന്റ്.. “ എന്നെഴുതി ഓട്ടോയുടെ മുന്നിലെ ചില്ലിൽ ഒട്ടിച്ചു. എന്നിട്ട് രാജിനേയും വഹിച്ചുകൊണ്ട്  ‘നിലവിളി ശബ്ദം‘  ഇട്ടുകൊണ്ട്, അതിവേഗത്തിൽ സ്റ്റേഷനിലേക്ക് പാഞ്ഞു...

വഴിയരികിൽ ഒരാഴ്ചയായി ഒരു പോസ്റ്റ് പോലും കിട്ടാതെ വലയുന്ന ധാരാളം ജനങ്ങളെ അദ്ദേഹം കണ്ടു..കൊച്ചുകുട്ടികൾ അച്ചായന്റെ പുതിയ പോസ്റ്റ് കിട്ടിയിട്ടേ ഇനി മാമുണ്ണൂ..എന്ന് വാശിപിടിച്ച് കരയുന്നു..“ കരയല്ലേ മോനേ..അടുത്ത പോസ്റ്റ് അച്ചായൻ ഉടനിറക്കും..ഈ ചോറുണ്ണ് മോനേ..“ എന്ന് പറഞ്ഞുകൊണ്ട് അമ്മമാർ ചോറ് വാരിക്കൊടുക്കുന്നു..പോലീസ് ജീപ്പുൾപ്പെടെ പല പല വാഹനങ്ങൾ റോഡിൽ ആൾക്കാർ കത്തിച്ചിട്ടിരിക്കുന്നു..അഞ്ച് ദിവസമായി കമന്റിടാൻ കഴിയാത്ത പാവം സാധാരണ ജനങ്ങൾ ഡിപ്രഷൻ മൂത്ത് തലകറങ്ങി റോഡിൽ വീഴുന്നു..ബ്ലോഗിലെ തേങ്ങയടിക്കൽ നിന്നതുമൂലം പ്രതിസന്ധിയിലായ നാളികേരകർഷകർ ഒരു ഭാഗത്ത് ഖരാവോ നടത്തുന്നു..ഇന്റർപോളിൽ ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോൾ പ്രൊജക്ട് ചെയ്യാൻ സന്ദർശിച്ച  പലസ്തീനിലെ റഫ്യൂഗി ക്യാമ്പുകൾ പുഷ്പരാജിന് ഓർമ്മവന്നു..എന്തൊരന്യായം...അക്രമം..

മുട്ടിൽതീപിടിച്ചുപായുന്ന റോക്കറ്റു പോലെ പാഞ്ഞ ആ ഓട്ടോറിക്ഷ അവസാനം ലെവൽക്രോസിനടുത്തെത്തി സഡൺ ബ്രേക്കിട്ടു കറങ്ങി നിന്നു..“ സാറേ ഗേറ്റടിച്ചിട്ടിരിക്കുവാ...ഇനി പോകത്തില്ല...”ഓട്ടോക്കാരൻ പറഞ്ഞു..

..സ്റ്റേഷനിലെത്താനുള്ള എളുപ്പ വഴി ഏതാണ്.?...രാജ് ചോദിച്ചു.. ...
സാറേ..ദാ..ആ കാണുന്ന മതിലു ചാടിയാൽ ചെല്ലുന്നത്  പൊളിക്കാനിട്ടിരിക്കുന്ന പഴയ PWD ഗസ്റ്റ് ഹൌസിലാണ്...ആ വഴി ഷോട്ട് കട്ടെടുത്ത് നേരെ ചെന്നാൽ സ്റ്റേഷനിലെത്താം...“

ശരി...പുഷ്പരാജ് ഡൈവ് ചെയ്ത് പാളം ക്രോസ് ചെയ്ത് ഗസ്റ്റ് ഹൌസിന്റെ  മതിലു ചാടി...
എന്താണ് തനിക്ക് സംഭവിച്ചതെന്ന് മനസ്സിലായപ്പോഴേക്കും അപ്രതീക്ഷിതമായി പുഷ്പരാജ് ആ മൂടിയില്ലാത്ത കുഴൽക്കിണറിലേക്ക് വീണുകഴിഞ്ഞിരുന്നു...ചുറ്റും ഇരുട്ട്...താൻ പാതാളത്തിലെത്തിയോ എന്നു വരെ അദ്ദേഹം സംശയിച്ചു.ഭാഗ്യത്തിന് ഒരു കണിക്കൊന്നയുടെ വേരിൽ അദ്ദേഹം തങ്ങി നിന്നു...താഴെ അഗാധമായ ഇരുട്ടിന്റെ ആഴം.. മുകളിൽ ഒരു ചെറിയ പൊട്ടുപോലെ വെളിച്ചം...

