Followers

Feb 28, 2011

എന്റെ കോട്ടയം സ്വപ്നങ്ങൾ - 1


[ ഫ്ലാഷ് ബായ്ക്ക്.:........ പണ്ട് ഞാൻ ഡെൽഹിൽ ( ഡെല്ലീന്നു വച്ചാ ഇന്നത്തെ ഡൽഹിയല്ല..ഹൈടെക്കും ബ്ലൂചിപ്പും കൊണ്ട് കളിക്കുന്ന അനുഭവങ്ങളുടെ ഡെൽഹി ) രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം...അന്ന് ഞാൻ മാത്സ് ട്യൂഷന് പൊക്കോണ്ടിരുന്നത് കുറുമാന്റെയടുത്തായിരുന്നു..അക്കൊല്ലമാണ് ആദ്യമായി ഞാൻ കണക്കിന് തോറ്റത് എന്ന്
ഒരു ഗസറ്റഡ് ബ്ലോഗറിൽ
ഞാൻ പറഞ്ഞിരുന്നല്ലോ..

അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കോട്ടയത്ത് പോവുക എന്നത്...അതിനായി ഞാൻ പല പ്ലാനുകളും തയ്യാറാക്കിയിരുന്നു....പക്ഷേ പ്ലസ്ടൂ കഴിഞ്ഞപ്പോഴാണ് ആദ്യാ‍യി കോട്ടയത്ത് പോകാൻ സാധിച്ചത്...ഞാനത് ഒരിയ്ക്കൽ ഗുരുവിനോട് പറയുകയുണ്ടായി.....

പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പറഞ്ഞ അതേ കഥ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി ഗുരുവിന്റെ ബ്ലോഗിൽ പോസ്റ്റിയിരിക്കുന്നത് ഞാൻ കണ്ടത്...ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചുതീരേണ്ട പാപമായതിനാൽ ഞാനന്ന് എതിർക്കാൻ പോയില്ല..എങ്കിലും എന്റെ യാത്രയുടെ യഥാർഥ കഥ ഞാൻ ഓർത്തെടുത്ത് പോസ്റ്റുന്നു....]

“ ...വലം കൈ സുന്ദരിയായ ഒരു നസ്രാണിപ്പെണ്ണിന്റെ ചുമലിലൂടെ ഇട്ട്‌ അവളേയും ചേര്‍ത്തു പിടിച്ച്‌, ഇടം കയ്യിലുള്ള കല്യാണി ബിയര്‍ ഇടക്കിടെ നുണഞ്ഞു കൊണ്ട്‌ മണ്ണ് വീണു കിടക്കുന്ന നടപ്പാതയിലൂടെ ഞാന്‍ നടക്കുകയായിരുന്നു...

..ട്രണീം, ട്രണീം....ട്രണീം ...ട്രെണീം...അലാം അടിച്ചതാണ്..

ഞാൻ ചാടിയെണീറ്റു..സമയം എട്ടുമണി..അപ്പോൾ ഇന്നും പതിവ് സ്വപ്നം തന്നെ..വിഷമത്തോടെ ഞാൻ കട്ടിലിൽത്തന്നെ കിടന്നു...

“...എണ്ണീക്കെടാ.... മണി എട്ടായിട്ടും ഈ സൺബാത്ത് നിർത്താറായില്ലേ..ആദ്യം പഠിക്ക്...പിന്നെ കോട്ടയത്തൊക്കെ പോകാം..“ .എന്ന് പറഞ്ഞുകൊണ്ടമ്മ വന്നു...

മനസ്സില്ലാ മനസ്സോടെ ഞാൻ സ്കൂളിൽ പോകാൻ തയ്യാറായി...അമ്മയ്ക്കറിയില്ലല്ലോ ... പുല്ല് തിന്നായാലും ശരി... കോട്ടയത്ത് ജീവിക്കുക എന്ന ആഗ്രഹം എന്റെയുള്ളിൽ പടർന്ന് പന്തലിച്ച കാര്യം..

ഒരുവിധം റെഡിയായി ഇഡ്ഡലീം ബിസ്കറ്റും തിന്ന് ഞാൻ സ്കൂളിലെത്തി...ക്ലാസിലിരിക്കുമ്പോഴും എങ്ങനെയെങ്കിലും കോട്ടയത്ത് എത്തിപ്പെടണം എന്ന ചിന്ത എന്റെ മനസ്സു മുഴുവൻ നിറഞ്ഞുനിന്നു....

