
ഹലോ...?
ഉറുമീസ് തമ്പാന്റെ വീടല്ലേ..?
അല്ലല്ലോ..ഇത് ഉർവശി തീയറ്റേഴ്സാ..
ഉറുമീസ് തമ്പാൻ അവിടില്ലേ..?..
എടോ.. മര്യാദ്ക്ക് നമ്പരു നോക്കി ഡയല് ചെയ്യ്..ഇത് അഖിലലോക സൂപ്പർ ഡിറ്റക്ടീവ് പുഷ്പരാജിന്റെ സാറ്റലൈറ്റ് ഫോണാ...ഞാനിപ്പോൾ എന്റെ സ്വന്തം വിമാനത്തിൽ ആംസ്റ്റർഡാമിൽ നിന്നും അമേരിക്കയ്ക്ക് പറക്കുകയാണ്..ഒരാഴ്ച ആസ്പിനിൽ അവധിക്കാലം ആഖോഷിക്കാൻ പോവുകയാണ്..ഇയാക്കെന്താ വേണ്ടേ..?
അയ്യോ...സാറാണൊ...ഞാൻ ഇന്റലിജെൻസ് കമ്മീഷണർ കുട്ടമ്പിള്ളയാ...... .അപ്പോ സാറൊന്നുമറിഞ്ഞില്ലേ...നമ്മടെ അച്ചായനെ ഏതാനും ദിവസമായിട്ട് കാണ്മാനില്ല...
“ഓ ..അത് പുള്ളി റബറിനടിക്കാൻ തുരിശുമേടിക്കാനായി വല്ല ചങ്ങനാശ്ശേരിയിലോ മറ്റോ പോയതാരിക്കും..വൈകിട്ട് വിളക്ക് വയ്ക്കുന്നതിനുമുൻപ് വീട്ടിലെത്തുമായിരിക്കും..“
അയ്യോ സാറേ..ഇത് അത്ര നിസ്സാരമല്ല..സംഭവം നടന്നിട്ട് ദിവസങ്ങളായി...എവിടെയാണെന്ന്
ആർക്കും ഒരു വിവരവുമില്ല..പലരേയും സംശയമുണ്ട്..തിരോധാനത്തിനു ശേഷം രണ്ടു മൂന്ന്
പോസ്റ്റുകൾ കണ്ടിരുന്നു...അതിന്റെ അന്തരാർഥങ്ങൾ തേടി വായനക്കാർ പരക്കം പായുകയാണ്.
എന്തായാലും സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്...എത്രയും വേഗം സാർ
കേരളത്തിലേക്ക് മടങ്ങി വരണം..ഇവിടെ ക്രമസമാധാനം ആകെ തകരാറിലാണ്..
ഓഹോ..അങ്ങിനെയാണോ..എങ്കിൽ ഞാൻ വരാം..സാധാരണ സുഖവാസത്തിനു പോകുമ്പോൾ ഞാൻ മൊബൈൽ എടുക്കാറില്ല..അതാണ് സംഗതി അറിയാതെ പോയത്..അപ്പോ ശരി..ഞാനുടനെത്താം....ക്ടിൻ!!
ഡിക്ടറ്റീവ് പുഷ്പരാജ് ഉടനേതന്നെ ഒന്ന് ബ്രേക്ക് ചവിട്ടി സ്റ്റിയറീങ്ങ് തിരിച്ച് ഒരു യൂ-ടേണേടുത്ത് വിമാനം തിരികെ കൊച്ചിയിലേക്ക് വിട്ടു...ജി.പീ.എസിൽ കൊച്ചി സെറ്റ് ചെയ്തതിനു ശേഷം 5 കിലോയുടെ ഒരു നിഡോപ്പാട്ടയെടുത്ത് ആക്സിലേറ്ററിൽ വച്ചു..അതിവേഗത്തിൽ വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി...
പുഷ്പരാജ് അകത്തെ മുറിയിൽ പോയി ടിവി ഓണാക്കി മലയാളം ന്യൂസ് ചാനൽ വച്ചു...തിരോധാന കേസ് അന്വേഷിക്കാൻ താൻ വരുന്ന വിവരമറിഞ്ഞ് സർവ ചാനലുകാരും എയർപോർട്ടിൽ തടിച്ചുകൂടിയിരിക്കുന്നത് കണ്ടു..ഇപ്പോൾ അവരുടെ മുന്നിൽപ്പെട്ടാൽ അത് അന്വേഷണത്തെ ബാധിക്കും...