..“ ആരെങ്കിലും ഓടി വരണേ ഞാൻ കുഴലിൽ വീണേ..പുഷ്പരാജ് അവിടെക്കിടന്ന് നിലവിളിച്ചു...“

“ആരും വരില്ല..ഈ പരിസരത്തെങ്ങും ആരുമില്ല..ഞാൻ രണ്ടു ദിവസമായി കിടന്ന് വിളിച്ചു കൂവുന്നു...
”.........  താഴെനിന്നും ഒരഞ്ജാത ശബ്ദം..
“ആരാദ് ..? ഒരല്പം ഭയത്തോടെ പുഷ്പരാജ് ചോദിച്ചു....
മറുപടിയായി വീണ്ടുമൊരു ചോദ്യം.....”നിങ്ങൾ റെയിൽ വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നോ.?
ഹതെ...!!!
“..വന്നത് ഓട്ടോയിലല്ലേ...ഗേറ്റ് അടച്ചിരിക്കുകയല്ലായിരുന്നോ..ഷോട്ട് കട്ടെടുത്ത് ഇതുവഴി വന്നതല്ലേ..? “.
“ ..ഹതെ..ഹതെ...എല്ലാം കറക്ടാണ്.. അങ്ങാരാണ്..കുഴൽക്കിണറിലെ ജലദേവനോ..?..”
 “ എടോ ഞാൻ ബെർളിയാണ് ..ബെർളി ഏലിയാസ് ചാർളി...കഭി കഭി ലോഗ് മുജേ ചാർളി കഹതാ ഹേ....വ്വോ..ല്ലേ..”
“ അച്ചായനോ !!!!!!!....അച്ചായനെങ്ങനെ ഇതിനകത്തായി..ഞാനച്ചായനെ അന്വേഷിച്ച് ലോകം മുഴുവൻ നടക്കുകയല്ലായിരുന്നോ....അച്ചായാ അച്ചായനെഴുതിയ  പൂന്തേനരുവിയും,അയലത്തെ സുന്ദരിയും , ഉല്ലാസത്തേന്മഴയും ഞാനൊരു നൂറു തവണ വായിച്ചിട്ടുണ്ട്...ഐ ആം എ ഫാൻ...”

“...കോപ്പ്....തന്റെ കൈയ്യിൽ മൊബൈലുണ്ടോ...പോലീസിനെ വിളി...ഫയർഫോഴ്സിനെ വിളി.....രക്ഷിക്കാൻ പറ...”
പുഷ്പരാജ് ഉടനേതന്നെ തന്റെ മൊബൈലെടുത്ത്..ഐ.ജി ചെന്നിനായകത്തെ വിളിച്ചു ലൊക്കേഷൻ പറഞ്ഞുകൊടുത്തു...

“അല്ല..അച്ചായാ..ആക്ച്വലി എന്താ..സംഭവിച്ചത്”..?
“എടോ...സംഗീതയുടെ കത്ത് വായിച്ചു ഡിപ്രസ്ഡായ ഞാൻ രണ്ടു ദിവസം ഫുൾ കൺഫ്യൂഷനിലായിരുന്നു..മാത്രമല്ല എനിക്ക് ബ്ലോഗെഴുതിത്തന്നിരുന്ന NIFEക്കാരൻ ആ ചെറുക്കനാകട്ടേ ഒരുമാസമായി ചിക്കൻഗുനിയ പിടിച്ച് കിടപ്പിലുമാണ്..പുണ്ണാക്കന്മാരായ ആരാധകർക്ക് എന്തെങ്കിലുമൊക്കെ എഴുതിക്കൊടുക്കണ്ടേ ദിവസവും..അതിന്റെ ടെൻഷൻ...

അവസാനം ഞാൻ തീരുമാനിച്ചു..അവളോടൊപ്പം ഒളിച്ചോടാൻ...സെക്കൻഹാൻഡായാലും ഫെറാറി എപ്പോഴും ഫെറാറി തന്നെയല്ലേ..ആ വിവരം സെമിനാരിയിലെ  റൂമ്മേറ്റായിരുന്ന എന്റെ ഏറ്റവും അടുത്ത സുഹ്രിത്തിനെ അറിയിക്കുകയും ചെയ്തു.... അങ്ങനെ ഞാൻ മിനിഞ്ഞാന്ന് രാത്രി ഒരോട്ടോ പിടിച്ച് സ്റ്റേഷനിലേക്ക് പോയി..അപ്പോഴതാ ഗേറ്റടിച്ചിട്ടിരിക്കുന്നു...ആ ഓട്ടോക്കാരൻ പറഞ്ഞതുപോലെ ഞാൻ ഷോട്ട്കട്ടെടുത്ത് ചാടിയത് ഈ കിണറ്റിലാ...ഭാഗ്യത്തിന് ഒരു ആടലോടകത്തിന്റെ വേരിൽ പിടികിട്ടി..താഴെ വീണില്ല..