എന്റെ ചേട്ടന്റെ കൂട്ടുകാനും, ഞങ്ങളുടെ കുടുംബസുഹ്യത്തുമായ ബെർളി എന്ന ഒരു കോട്ടയംകാരൻ , എന്റെ ചെല്ലും ചിലവും, കൊടുത്തുകൊള്ളാം, ഒരിക്കല്‍ അവിടെ എത്തിയാല്‍ വന്നതു പോലെ തന്നെ തിരിച്ച്‌ കയറ്റി വിട്ടുകൊള്ളാം എന്നെഴുതി ഒപ്പിട്ട കത്ത് അച്ഛൻ നിഷ്കരുണം ചുരുട്ടിക്കൂട്ടിക്കളഞ്ഞു..

അങ്ങനെ കോട്ടയം യാത്രകളെപ്പറ്റിയുള്ള ഐഡിയകൾ പലതും മനസ്സിൽ വന്നു..കായംകുളം ബസ്റ്റാന്റിൽ ചെന്ന് ആരും കാണാതെ നീങ്ങി നിരങ്ങി ബസിനുള്ളിൽക്കയറി ഒളിച്ചിരിക്കുക...എന്നിട്ട് ഏതെങ്കിലും പാത്രക്കച്ചവടക്കാരുടെ മുട്ടൻ ലഗേജിൽക്കയറി ഒളിച്ച് കോട്ടയത്തിറങ്ങുക തുടങ്ങിയ ആശയങ്ങൾ പലതും മിന്നിമറഞ്ഞു...എങ്കിലും ഒന്നും നടപ്പായില്ല..

അവസാനം ആ ദിവസം വന്നെത്തി..പരീക്ഷ കഴിഞ്ഞു......ധൈര്യം സംഭരിച്ച് ഞാൻ മാർക്ക് ലിസ്റ്റുമായി അച്ഛന്റെയടുക്കലെത്തി...ബുക്ക് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട്...മൂന്നാല് സില്ലി ചോദ്യങ്ങൾ അച്ഛൻ എന്നോട് ചോദിച്ചു...അതിനെല്ലാം ഞാൻ മറുപടിയും പറഞ്ഞു...വിശ്വസിക്കാൻ സാധിച്ചില്ല ...മൂന്ന് മണിക്കൂറുകൾക്ക് ശേഷം അച്ഛൻ പറഞ്ഞു..ശരി നീ കോട്ടയത്ത് പൊക്കോ...

പിന്നെ എന്തായാലും പോകുവല്ലേ....കോട്ടയം മാത്രമാക്കണ്ട...പത്തനംതിട്ടേം ഇടുക്കീം കൂടെ ഒന്ന് കണ്ടേര്....പക്ഷേ മാക്സിമം മൂന്ന് മാസം കൊണ്ട് യാത്ര തീർക്കണം....യാത്ര മാൾടിപ്പിൾ കണ്ട്രി ആയിക്കോട്ടെ..എന്ന് ചില കണ്ടീഷൻസ് ഒക്കെ...സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി മാർക്ക്ലിസ്റ്റും ചേർത്ത് പിടിച്ച് ഞാനെന്റെ മുറി ലക്ഷ്യമാക്കി നടന്നു...

ഈ ആഴ്ച തന്നെ പോകണം..കേരളത്തിലൊക്കെ യാത്ര ചെയ്യേണ്ടതല്ലേ..എങ്ങനെയാണ് മുണ്ടുടുക്കുന്നതെന്ന് അയൽക്കാരനായ ഒരു മലയാളിയുടെ അടുത്ത് പോയി ദക്ഷിണ വയ്ക്കാതെ ട്രെയിനിംഗ് നടത്തി..അവസാനം മുണ്ടിന് മുകളിൽ ഒരു ബെൽറ്റ് ഇട്ട് മുറുക്കി ശരിയാക്കി...

എന്റെ കാശുകുടുക്ക പൊട്ടിച്ച് ആകെയുണ്ടായിരുന്ന നീക്കിയിരുപ്പായ ചില്ലറകൾ എല്ലാം തൂത്തുവാരി അടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ കൊണ്ടുക്കൊടുത്തു..കാഷ്യർ ചില്ലറ മുഴുവൻ എണ്ണിത്തീർത്തിട്ട്
അഞ്ഞൂറിന്റെ അഞ്ച് പച്ചനോട്ടുകൾ എന്റെ കൈയ്യിൽത്തന്നു..

ഗാന്ധിജിയുടെ പടമുള്ള ആ നോട്ടുകളാണ്‌ എന്റെ കോട്ടയം ജീവിതത്തിലെ, താമസം, ഭക്ഷണം, പാനീയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നതിനാൽ ഞാനവ സൂക്ഷിച്ച് പേഴ്സിൽ വച്ചു...