അതുകൊണ്ട് ലാന്റ് ചെയ്യുന്നതിനു മുൻപ് വിമാനത്തിൽ നിന്നും ചാടിയിറങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു..പോർട്ടിൽ ലാന്റ് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് മോഡിലിട്ടിട്ട്, അദ്ദേഹം കുളിമുറിയുടെ ജനൽ വഴി നൂഴ്ന്ന് പുറത്തിറങ്ങി..തന്റെ പ്രിയപ്പെട്ട 'ഡെസേർട്ട് ഈഗിൾ' അരയിൽ തിരുകിവച്ചു..അത്യാധുനിക കമ്പ്യൂട്ടർ വാച്ചിൽ ഗൂഗുൾ എർത്ത് വച്ച് ചാടാനുള്ള സ്ഥലം അടയാളപ്പെടുത്തി..
ഭരണങ്ങാനത്തുള്ള വർഗീസേട്ടന്റെ രണ്ടാമത്തെ മോന്റെ ഭാര്യയുടെ വീതത്തിലുള്ള വീടിന്റെ പുറകിലുള്ള തൊഴുത്തിൽ നിന്നും മൂന്നു മീറ്റർ മാറി വലതുവശത്തായുള്ള വൈക്കോൽക്കൂന ലക്ഷ്യമാക്കി കോർഡിനേറ്റ്സ് സെറ്റ് ചെയ്തു..ഡിക്ട്റ്റീവ് വിമാനത്തിൽ നിന്നും എടുത്തുചാടി..പകുതി ദൂരമായപ്പോഴാണ് അദ്ദേഹം ഓർത്തത് ഗൂഗുൾ എർത്തിലുള്ള പടങ്ങൾ രണ്ടുകൊല്ലം മുന്നേയെടുത്തതാണല്ലോ...ആ വൈക്കോൽക്കൂന ഇപ്പോഴും അവിടെ കാണുവായിരിക്കും..എന്ന് ചിന്തിച്ചതും എൺപത്താറടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ ചക്കവെട്ടിയിടുന്ന പോലെ ഡിക്ടറ്റീവ് വീണു..
എന്നാൽ പുഷ്പരാജ് വെറും സാധാരണക്കാരനല്ലായിരുന്നു..ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടീയ ആളായിരുന്നു..ന്യൂട്ടന്റെ തേഡ് ലോ അപ്ലൈ ചെയ്ത് വീണതിലും സ്പീഡിൽ പൊങ്ങി കരയ്ക്കെത്തി...
ആ കിണറ്റുകരയിലിരുന്നു സാധുബീഡി വലിക്കുകയായിരുന്ന ഒരപ്പൂപ്പനോട് അദ്ദേഹം ചോദിച്ചു..
അതേ ...അങ്കിൾ ഇത് വർഗ്ഗീസേട്ടന്റെ സ്ഥലമല്ലേ...?
എടാ..ചെറ്ക്കാ..അവരെല്ലാം ഒരു കൊല്ലം മുൻപേ അമേരിക്കയിലേക്ക് പോയില്ലേ..ഇതിപ്പോ പഞ്ചായത്ത് ഏറ്റെടുത്തു കിണറുകുത്തി...അപ്പൂപ്പൻ പ്രതിവചിച്ചു..
പുഷ്പരാജ് ഉടനേ പോക്കറ്റിൽ നിന്നും കേസ് ഡയറി എടുത്ത് കുറിച്ചിട്ടു..ഈ കേസ് കഴിഞ്ഞാൽ ഉടനേതന്നെ അമേരിക്കയിൽ പോയി ഗൂഗുൾ എർത്തിന്റെ ആപ്പീസ് ബോംബ് വച്ച് തകർത്ത് അവിടെ കുളവാഴക്രിഷി തുടങ്ങണം..