രണ്ടു ദിവസമായി ഈ നിപ്പ് നിക്കാൻ തുടങ്ങിയിട്ട്..എന്റെ മൊബൈലിലാണേൽ ബാറ്ററി ലോയുമായിരുന്നു..അവസാനം ഉള്ള ചാർജ്ജ് വച്ചിട്ട് ഞാൻ എന്റെ സുഹ്രിത്തിന് രക്ഷിക്കാനായി SOS മെസേജ് അയച്ചു..അപ്പോഴേക്കും മൊബൈൽ ഓഫായി..രണ്ടു ദിവസമായി അവനെക്കാത്ത് ഞാൻ നിൽക്കുന്നു....എന്റെ സംഗീത ഇപ്പോൾ എവിടെയാണോ എന്തോ..?..ങിഹീ..ങിഹീ..ങീ.....അച്ചായൻ വിതുമ്പിക്കരഞ്ഞു..ആ കരച്ചിലുകൾ എക്കോയായി കുഴലിന്റെ ഭിത്തികളിൽത്തട്ടി പ്രതിധ്വനിച്ചു..പുഷ്പരാജിന് തലവേദനയെടുത്തു..

അപ്പോഴേക്കും മീഡിയായും പോലീസും ഫയർഫോഴ്സന്മാരും എല്ലാമെത്തി..ഭാഗ്യത്തിന് ആ സ്പോട്ടിൽ പണ്ട് ‘മാളൂട്ടി‘ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നതായിരുന്നു..അവരന്ന് ബേബി ശ്യാമലിയെ രക്ഷിച്ച കുഴി മൂടിയിട്ടില്ലായിരുന്നു..അതുകൊണ്ട് രക്ഷാപ്രവർത്തനം എളുപ്പമായി..ചിലി അപകടത്തിനു ശേഷം ലോകം ഉറ്റുനോക്കിയ രണ്ടാമത്തെ സംഭവമായി മാറിയത്...ടിവിക്കാർ ലൈവായി സംഗതി കാണിച്ചു..ശ്യാമിലിയെ രക്ഷിച്ച അതേ കുഴി അല്പം കൂടി വലുതാക്കി അച്ചായനേം പുഷ്പരാജിനേം ഫയർഫോഴ്സ് രക്ഷിച്ചു...

പുഷ്പരാജ് ഫോണെടുത്ത് റെയിൽവേ  സ്റ്റേഷനിലേക്ക് വിളിച്ചു..ഗുവാഹട്ടി എക്സ്പ്രസിൽ അന്ന് തീക്ഷ്ണക്കണ്ണുള്ള ഒരുത്തന്റെ കൂടെ ഒരു പെണ്ണ്  പോയതായി അറിയാൻ കഴിഞ്ഞു...അപ്പോൾ ആരാണ് സംഗീതയെ തട്ടിയെടുത്തത് ?...... ആരാണ് ആ തീക്ഷ്ണക്കണ്ണൻ..?..രാജ് ചിന്തിച്ചു..

മടക്കയാത്രയിൽ ആംബുലൻസിലിരുന്നു പുഷ്പരാജ് അച്ചായനോട് ചോദിച്ചു..“ അല്ലച്ചായാ മെസേജയച്ചിട്ടും അച്ചായനെ രക്ഷിക്കാതെ ചതിച്ച സെമിനാരിയിലെ തീക്ഷ്ണക്കണ്ണുള്ള ആ ഭയങ്കരൻ സുഹ്രിത്ത് ആരാണ്...പറയൂ...”

വായിലിരുന്ന ഗ്ലൂക്കോസുകുപ്പി മാറ്റി വെച്ചിട്ട് അച്ചായൻ പതിയെ പറഞ്ഞു..അവനാണ്...
.......................................... എതിരൻ കതിരവൻ ...”
“ ങേ...രണ്ടുപേരൊണ്ടോ..?
“ അതെ..രണ്ടുപേരുടെ ശക്തിയും ബുദ്ധിയുമുള്ള ഒരു ഭയങ്കരൻ...തന്റെ തീക്ഷ്ണകണ്ണുകളുടെ ശക്തി  കൊണ്ട് ആരേയും കീഴടക്കുന്ന ഭയങ്കരൻ..... ”
പുഷ്പരാജ് പേടിയോടെ ആ വിവരണം കേട്ടുകൊണ്ടിരുന്നു...