തുടർന്നുള്ള ദിനങ്ങൾ വളരെപ്പെട്ടെന്ന് ഓടിപ്പോയി..രാത്രിയിൽ കോട്ടയത്തിന്റെം മീനച്ചിലാറിന്റെം മാപ്പ് എടുത്ത് നിലത്ത് വിരിച്ച് അതിൽ വലിയ പ്ലാനിങ്ങൂകൾ ഞാൻ നടത്തി..ഒരു പരിചയവുമില്ലാത്ത സ്ഥലമല്ലേ..ഡിസംബർ അഞ്ചാം തീയതി രാവിലെ പത്ത് മണിക്കാണ് ബസ്..

തലേന്ന് വൈകിട്ട് ഞാൻ ബാസാറിൽ പോയി അത്യാവശ്യം ചില സാധനങ്ങൾ വാങ്ങിച്ചു..അടുത്ത കൂട്ടുകാർക്കായി വീട്ടിൽ ഒരു ചെറിയ പാർട്ടിയും അറേഞ്ച് ചെയ്തു...

ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു....കണ്ടു......ഒരുപാടു നേരം സംസാരിച്ചിരുന്നു.... എങ്ങനേലും കടം വാങ്ങിയ കാശ് തിരിച്ചുതരും എന്ന് ബ്ലേഡ് പിള്ളച്ചേട്ടന് ഉറപ്പ് കൊടുത്തു....അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ “ടാ നീ കോട്ടയത്ത് പോയി മുങ്ങില്ലല്ലോ..” എന്ന പുള്ളിയുടെ ആത്മഗതം കേട്ടില്ല എന്നു നടിച്ച്‌ ഞാന്‍ നടന്നകന്നു..

വീട്ടിലെത്തിയപ്പോഴേക്കും ടെറസ്സിൽ പാർട്ടി കൊഴുക്കുന്നുണ്ടായിരുന്നു...ആരും കാണാതെ വാങ്ങിയ രണ്ട് കുപ്പി ഓ.പി.ആർ രഹസ്യമായി ബാഗിൽ ഒളിപ്പിച്ചു വച്ചു..കൂടെ പത്ത് പായ്ക്കറ്റ് മാൾബറോ ലൈറ്റ്സും..കോട്ടയം നല്ല തണുപ്പുള്ള സ്ഥലമല്ലേ കൈയ്യിലാണെങ്കിൽ ആകെ കുറച്ച് രൂപയേ ഉള്ളൂ...വല്ല കടത്തിണ്ണയിലും കിടന്നുറങ്ങുമ്പോൾ ഓപിആർ തന്നെ തുണ..പാർട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോയി..

രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കമായി...രാവിലെ തന്നെ ടാക്സി വന്നു...താമസിയാതെ ഞാൻ ഒരുങ്ങി ബാഗുമെടുത്ത് എല്ലാവരോടും യാത്ര പറഞ്ഞ് ടാക്സിയിൽക്കയറി......നേരെ കായംകുളം ബസ്റ്റാന്റിലേക്ക്..കുംഭഭരണി ദിവസം രാത്രി ചെട്ടികുളങ്ങരയിൽ ചെന്ന പോലെ........ബസ്റ്റാന്റിൽ നിറയെ പലതരം യാത്രക്കാർ...കണ്ടാലറിയാം അവരിൽ പലരും കോട്ടയം സ്വദേശികളാണ്...ഞാൻ പോകുന്നതുപോലെ ഒരു വിസിറ്റിനല്ല അവർ പോകുന്നത് എന്ന് ചുരുക്കം..ഭാഗ്യവാന്മാർ...

ഒരു പരിചയമില്ലായിരുന്നെങ്കിലും ഡ്രൈവറെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ്, ബാഗുമെടുത്ത് ഞാൻ പുറത്തിറങ്ങി.ഇനിയും അരമണിക്കൂർ കൂടിയുണ്ട് ബസ് വരാൻ..എയർലൈനുകളായ ഗൾഫ്, ഫ്രാൻസ്, എമറെറ്റ്സ്, കിങ്ങ്ഫിഷർ, അറേബ്യ, എയർ ഇന്ത്യ എന്നിവയിലൊക്കെ പലവട്ടം കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ബസിൽ കയറാൻ പോകുന്നത്..... അതിന്റെ ഒരു ടെൻഷൻ ഇല്ലാതില്ല...


ബാഗ് ലഗേജിലയയ്ക്കാം ബോഡിങ്ങ്പാസും വാങ്ങിയിരിക്കാം എന്ന് കണക്കുകൂട്ടി ഞാൻ എൻക്വയറിയിൽ ചെന്ന് ചോദിച്ചു..സാർ ചെക്കിൻ കൌണ്ടർ എവിടെയാണ് ...

"..ഇവിടെ ചെക്കിങ്ങും മാങ്ങാത്തൊലിയുമൊന്നുമില്ല..." എന്ന് അയാൾ ഒരു ദേഷ്യത്തോടെ മറുപടി പറഞ്ഞു എന്നിട്ട് വീണ്ടും തന്റെ ഉറക്കം തുടർന്നു.....