അടുത്തു കണ്ട ഒരു കോയിൻ ബോക്സ് തന്റെ കമ്പ്യൂട്ടർ വാച്ച് വച്ച് ഹാക്ക് ചെയ്തിട്ട് അദ്ദേഹം ഐജിയെ വിളിച്ചു..ഡിക്ടടീവ് നാട്ടിലെത്തിയെന്നറീഞ്ഞ ഐജി സന്തോഷം പ്രകടിപ്പിച്ചു..ഒരു രഹസ്യ അന്വേഷണമാണ് നടത്തേണ്ടതെന്ന് അദ്ദേഹം പുഷ്പരാജിനെ ഒന്നുകൂടി ഓർമ്മിപ്പിച്ചു.അദ്ദേഹത്തിനുള്ള ആധുനിക ജെയിംസ്ബോണ്ട് കാറ് ഉടൻ തന്നെ ജംക്ഷനിൽ എത്തിക്കുമെന്ന് ഐ.ജി അറിയിച്ചു..
അത്യാവശ്യമായി ചില രഹസ്യഫോൺ കോളുകൾ കൂടി ചെയ്തിട്ട് അദ്ദേഹം ജംക്ഷനിലേക്ക് പോയി.അവിടെയതാ പാർക്ക് ചെയ്തിരിക്കുന്നു ഒരു കെ.എൽ-7 ബി -007
ചുവന്ന അംബാസിഡർക്കാർ..കണ്ടാൽ സാധാരണ അംബാസിഡർ ആണെങ്കിലും അതിന്റെ എഞ്ചിൽ ആസ്റ്റണ്മാർട്ടിൻ വി-12ന്റെ ആയിരുന്നു. മാത്രമല്ല ജെയിംസ് ബോണ്ടിന്റെ കാറിലെപോലെ പല രഹസ്യ സെറ്റപ്പുകളും ഉണ്ടായിരുന്നു അതിൽ..ബോഡിയാകട്ടേ അതിശക്തമായ കാർബൺസ്റ്റീലിലാണ് ഉണ്ടാക്കിയിരുന്നത്..
പുഷ്പരാജ് കാറിൽക്കയറി നേരെ കോട്ടയത്തേക്ക് വിട്ടു..മണിക്കൂറിൽ 200കിമി സ്പീഡിൽ പറന്ന കാർ അല്പസമയത്തിനകം കോട്ടയത്തെത്തി..തെരുവുകളിലെങ്ങും പ്രതിഷേധം അലയടിക്കുന്നു...ആയിരക്കണക്കിന് ജനങ്ങൾ മുദ്രാവാക്യങ്ങളുമായി പഞ്ചായത്താപ്പീസിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു..
” ഹൈക്കോടതിക്ക് വിവരമുണ്ടോ എന്ന് ചോദിച്ച അച്ചായനെക്കുറിച്ച് ഇപ്പോൾ എന്തെങ്കിലും വിവരമുണ്ടോ എന്ന് ഞങ്ങൾ ചോദിക്കുകയാണ്....പറയൂ...പറയൂ... സർക്കാരേ...“
തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിലെങ്ങും മുഴങ്ങിക്കേട്ടു..”
ആദ്യഖട്ടമെന്ന നിലയിൽ പുഷ്പരാജ് അച്ചായന്റെ വിഹാരരംഗമായിരുന്ന വിൻസർ കാസിലിൽ നിന്നുതന്നെ അന്വേഷണം തുടങ്ങി..ബെയറർമാരോട് വിവരം തിരക്കി..അവർ വ്യക്തമായി ഓർക്കുന്നുണ്ടായിരുന്നു..ഒരാഴ്ച മുൻപ് രാത്രി ഒരു പത്തുമണിയോടടുപ്പിച്ച് പെട്ടെന്നു കയറി വന്ന്..
ഒരു കെയ്സ് കല്യാണി ബിയറും വാങ്ങി വന്നതിലും സ്പീഡിൽ പുറത്തേക്കിറങ്ങിപ്പോയി..അപ്പോഴും ചുണ്ടിൽ ഇഷ്ട ബ്രാൻഡായ ഹാഫ് എ കൊറോണ എരിയുന്നുണ്ടായിരുന്നു..