അടുത്ത ദിവസം മലയാളരമ പേപ്പറിലെ പത്രത്തിലെ പ്രധാന വാർത്ത :
 “ കിണറ്റിൽ വീണ് ചാവാൻ പോയ ഡി.പുഷ്പരാജിനെ അതിസാഹസികമായി രക്ഷിച്ചുകൊണ്ട് മലയാളത്തിന്റെ സ്വന്തം അച്ചായൻ മടങ്ങി വന്നിരിക്കുന്നു...ആഹ്ലാദിപ്പിൻ..”
അച്ചായന് ഈ വർഷത്തെ ധീരതയ്ക്കുള്ള അവാർഡിന് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി...
................................................................................................................................................................


                                                                                                   ഇതേസമയം അങ്ങ് ദൂരെ  യു.എസിൽ, ആസ്പിനിലെ മഞ്ഞുവീണലിഞ്ഞ  തെരുവുകളിലൂടെ സംഗീതയുടെ കൈയ്യും പിടിച്ച് ചുവന്ന കോട്ടിട്ട ആജാനബാഹുവായ ഒരാൾ നടന്നു നീങ്ങുകയായിരുന്നു.....  ഇടതടവില്ലാത്ത പെയ്യുന്ന  സ്നോയിലും കെടാതെ അപ്പോഴും അയാളുടെ തീക്ഷ്ണക്കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു....


                                                                                                                   ( അവസാനിപ്പിച്ചു...)

..

Nov 30, 2010

ബെർളിയെത്തേടി....[ കുറ്റാന്വേഷണ നോവൽ ] - 1

ടർണീം...ടർണീം....ടർണീം...ടർണീം......

ഹലോ...?
ഉറുമീസ് തമ്പാന്റെ വീടല്ലേ..?
അല്ലല്ലോ..ഇത് ഉർവശി തീയറ്റേഴ്സാ..
ഉറുമീസ് തമ്പാൻ അവിടില്ലേ..?..


എടോ.. മര്യാദ്ക്ക് നമ്പരു നോക്കി ഡയല് ചെയ്യ്..ഇത് അഖിലലോക സൂപ്പർ ഡിറ്റക്ടീവ് പുഷ്പരാജിന്റെ സാറ്റലൈറ്റ് ഫോണാ...ഞാനിപ്പോൾ എന്റെ സ്വന്തം വിമാനത്തിൽ ആംസ്റ്റർഡാമിൽ നിന്നും അമേരിക്കയ്ക്ക് പറക്കുകയാണ്..ഒരാഴ്ച ആസ്പിനിൽ അവധിക്കാലം ആഖോഷിക്കാൻ പോവുകയാണ്..ഇയാക്കെന്താ വേണ്ടേ..?


അയ്യോ...സാറാണൊ...ഞാൻ  ഇന്റലിജെൻസ് കമ്മീഷണർ കുട്ടമ്പിള്ളയാ...... .അപ്പോ സാറൊന്നുമറിഞ്ഞില്ലേ...നമ്മടെ അച്ചായനെ ഏതാനും ദിവസമായിട്ട് കാണ്മാനില്ല...

“ഓ ..അത് പുള്ളി റബറിനടിക്കാൻ തുരിശുമേടിക്കാനായി വല്ല ചങ്ങനാശ്ശേരിയിലോ മറ്റോ പോയതാരിക്കും..വൈകിട്ട് വിളക്ക് വയ്ക്കുന്നതിനുമുൻപ് വീട്ടിലെത്തുമായിരിക്കും..“



അയ്യോ സാറേ..ഇത് അത്ര നിസ്സാരമല്ല..സംഭവം നടന്നിട്ട് ദിവസങ്ങളായി...എവിടെയാണെന്ന്
ആർക്കും ഒരു വിവരവുമില്ല..പലരേയും സംശയമുണ്ട്..തിരോധാനത്തിനു ശേഷം രണ്ടു മൂന്ന്
പോസ്റ്റുകൾ കണ്ടിരുന്നു...അതിന്റെ അന്തരാർഥങ്ങൾ തേടി വായനക്കാർ പരക്കം പായുകയാണ്.
എന്തായാലും സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്...എത്രയും വേഗം സാർ
കേരളത്തിലേക്ക് മടങ്ങി വരണം..ഇവിടെ ക്രമസമാധാനം ആകെ തകരാറിലാണ്..



ഓഹോ..അങ്ങിനെയാണോ..എങ്കിൽ ഞാൻ വരാം..സാധാരണ സുഖവാസത്തിനു പോകുമ്പോൾ ഞാൻ മൊബൈൽ എടുക്കാറില്ല..അതാണ് സംഗതി അറിയാതെ പോയത്..അപ്പോ ശരി..ഞാനുടനെത്താം....ക്ടിൻ!!