ഒരു ചമ്മലോടെ ഞാൻ സീറ്റിൽതിരികെ വന്നിരുന്നു....ഇനി അബദ്ധം പറ്റരുത്...അപ്പോൾ ബസിൽ ടിക്കറ്റ് നേരത്തെ എടുക്കണ്ട കാര്യമില്ല...ബോഡിങ്ങ് പാസുമില്ല..

അപ്പോഴേക്കും അനൌൺസ്മെന്റ് എത്തി...."..തിരുവല്ലാ വഴി കോട്ടയത്തേക്ക് പോകുന്ന കോട്ടയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് പാർക്ക് ചെയ്യുന്നു.."....ഇത് കേട്ടതും ചുറ്റും നിന്നവർ ചിതറിയോടി...

ഞാൻ അടുത്ത് നിന്നിരുന്ന ഒരാളോട് ചോദിച്ചു.. "...ചേട്ടാ ഈ കോട്ടയം ബസ് ഏത് ഗേറ്റിലാണെന്നാ പറഞ്ഞേ..?.."

അയാൾ ഒരു പുശ്ചത്തോടെ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു.. “ മോനേ ഇവിടങ്ങളിൽ ബസ്റ്റാന്റിന് സാധാരണ ആരും ഗേറ്റ് വയ്ക്കാറില്ല...കോട്ടയം ബസ് ദോ അവിടെയാണുള്ളത്...“

അയാൾ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് ഞാൻ ഓടി..എക്കണോമി ക്ലാസ് എടുത്താമതി....കൈയ്യിൽ പൈസ കുറവല്ലേ......ഞാൻ ഓടിച്ചെന്ന്..... അതാ ബസിന്റെ വാതിൽക്കൽ കൌണ്ടമണിയെപ്പോലെ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഭയങ്കരനായ കണ്ടക്ടർ...അപ്പോൾ പെണ്ണൂങ്ങളൊന്നുമില്ല ബസ് ക്രൂവിൽ..

പക്ഷേ അയാൾ വെൽക്കം പറയുന്നില്ല....ഞാൻ അണച്ചു കൊണ്ട് അയാളോട് പറഞ്ഞു...
“..ഒരു കോട്ടയം വണ് വേ, എക്കോണമി ക്ലാസ്, വിൻഡോ സീറ്റ് വേണം.” ...അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..“..എക്കോണമി ഒക്കെ മോശമാ മോനേ..ദോ ആ ഫ്രണ്ടിൽ സീറ്റൊഴിവുണ്ട്...“

വിമാനത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ബസെന്ന് കയറിയപ്പോഴേ എനിക്ക് മനസ്സിലായി...കോക്പിറ്റിനടുത്തുതന്നെ എനിക്ക് സീറ്റ് കിട്ടി...ക്യാപ്റ്റന്റെ വേഷം കാക്കിഷർട്ടും കൂളിങ്ങ്ഗ്ലാസുമാണ്...കോ-പൈലറ്റിനെ അവിടെയെങ്ങും കണ്ടില്ല...എനിക്ക് ചെറിയ പേടി തോന്നി..

ഇയാൾക്കിത് ഒറ്റയ്ക്ക് ഓടിക്കാനാകുമോ..?..


അല്പനേരത്തിനകം എന്റെ തൊട്ടടുത്ത് ഒരു മാന്യൻ വന്നിരുന്നു..കണ്ടാലറിയാം വലിയ ബിസിനെസ്സുകാരനാണെന്ന്..പുള്ളീടെ വകയായി ബസിനു മുകളിൽ ഒരു കെട്ട് പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉണ്ട്....അല്ലാതെ എന്നേപ്പോലെ മുണ്ടിനു മുകളിൽ ബെൽറ്റിട്ട് അഡ്ജെസ്റ്റ് ചെയ്തിരിക്കുന്ന ടീമല്ല....അയാൾ എന്നോട് പേര് ചോദിച്ചു..ഞങ്ങൾ പരിചയപ്പെട്ടു...

അപ്പോഴേക്കും “ കപ്പലണ്ടിയും ഫ്രൂട്ടിയും കൊണ്ട് ഒരാൾ അവിടേക്ക് വന്നു....എനിക്ക് സന്തോഷമായി അപ്പോൾ ഫുഡ് സെർവ് ചെയ്യുമിവർ  ...കൊള്ളാം..ഞാൻ രണ്ട് പായ്ക്കറ്റ് കപ്പലണ്ടിയും ഒരു ഫ്രൂട്ടിയും വാങ്ങി....എന്റെ അടുത്തിരുന്നയാൾ ഒരു  ബോട്ടിൽ വെള്ളവും വാങ്ങി.. ..