സാധാരണ അച്ചായൻ ബാറിൽ വന്നാൽ അന്ന് അയ്യപ്പൻ വിളക്കാണ്...നേരം വെളുക്കുന്നിടം വരെ പാട്ടും ഡാൻസും കവിതയും അന്താക്ഷരിയും ഇരുപത്തെട്ടുകളിയും എന്നു വേണ്ട ഒരു മിനിപള്ളിപ്പെരുന്നാളായിരിക്കും അന്ന്..എന്തോ ആ ദിവസം പുള്ളിയുടെ മുഖത്ത് എന്തൊക്കെയോ നിഗൂഡതകൾ നിറഞ്ഞിരുന്നു..
“ ഞങ്ങക്കടെ ആറാംതമ്പുരാനെ തിരിച്ചു കിട്ടുമോ സാറേ...” വെയ്റ്റർ ഗംഗാധരൻ ചേട്ടൻ കരഞ്ഞു കൊണ്ട് പുഷ്പരാജിനോട് ചോദിച്ചു.
“ കിട്ടും.." എന്ന് മാത്രം പറഞ്ഞുകൊണ്ട് പുഷ്പരാജ് പുറത്തേക്കിറങ്ങി..ആ പാവങ്ങളുടെ നിഷ്കളങ്ക സ്നേഹം കണ്ട് അറിയാതെ ഡിക്ടറ്റീവിന്റെ കണ്ണുകൾ ഈറനണിഞ്ഞു...രണ്ട് തുള്ളികണ്ണുനീർ ഭൂമിയിൽ പതിച്ചു.
പെട്ടെന്നതാ കണ്മുന്നിൽ ഒരു എമണ്ടൻ തെളിവ്..റോഡരികിൽ പൊടിപിടിച്ചു കിടക്കുന്ന ഒരു സിഗാറിന്റെ കുറ്റി..പുഷ്പരാജ് ആ കുറ്റി ശ്രദ്ധാപൂർവ്വം എടുത്ത് പരിശോധിച്ചു..അതെ കൊറോണ തന്നെ.ഉടൻതന്നെ പോലീസ് ഡോഗ്സ്ക്വാഡിലേക്ക് വിളി പോയി..
അല്പസമയത്തിനകം പോലീസ് ഡോഗ് ജിമ്മി സ്ഥലത്തെത്തി..സിഗാർകുറ്റിയിൽ നിന്നും മണം പിടിച്ച ജിമ്മി നേരെ എം.സി റോഡുവഴി വടക്കോട്ട് ഓടാൻ തുടങ്ങി...പുറകെ പുഷ്പരാജും പോലീസും അതിനു പിന്നാലെ ഒരു പണിയില്ലാതെ റോഡിൽ നിന്ന കുറേപ്പേരും, സ്കൂളിപോകാതെ ക്ലാസുകട്ട് ചെയ്ത് കറങ്ങി നടന്നിരുന്ന പിള്ളാരും ഉൾപെടെ ഒരു വൻ ജനാവലിയും കൂടി..ആ പോക്ക് കണ്ട് ഇനി ഇതിന്റെ മണം പിടിച്ച് പട്ടി നേരെ ഇതൊണ്ടാക്കിയ ക്യൂബ വരെ പോകുമോ എന്ന് ആൾക്കാർ സംശയിച്ചെങ്കിലും....അവസാനം ഇടവഴികൾ പലതും താണ്ടി..പുത്തരിക്കണ്ടം ക്രോസ് ചെയ്ത്..ലേഡീസ് ഹോസ്റ്റലിന്റെ പിന്നിലെ മതിലും ചാടി ചാരായഷാപ്പിന്റെ സൈഡിലുള്ള ഊടുവഴിയിലെത്തി ജിമ്മി കിതച്ചുകൊണ്ട് നിന്നു..
“ ഇനി വയ്യ സാറേ...എനിക്ക് ഒന്ന് വിശ്രമിക്കണം ...“ എന്ന കാര്യം സിംബോളിക്കലായി പുഷ്പരാജിനെ അറിയിച്ചുകൊണ്ട് ജിമ്മി അടുത്തുകണ്ട ഷാപ്പിലെ ബഞ്ചിനടിയിൽ കിടന്നുന്നൊന്ന് വിശ്രമിച്ചു.ഷോ കഴിഞ്ഞ സ്ഥിതിക്ക് ജനങ്ങൾ പിരിഞ്ഞു പോയി.