ഡിക്ടറ്റീവ് പുഷ്പരാജ് ഉടനേതന്നെ ഒന്ന് ബ്രേക്ക് ചവിട്ടി സ്റ്റിയറീങ്ങ് തിരിച്ച് ഒരു യൂ-ടേണേടുത്ത് വിമാനം തിരികെ കൊച്ചിയിലേക്ക് വിട്ടു...ജി.
പീ.എസിൽ കൊച്ചി സെറ്റ് ചെയ്തതിനു ശേഷം 5 കിലോയുടെ ഒരു നിഡോപ്പാട്ടയെടുത്ത് ആക്സിലേറ്ററിൽ വച്ചു..അതിവേഗത്തിൽ വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി...

പുഷ്പരാജ് അകത്തെ മുറിയിൽ പോയി ടിവി ഓണാക്കി മലയാളം ന്യൂസ് ചാനൽ വച്ചു...തിരോധാന കേസ് അന്വേഷിക്കാൻ താൻ വരുന്ന വിവരമറിഞ്ഞ് സർവ ചാനലുകാരും
എയർപോർട്ടിൽ തടിച്ചുകൂടിയിരിക്കുന്നത് കണ്ടു..ഇപ്പോൾ അവരുടെ മുന്നിൽ‌പ്പെട്ടാൽ അത് അന്വേഷണത്തെ ബാധിക്കും...

അതുകൊണ്ട് ലാന്റ് ചെയ്യുന്നതിനു മുൻപ് വിമാനത്തിൽ നിന്നും ചാടിയിറങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു..പോർട്ടിൽ ലാന്റ് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് മോഡിലിട്ടിട്ട്, അദ്ദേഹം കുളിമുറിയുടെ ജനൽ വഴി നൂഴ്ന്ന് പുറത്തിറങ്ങി..തന്റെ പ്രിയപ്പെട്ട 'ഡെസേർട്ട് ഈഗിൾ'  അരയിൽ തിരുകിവച്ചു..അത്യാധുനിക കമ്പ്യൂട്ടർ വാച്ചിൽ ഗൂഗുൾ എർത്ത് വച്ച്  ചാടാനുള്ള സ്ഥലം അടയാളപ്പെടുത്തി..
  

ഭരണങ്ങാനത്തുള്ള വർഗീസേട്ടന്റെ രണ്ടാമത്തെ മോന്റെ ഭാര്യയുടെ വീതത്തിലുള്ള വീടിന്റെ പുറകിലുള്ള തൊഴുത്തിൽ നിന്നും മൂന്നു മീറ്റർ മാറി വലതുവശത്തായുള്ള വൈക്കോൽക്കൂന ലക്ഷ്യമാക്കി കോർഡിനേറ്റ്സ് സെറ്റ് ചെയ്തു..ഡിക്ട്റ്റീവ് വിമാനത്തിൽ നിന്നും എടുത്തുചാടി..പകുതി ദൂരമായപ്പോഴാണ് അദ്ദേഹം ഓർത്തത് ഗൂഗുൾ എർത്തിലുള്ള പടങ്ങൾ  രണ്ടുകൊല്ലം മുന്നേയെടുത്തതാണല്ലോ...ആ വൈക്കോൽക്കൂന ഇപ്പോഴും അവിടെ കാണുവായിരിക്കും..എന്ന് ചിന്തിച്ചതും എൺപത്താറടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ ചക്കവെട്ടിയിടുന്ന പോലെ ഡിക്ടറ്റീവ് വീണു..


എന്നാൽ പുഷ്പരാജ് വെറും സാധാരണക്കാരനല്ലായിരുന്നു..ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടീയ ആളായിരുന്നു..ന്യൂട്ടന്റെ തേഡ് ലോ അപ്ലൈ ചെയ്ത് വീണതിലും സ്പീഡിൽ പൊങ്ങി കരയ്ക്കെത്തി...
ആ കിണറ്റുകരയിലിരുന്നു സാധുബീഡി വലിക്കുകയായിരുന്ന ഒരപ്പൂപ്പനോട് അദ്ദേഹം ചോദിച്ചു..
അതേ ...അങ്കിൾ ഇത് വർഗ്ഗീസേട്ടന്റെ സ്ഥലമല്ലേ...?
 

എടാ..ചെറ്ക്കാ..അവരെല്ലാം ഒരു കൊല്ലം മുൻപേ അമേരിക്കയിലേക്ക് പോയില്ലേ..ഇതിപ്പോ പഞ്ചായത്ത് ഏറ്റെടുത്തു കിണറുകുത്തി...അപ്പൂപ്പൻ പ്രതിവചിച്ചു..