താങ്ക്യൂ പറഞ്ഞ എന്നോടവൻ തിരിച്ചു പറഞ്ഞു...” മൊത്തം ഇരുപത്തഞ്ച് രൂപയായി..ഞാനൊന്ന് ഞെട്ടി..ഹോ അപ്പോ ഇത് ചില ഡൊമെസ്റ്റിക്ക് ഫ്ലൈറ്റുകൾ പോലാണോ ..ഭയങ്കര കഴുത്തറപ്പ്...ഞാൻ ഒന്നും മിണ്ടാതെ പണം നൽകി...

അയൽക്കാരൻ എന്താ ചെയ്യുന്നതെന്ന് ഒളികണ്ണിട്ട് നോക്കി...നമുക്കിതൊന്നും അറിയാൻ പാടില്ലെന്ന് ആരുമറിയരുത്...അയാൾ ചെയ്ത പോലെ ഒക്കെ ഞാനും ചെയ്തു...

അല്പസമയത്തിനകം ഡ്രൈവർ വന്ന് ബസ്സ് സ്റ്റാർട്ടാകി...ജെറ്റ് എഞ്ചിന്റെ ഇരമ്പലിനു പകരം കരിങ്കല്ലിട്ട് പാട്ടയിൽ തല്ലുന്ന കർണ്ണാനന്ദകരമായ ശബ്ദത്തോടെ ബസ് നീങ്ങി...കുറച്ച് കഴിഞ്ഞപ്പോൾ  കണ്ടക്ടർ വന്നു...ഒരു കോട്ടയം ടിക്കറ്റ് ഞാൻ എടുത്തു...പതിയെ ഞാൻ മയങ്ങി...

ഞാനുണർന്നപ്പോഴേക്കും വണ്ടി തിരുവല്ലയെത്തിയിരുന്നു...അപ്പോഴെനിക്ക് വേറൊരു ഐഡിയ തോന്നി കോട്ടയത്തിറങ്ങണ്ട ...ഞാൻ ഉടനെ കണ്ടക്ടറെ വിളിച്ചു..എന്നിട്ട് പറഞ്ഞു..

” ഞാൻ ചങ്ങനാശ്ശേരിയിൽ ഇറങ്ങിക്കൊള്ളാം..”

“...പക്ഷേ താങ്കൾക്ക് കോട്ടയം വരെ ടിക്കറ്റുണ്ടല്ലോ..”കണ്ടക്ടർ പറഞ്ഞു..

“അല്ല എനിക്ക് ചങ്ങനാശ്ശേരി ഒക്കെ ഒന്ന് കണ്ടാ കൊള്ളാമെന്നുണ്ട് അതുകൊണ്ടാ..”

“..അപ്പോ നീയെങ്ങനെ കോട്ടയത്തിന്ന് പോകും..”....അയാൾ ചോദിച്ചു..

“...അത് ഞാൻ ബസിനോ ട്രെയിനിനോ പോകാം..”

“..ആ നിന്റിഷ്ടം....ഓക്കെ “..അയാൾ പ്രതിവചിച്ചു..

“ താങ്ക്യൂ..“....

ഞാൻ ഇറങ്ങാൻ തയ്യാറായി..... മുണ്ട് ഒന്നുകൂടി ബെൽറ്റിട്ട് മുറുക്കി..മുടി ഒന്ന് ചീകി വച്ചു...എന്നിട്ട് സീറ്റിൽ വിശാലമായിട്ടിരുന്നു....തിരുവല്ല ആലൂക്കാസും ക്ലബ് സെവനും ഒക്കെ കഴിഞ്ഞു പോകുന്നത് ഞാൻ നോക്കി നിന്നു...

ഹ്യദയം വല്ലാതെ മിടിച്ചു..ഇനിയെങ്ങാനും ബസിന് ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് കറങ്ങിത്തിരിഞ്ഞ് തിരികെ കായംകുളത്തെത്തുമ്മോ എന്ന് വരെ ഞാൻ ഭയന്നു...അല്പസമയത്തിനകം ചങ്ങനാശ്ശേരിയെത്തി.....വിൻഡോയിലൂടെ ഞാൻ കെട്ടിടങ്ങളും ഒക്കെ നോക്കിക്കണ്ടു..

ബസ് നിന്നതും ഞാൻ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി...ആദ്യമായി ചങ്ങനാശ്ശേരിയുടെ മണ്ണിൽ കാലു കുത്തി...ചുറ്റും നിറയെ വലിയ കെട്ടിടങ്ങൾ..ആളുകൾ ചറപറാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു...ഒരുവിധം ഞാൻ ബസ്റ്റാന്റിന് പുറത്തേക്കുള്ള വഴി കണ്ട് പിടിച്ചു...