എന്നാൽ ആ ഊടുവഴി അവസാനിക്കുന്നത് അച്ചായന്റെ തന്നെ ബിനാമിപ്പേരിലുള്ള മുപ്പതേക്കർ റബർന്തോട്ടത്തിലായിരുന്നു..അതിന്റെ ഒത്തനടുക്കുള്ള ഒറ്റപ്പെട്ട ഒരു വലിയ എസ്റ്റേറ്റ് ബംഗ്ലാവ്.. വേഴാമ്പൽ, എണ്ണത്തോണി തുടങ്ങിയ മലയാളം കൾട്ട് ക്ലാസിക്കുകൾ ചിത്രീകരിച്ച മനൊഹരമായ അതേ ബംഗ്ലാവ്...
അച്ചായന്റെ വേനൽക്കാല വസതി...ഏറെ നാളായി അടഞ്ഞു കിടക്കുകയാണ്..ഡിറ്റക്ടീവ് വീടും പരിസരവും വിശദമായി ലെൻസ് വച്ച് പരിശോധിച്ചു...അതിന്റെ പിന്നാമ്പുറത്തായി ഒരു വൻ വെള്ളമടിപ്പാർട്ടി നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടു..ഒഴിഞ്ഞ ഓ.പി.ആർ കുപ്പികളും പാതികത്തിയ ബീഡിക്കുറ്റികളും അവിടവിടെയായി ചിതറിക്കിടപ്പുണ്ടായിരുന്നു..
അതിനടുത്തായി മങ്കോസ്റ്റിന്റെ ചുവട്ടിലായി ഒഴിഞ്ഞ ഒരു ചാരുകസേര..എഴുതാനുള്ള വിവിധയിനം പേനകൾ..എഴുതുമ്പോൾ റഫർ ചെയ്യാനായി ‘ ഖസാക്കിന്റെ ഇതിഹാസം മുതൽ ‘സണ്ണിച്ചായൻ മടങ്ങിവരുന്നു‘ വരെയുള്ള മലയാള നോവലുകൾ അടുക്കി വച്ചിരിക്കുന്നു...
പുഷ്പരാജ് അയൽക്കാരോടൊക്കെ വിവരം തിരക്കി..അയല്പക്കത്തെ വീട്ടിലെ വേലക്കാരി മോളിക്കുട്ടിയാണ് അച്ചായനെ അവസാനമായി കണ്ടത്..അഞ്ച് ദിവസം മുൻപ് വെളുപ്പിനെ ഏതാണ്ട് രണ്ട് മണിയോടെ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചുകൊണ്ട് അച്ചായൻ തന്റടുക്കൽ വന്നതായി മോളിക്കുട്ടി പറഞ്ഞു....പുലർച്ചെ ഏതാണ്ട് നാലുമണിയോടെ തീപ്പെട്ടിയും വാങ്ങി പോവുകയും ചെയ്തു...പിന്നൊരു വിവരവുമില്ല...
നിരാശനായ രാജ് തിരികെ ബംഗ്ലാവിന്റെ പിന്നിലെത്തി, കുറച്ച് ജർമ്മൻ ടുബാക്കോ ഇട്ട് പെപ്പിനു തീകൊളുത്തി വലിച്ചു..പെട്ടെന്നതാ മേശയുടെ മുകളിൽ ക്യാമൽ മഷിക്കുപ്പിയുടെ അടിയിലായി ഒരു ഇൻലന്റ് രാജിന്റെ ശ്രദ്ധയിൽപ്പെട്ടു.. കേസിലെ അവസാന തുമ്പ് ഒരുപക്ഷേ ഇതായിരിക്കാം...വിറയ്ക്കുന്ന കൈകളോടെ രാജ് ആ പേപ്പറെടുത്തു ചുരുൾ നിവർത്തി..കണ്ണീരിൽ കുതിർന്ന,വടിവൊത്ത അക്ഷരത്തിൽ എഴുതിയ മനോഹരമായ ആ എഴുത്ത്....അത് വായിച്ച് ഒരു തളർച്ചയോടെ രാജ് ചാരുകസേരയിലേക്ക് മറിഞ്ഞുവീണു..എഴുതിയ ആളുടെ പേരു കണ്ട് അദ്ദേഹം കിടന്ന കിടപ്പിൽ വീണ്ടും ഞെട്ടി..
( തുടരും..?? )
..