പുഷ്പരാജ് ഉടനേ പോക്കറ്റിൽ നിന്നും കേസ് ഡയറി എടുത്ത് കുറിച്ചിട്ടു..ഈ കേസ് കഴിഞ്ഞാൽ ഉടനേതന്നെ അമേരിക്കയിൽ പോയി ഗൂഗുൾ എർത്തിന്റെ ആപ്പീസ് ബോംബ് വച്ച് തകർത്ത് അവിടെ കുളവാഴക്രിഷി തുടങ്ങണം..



അടുത്തു കണ്ട ഒരു കോയിൻ ബോക്സ്  തന്റെ കമ്പ്യൂട്ടർ വാച്ച് വച്ച് ഹാക്ക് ചെയ്തിട്ട് അദ്ദേഹം ഐജിയെ വിളിച്ചു..ഡിക്ടടീവ് നാട്ടിലെത്തിയെന്നറീഞ്ഞ ഐജി സന്തോഷം പ്രകടിപ്പിച്ചു..ഒരു രഹസ്യ അന്വേഷണമാണ് നടത്തേണ്ടതെന്ന് അദ്ദേഹം പുഷ്പരാജിനെ ഒന്നുകൂടി ഓർമ്മിപ്പിച്ചു.അദ്ദേഹത്തിനുള്ള ആധുനിക ജെയിംസ്ബോണ്ട് കാറ് ഉടൻ തന്നെ ജംക്ഷനിൽ എത്തിക്കുമെന്ന് ഐ.ജി അറിയിച്ചു..

അത്യാവശ്യമായി ചില രഹസ്യഫോൺ കോളുകൾ കൂടി ചെയ്തിട്ട് അദ്ദേഹം  ജംക്ഷനിലേക്ക് പോയി.അവിടെയതാ പാർക്ക് ചെയ്തിരിക്കുന്നു ഒരു കെ.എൽ-7 ബി -007
ചുവന്ന അംബാസിഡർക്കാർ..കണ്ടാൽ സാധാരണ അംബാസിഡർ ആണെങ്കിലും അതിന്റെ എഞ്ചിൽ ആസ്റ്റണ്മാർട്ടിൻ വി-12ന്റെ ആയിരുന്നു. മാത്രമല്ല ജെയിംസ് ബോണ്ടിന്റെ കാറിലെപോലെ പല രഹസ്യ സെറ്റപ്പുകളും ഉണ്ടായിരുന്നു അതിൽ..ബോഡിയാകട്ടേ അതിശക്തമായ കാർബൺസ്റ്റീലിലാണ് ഉണ്ടാക്കിയിരുന്നത്..


പുഷ്പരാജ് കാറിൽക്കയറി നേരെ കോട്ടയത്തേക്ക് വിട്ടു..മണിക്കൂറിൽ 200കിമി സ്പീഡിൽ പറന്ന കാർ അല്പസമയത്തിനകം കോട്ടയത്തെത്തി..തെരുവുകളിലെങ്ങും പ്രതിഷേധം അലയടിക്കുന്നു...ആയിരക്കണക്കിന് ജനങ്ങൾ മുദ്രാവാക്യങ്ങളുമായി പഞ്ചായത്താപ്പീസിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു..

” ഹൈക്കോടതിക്ക് വിവരമുണ്ടോ എന്ന് ചോദിച്ച അച്ചായനെക്കുറിച്ച് ഇപ്പോൾ എന്തെങ്കിലും വിവരമുണ്ടോ എന്ന് ഞങ്ങൾ ചോദിക്കുകയാണ്....
പറയൂ...പറയൂ... സർക്കാരേ...“
തുടങ്ങിയ മുദ്രാവാക്യങ്ങൾ  അന്തരീക്ഷത്തിലെങ്ങും മുഴങ്ങിക്കേട്ടു..”


ആദ്യഖട്ടമെന്ന നിലയിൽ പുഷ്പരാജ് അച്ചായന്റെ വിഹാരരംഗമായിരുന്ന വിൻസർ കാസിലിൽ നിന്നുതന്നെ അന്വേഷണം തുടങ്ങി..ബെയറർമാരോട് വിവരം തിരക്കി..അവർ വ്യക്തമായി ഓർക്കുന്നുണ്ടായിരുന്നു..ഒരാഴ്ച മുൻപ് രാത്രി ഒരു പത്തുമണിയോടടുപ്പിച്ച് പെട്ടെന്നു കയറി വന്ന്.. 
ഒരു കെയ്സ് കല്യാണി ബിയറും വാങ്ങി വന്നതിലും സ്പീഡിൽ പുറത്തേക്കിറങ്ങിപ്പോയി..അപ്പോഴും ചുണ്ടിൽ ഇഷ്ട ബ്രാൻഡായ ഹാഫ് എ കൊറോണ  എരിയുന്നുണ്ടായിരുന്നു..