എനിക്കാണേ അന്ന് മലയാളം ശരിക്ക് അറിയത്തുമില്ല..പഴയ ഒരു കൂട്ടുകാരനായ
ചേർക്കോണം സ്വാമികളുടെ ആശ്രമത്തിന്റെ അഡ്രസ് കൈയ്യിലുണ്ട്...പണ്ട് ഡെല്ലിയിൽ വച്ച് എത്ര തവണ പുള്ളീടെ കൂടെ ബാറിൽ പൊയിട്ടുണ്ട്...

തത്കാലം ആളെ തപ്പിപ്പിടിച്ച് അവിടെ കൂടാം..പിന്നെ ചങ്ങനാശ്ശേരി അതിരൂപതയും മാർത്തോമാ കോളേജും ഒക്കെ സ്വാമിയുടെ കൂടെ നടന്ന് കാണാം..എന്തിന് പരിചയമില്ലാത്ത സ്ഥലത്ത് നട്ടുച്ചയ്ക്ക് ഊണിന്റെ സമയത്ത് ചുമ്മാ കിടന്ന് കറങ്ങണം..

ഞാൻ റോഡിലേക്കിറങ്ങി നടന്നു...അഡ്രസ് മൂന്നാല് പേരോട് ചോദിച്ചെങ്കിലും അവരുടെ മലയാളം എനിക്കും എന്റെ ഇംഗ്ലീഷ് അവർക്കും മനസ്സിലായില്ല..അവസാന ശ്രമമെന്ന നിലയിൽ അടുത്തുകണ്ട ഒരു  മീൻകാരിയോട് അഡ്രസ് ചോദിച്ചു..ചേർക്കോണം ആശ്രമം എന്ന് കേട്ടപ്പോഴേക്കും അവരുടെ മുഖം വികസിച്ചു...

ചാളമേരി എന്നറിയപ്പെടുന്ന അവർ സ്വാമിയുടെ സ്ഥിരം ഭക്തയാണത്രേ..അവർ വഴി പറഞ്ഞുതന്നു...റെയിൽ വേ സ്റ്റേഷനിൽ ചെല്ലുക ..അവിടുന്ന് രാജധാനി എക്സ്പ്രസിൽക്കയറി നേരെ ചേർക്കോണത്തേക്ക് ടിക്കറ്റെടുക്കുക....ആശ്രമത്തിന്റെ മുന്നിൽത്തന്നെ ഒരു സ്റ്റോപ്പുണ്ട്..അവിടെയിറങ്ങാം....

ആ മീൻകാരിക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ നേരെ റെയിൽ വേ സ്റ്റേഷനിലേക്ക് നടന്നു..വഴിയിൽ മുറുക്കിത്തുപ്പലുകളും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും പ്ലാസ്റ്റിക് കവറുകളും   കിടന്നിരുന്നു..വെസ്റ്റേൺ യൂറോപ്പ് പോലല്ല ചങ്ങനാശ്ശേരി.....വ്യത്യസ്ഥമായ അനുഭവം...അല്പസമയത്തിനകം ട്രെയിൻ സ്റ്റേഷനെത്തി....

ലണ്ടനിലെ ട്യൂബിലും ഒക്കെ പലതവണ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം ട്രെയിനിൽ കയറുന്നത്..ഞാൻ ടിക്കറ്റെടുക്കുന്ന എ.ടി.എം പോലെയുള്ള സാധനം അവിടെയെല്ലാം തപ്പിയെങ്കിലും കണ്ടില്ല..അവസാനം ടിക്കറ്റെടുത്തു തരുന്നത് ഒരു ഇരുമ്പ് കൂട്ടിലിരിക്കുന്ന ‍ആളാണെന്ന് മനസ്സിലായി...അയാളുടെ കൈയ്യിൽ നിന്ന് ഒരു ചേർക്കോണം ടിക്കറ്റെടുത്തു...

അല്പസമയത്തിനകം ട്രെയിൻ വന്നു....ഒരു സീറ്റു കിട്ടി...ട്രെയിൻ നീങ്ങിത്തുടങ്ങി...ഏറെ നാളായി കൊതിച്ചിരുന്ന ചങ്ങനാശ്ശേരിയുടെ വിരിമാറിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നോർത്തപ്പോൾ വല്ലാത്ത ആഹ്ലാദം തോന്നി....സ്റ്റോപ്പുകൾ ഓരോന്നായി കഴിഞ്ഞു പൊക്കോണ്ടിരുന്നു..


(തുടരും)..


.....