സാധാരണ അച്ചായൻ ബാറിൽ വന്നാൽ അന്ന് അയ്യപ്പൻ വിളക്കാണ്...നേരം വെളുക്കുന്നിടം വരെ പാട്ടും ഡാൻസും കവിതയും അന്താക്ഷരിയും ഇരുപത്തെട്ടുകളിയും എന്നു വേണ്ട ഒരു മിനിപള്ളിപ്പെരുന്നാളായിരിക്കും അന്ന്..എന്തോ ആ ദിവസം പുള്ളിയുടെ മുഖത്ത് എന്തൊക്കെയോ നിഗൂഡതകൾ നിറഞ്ഞിരുന്നു..

“ ഞങ്ങക്കടെ ആറാംതമ്പുരാനെ തിരിച്ചു കിട്ടുമോ സാറേ...” വെയ്റ്റർ ഗംഗാധരൻ ചേട്ടൻ കരഞ്ഞു കൊണ്ട് പുഷ്പരാജിനോട് ചോദിച്ചു.
“ കിട്ടും.." എന്ന് മാത്രം പറഞ്ഞുകൊണ്ട് പുഷ്പരാജ് പുറത്തേക്കിറങ്ങി..ആ പാവങ്ങളുടെ നിഷ്കളങ്ക സ്നേഹം കണ്ട് അറിയാതെ ഡിക്ടറ്റീവിന്റെ കണ്ണുകൾ ഈറനണിഞ്ഞു...രണ്ട് തുള്ളികണ്ണുനീർ ഭൂമിയിൽ പതിച്ചു.
പെട്ടെന്നതാ കണ്മുന്നിൽ ഒരു എമണ്ടൻ തെളിവ്..റോഡരികിൽ പൊടിപിടിച്ചു കിടക്കുന്ന ഒരു സിഗാറിന്റെ കുറ്റി..പുഷ്പരാജ് ആ കുറ്റി ശ്രദ്ധാപൂർവ്വം എടുത്ത് പരിശോധിച്ചു..അതെ കൊറോണ തന്നെ.ഉടൻതന്നെ പോലീസ് ഡോഗ്സ്ക്വാഡിലേക്ക് വിളി പോയി..


അല്പസമയത്തിനകം പോലീസ് ഡോഗ് ജിമ്മി  സ്ഥലത്തെത്തി..സിഗാർകുറ്റിയിൽ നിന്നും മണം പിടിച്ച ജിമ്മി നേരെ എം.സി റോഡുവഴി വടക്കോട്ട് ഓടാൻ തുടങ്ങി...പുറകെ പുഷ്പരാജും പോലീസും അതിനു പിന്നാലെ ഒരു പണിയില്ലാതെ റോഡിൽ നിന്ന കുറേപ്പേരും, സ്കൂളിപോകാതെ ക്ലാസുകട്ട് ചെയ്ത് കറങ്ങി നടന്നിരുന്ന പിള്ളാരും ഉൾപെടെ ഒരു വൻ ജനാവലിയും കൂടി..ആ പോക്ക് കണ്ട് ഇനി ഇതിന്റെ മണം പിടിച്ച് പട്ടി നേരെ ഇതൊണ്ടാക്കിയ ക്യൂബ വരെ പോകുമോ എന്ന് ആൾക്കാർ സംശയിച്ചെങ്കിലും....അവസാനം ഇടവഴികൾ പലതും താണ്ടി..പുത്തരിക്കണ്ടം ക്രോസ് ചെയ്ത്..ലേഡീസ് ഹോസ്റ്റലിന്റെ പിന്നിലെ മതിലും ചാടി ചാരായഷാപ്പിന്റെ സൈഡിലുള്ള ഊടുവഴിയിലെത്തി ജിമ്മി കിതച്ചുകൊണ്ട് നിന്നു..


“ ഇനി വയ്യ സാറേ...എനിക്ക് ഒന്ന് വിശ്രമിക്കണം ...“ എന്ന കാര്യം സിംബോളിക്കലായി പുഷ്പരാജിനെ അറിയിച്ചുകൊണ്ട് ജിമ്മി അടുത്തുകണ്ട ഷാപ്പിലെ ബഞ്ചിനടിയിൽ കിടന്നുന്നൊന്ന് വിശ്രമിച്ചു.ഷോ കഴിഞ്ഞ സ്ഥിതിക്ക് ജനങ്ങൾ പിരിഞ്ഞു പോയി.