Feb 13, 2011

പൂ വാലന്റൈൻസ് ഡേ സ്പെഷ്യൽ

 മെമ്മറിക്ക് ഒരു എല്ല് കൂടുതലുള്ളതു കൊണ്ടാകാം ആദ്യപ്രണയം മുതൽ ഞാനോർക്കുന്നു...തുറന്ന് പറയാൻ പറ്റാത്ത ആദ്യപ്രണയം..പറഞ്ഞിരുന്നെങ്കിൽ എന്താകുമെന്ന് അറിയില്ല...കാരണം എന്റെ ആദ്യപ്രണയം തുടങ്ങിയത് എൽ.കെ.ജിയിലാണ്.

നമ്പ്ര 1
: അന്നപ്പൂർണ്ണ, LKG-B.


അമൂൽബട്ടറിന്റെ നിറവും പത്തെൺമ്പത് സെന്റീമീറ്റർ പൊക്കവും മിക്കിമൌസിന്റെ ചെരുപ്പുമിട്ട് അവൾ വരുന്നതും കാത്ത് ക്ലാസ് റൂമിന്റെ വാതിലിലേക്ക് നോക്കി ഒരു പിടിയൊടിഞ്ഞ എന്റെ കസേരയിൽ ഞാനിരിക്കുമായിരുന്നു.......ക്രോസ് ടോക്കുകൾക്കിടയിൽ അവളെക്കുറിച്ച് അനാവശ്യം പറഞ്ഞ മാത്യു എന്ന തടിയനെ വാരിയിട്ടിടിച്ചതും അതിന്റെ റിയാക്ഷനായി റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് പോലുള്ള അവന്റെ കൈകൊണ്ട് മുഖത്ത് ഇടി കിട്ടിയതും, കണ്ണിനു ചുറ്റും കറുത്തവട്ടം ഉണ്ടായതും എല്ലാം ഞാനോർക്കുന്നുണ്ടെങ്കിലും അവൾ അറിയുന്നില്ലായിരുന്നു..

ഒരിയ്ക്കലും തുറന്നുപറയാൻ ആവാതെ ഞാൻ യു.കെ.ജി കാലം കഴിഞ്ഞു...അപ്പോഴേക്കും അവൾ അവിടെ നിന്നും പോയി..ആരോട് ചോദിക്കാൻ..ഒന്നാം ക്ലാസിലെ ഒഴിഞ്ഞ കസേരയും ടേബിളും നോക്കി ഞാൻ പ്രതിഞ്ജയെടുത്തു..ഇല്ല ..ഇനിയൊരു പ്രണയമില്ല...ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞു കൂടും ..പിന്നെ ആ ഭീഷ്മശപഥം തെറ്റാൻ രണ്ടാം ക്ലാസ് ആകേണ്ടി വന്നു.


നമ്പ്ര 2:  Miss.ശ്രീലക്ഷ്മി  II-A.

ആദ്യമായവൾ കാലെടുത്തുവച്ചത് സ്കൂളിലേക്ക് മാത്രമല്ല എന്റെ ഹ്യദയത്തിലേക്കു കൂടിയായിരുന്നു.
സ്മാർട്ട് &amp ക്യൂട്ട്;..അവൾക്ക് ഇരുനിറമായിരുന്നു..എങ്കിലും ഞാനവളെ ഇഷ്ടപെട്ടു..സംസാരിച്ചു അപ്പോഴും ഒരു ടോയിയോടുള്ള ഇഷ്ടത്തേക്കാളുപരിയായി ഒന്നുമില്ലായിരുന്നിരിക്കാം..എങ്കിലും മെറിഗോ റൌണ്ടിൽ കയറുമ്പോഴും ഉഞ്ഞാലാടുമ്പോഴും സ്ലൈഡറിൽക്കയറി മറിയുമ്പോഴും അവളുടെ തൊട്ടടുത്ത് നിൽക്കാൻ ഞാൻ ശ്രദ്ധിച്ചു..

ഒരു ദിവസം അടുത്ത കൂട്ടുകാരനാണ് ഞെട്ടിക്കുന്ന ആ വിവരം എന്നോട് പറഞ്ഞത്..അവൾക്ക്  കാലിൽ ചൊറിയാണത്രേ...പെട്ടെന്ന് എവിടെനിന്നോ ഒരു ബോയിങ്ങ് വിമാനം  വന്ന് എന്റെ പ്രണയത്തിന്റെ നൂറ്റിപ്പത്ത്നില കെട്ടിടം ഇടിച്ചുതകർത്തു...

അവനെങ്ങനെ അതറീഞ്ഞു എന്ന് ഞാൻ ചോദിച്ചില്ല.. സംഭവം സത്യമാണോയെന്ന് റിസ്കെടുത്ത് ഞങ്ങൾ സെർച്ച് ചെയ്യാൻ പോയി..താഴത്തെ സ്റ്റെപ്പിലിരുന്നുമൊക്കെ ഞങ്ങൾ അവസാനം കണ്ടെത്തി..