എന്നാൽ  ആ ഊടുവഴി അവസാനിക്കുന്നത് അച്ചായന്റെ തന്നെ ബിനാമിപ്പേരിലുള്ള മുപ്പതേക്കർ റബർന്തോട്ടത്തിലായിരുന്നു..അതിന്റെ ഒത്തനടുക്കുള്ള ഒറ്റപ്പെട്ട ഒരു വലിയ എസ്റ്റേറ്റ് ബംഗ്ലാവ്..  വേഴാമ്പൽ, എണ്ണത്തോണി തുടങ്ങിയ മലയാളം കൾട്ട് ക്ലാസിക്കുകൾ ചിത്രീകരിച്ച മനൊഹരമാ‍യ അതേ  ബംഗ്ലാവ്...


അച്ചായന്റെ വേനൽക്കാല വസതി...ഏറെ നാളായി അടഞ്ഞു കിടക്കുകയാണ്..ഡിറ്റക്ടീവ് വീടും പരിസരവും വിശദമായി ലെൻസ് വച്ച് പരിശോധിച്ചു...അതിന്റെ പിന്നാമ്പുറത്തായി ഒരു വൻ വെള്ളമടിപ്പാർട്ടി നടന്നതിന്റെ  ലക്ഷണങ്ങൾ കണ്ടു..ഒഴിഞ്ഞ ഓ.പി.ആർ കുപ്പികളും പാതികത്തിയ ബീഡിക്കുറ്റികളും അവിടവിടെയായി ചിതറിക്കിടപ്പുണ്ടായിരുന്നു..


അതിനടുത്തായി മങ്കോസ്റ്റിന്റെ ചുവട്ടിലായി ഒഴിഞ്ഞ ഒരു ചാരുകസേര..എഴുതാനുള്ള വിവിധയിനം പേനകൾ..എഴുതുമ്പോൾ റഫർ ചെയ്യാനായി ‘ ഖസാക്കിന്റെ ഇതിഹാസം മുതൽ ‘സണ്ണിച്ചായൻ മടങ്ങിവരുന്നു‘ വരെയുള്ള മലയാള നോവലുകൾ അടുക്കി വച്ചിരിക്കുന്നു...

പുഷ്പരാജ് അയൽക്കാരോടൊക്കെ വിവരം തിരക്കി..അയല്പക്കത്തെ വീട്ടിലെ വേലക്കാരി മോളിക്കുട്ടിയാണ് അച്ചായനെ അവസാനമായി കണ്ടത്..അഞ്ച് ദിവസം മുൻപ് വെളുപ്പിനെ ഏതാണ്ട് രണ്ട് മണിയോടെ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചുകൊണ്ട് അച്ചായൻ  തന്റടുക്കൽ വന്നതായി  മോളിക്കുട്ടി പറഞ്ഞു....പുലർച്ചെ ഏതാണ്ട് നാലുമണിയോടെ തീപ്പെട്ടിയും വാങ്ങി പോവുകയും ചെയ്തു...പിന്നൊരു വിവരവുമില്ല...


നിരാശനായ രാജ് തിരികെ ബംഗ്ലാവിന്റെ പിന്നിലെത്തി, കുറച്ച് ജർമ്മൻ ടുബാക്കോ ഇട്ട് പെപ്പിനു തീകൊളുത്തി വലിച്ചു..പെട്ടെന്നതാ മേശയുടെ മുകളിൽ ക്യാമൽ മഷിക്കുപ്പിയുടെ അടിയിലായി ഒരു ഇൻലന്റ് രാജിന്റെ ശ്രദ്ധയിൽ‌പ്പെട്ടു..  കേസിലെ അവസാന തുമ്പ് ഒരുപക്ഷേ ഇതായിരിക്കാം...വിറയ്ക്കുന്ന കൈകളോടെ രാജ് ആ പേപ്പറെടുത്തു ചുരുൾ നിവർത്തി..കണ്ണീരിൽ കുതിർന്ന,വടിവൊത്ത അക്ഷരത്തിൽ എഴുതിയ മനോഹരമായ ആ എഴുത്ത്....അത് വായിച്ച് ഒരു തളർച്ചയോടെ രാജ് ചാരുകസേരയിലേക്ക് മറിഞ്ഞുവീണു..എഴുതിയ ആളുടെ പേരു കണ്ട് അദ്ദേഹം കിടന്ന കിടപ്പിൽ വീണ്ടും ഞെട്ടി..



                                                                                                                                  ( തുടരും..?? )


..

Related Posts Plugin for WordPress, Blogger...