സംഭവം സത്യമാ.... സോക്സ് ഇറങ്ങീക്കിടന്ന അവളുടെ കാലിൽ നിറയെ കറുത്ത പാടുകൾ...അങ്ങേയറ്റം ബ്യൂട്ടി കോൺഷ്യസായ എനിക്കത് താങ്ങാനായില്ല...നിർമമനായി ഞാൻ ക്ലാസിലേക്ക് നടന്നു....അന്ന് ഒരു പ്രണയം അവിടെ കുഴഞ്ഞുവീണ് മരിച്ചു....അടുത്തകൊല്ലം ഞാൻ സ്കൂള്മാറി പോയി..

നമ്പ്ര 3: സന്ധ്യ    IV-A  


നാലാം ക്ലാസ്..അപരിചിതമായ പുതിയ സ്കൂൾ...എന്നാൽ ഇവിടെ ചരിത്രം ആകെമൊത്തം തിരിഞ്ഞു...നാളുകൾ കഴിഞ്ഞപ്പോൾ  ഒരു പെണ്ണിന് എന്നോട് ലപ്പ്... പ്രേമം എന്ന് പറഞ്ഞുകൂടാ..ഒരു തരം അഫക്ഷൻ....

ഈ പെണ്ണൂങ്ങളെ വീഴ്ത്താനാണ് പാട്..ബോംബെയിലെ അധോലോകമായ ധാരാവിയിലെ ചേരികൾ, സ്ലംസ്.... ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കുന്ന പോലത്തെ ഒരു റിസ്കി പണിയാണത്..

എന്നാൽ ആണുങ്ങളെ വീഴ്ത്തുക എന്ന് പറയുന്നത് പൂ പറിക്കുന്നതു പോലെ ഈസിയായ കാര്യമാണല്ലോ..ഞാ വീണ് പോയി....അവൾ തീർത്തും ക്ലാസിലേക്കും വച്ച് സുന്ദരിയായിരുന്നു.

...സാംസ്കാരിക കേരളത്തിന് താങ്ങാനാവാത്ത ഒരു സംഭവം കൂടി അവൾ ചെയ്തു..സ്കൂൾ ഫെസ്റ്റിവെലിനിടയിലെ ഒരുക്കങ്ങൾക്കിടയിൽ  പെട്ടെന്ന് പ്രൊവോക്കേഷനൊന്നുമില്ലാതെ  ഒരു ഫ്രൺലി കിസ്സ്...അന്ന് ഇതൊന്നും തിരിച്ചറിയാനുള്ള  കപ്പാസിറ്റി എന്റെ ഹ്യദയത്തിനില്ലാതെപോയി..അല്ലേ  അപ്പൊ സഡൻ ബ്രേക്കിട്ടപോലെ അത് നിന്നു പോയേനെ...എങ്കിലും അവളെയും  അധികകാലം കാണാനായില്ല..

അഞ്ചിലേക്ക് കാലെടുത്തുകുത്തിയത് പുതിയ സ്കൂളിൽ... ആരേയും മൈന്റ് ചെയ്യാതെ പോയ ഡ്രൈ വർഷങ്ങൾ..ഇടയ്ക്കിടെ സന്ധ്യയെ ഓർത്തു...ഗ്രൂപ്പ് ഫോട്ടോ മറിച്ചു നോക്കി...

അങ്ങനെ ഏഴാം ക്ലാസിലെത്തി..... ഇത്തവണ എങ്ങനെയോ പൊളിറ്റിക്സിലേക്ക് ഇറങ്ങി...ആദ്യം വന്ന് വിളിച്ചത് കെ.എസ്.യൂ   അതുകൊണ്ട് അവർക്കൊപ്പം ചേർന്നു...അതിന്റെ ഫൂൾ ഫോം പോലും അറിയാൻ വയ്യാത്ത കാലം....കൊടികെട്ടിയ ഇലക്ഷൻ..അവസാനം ഒരു ലീഡറ്പണി കിട്ടുന്നു...
സമരങ്ങൾ നിറഞ്ഞ കാലം...ഭരിച്ച് ഭരിച്ച് മുടിപ്പിച്ചു അവസാനം എട്ടാം ക്ലാസിൽ പുതിയ സ്കൂളിൽ ചേർന്നു..

നമ്പ്ര 4:  മിസ്.വേണി   VII-B
.

അവിടെ അവളുണ്ടായിരുന്നു..വെളുത്തുമെലിഞ്ഞ് കൊലുന്നനെയുള്ള പെൺകുട്ടി...
കൊടുമ്പിരി കൊണ്ട വൺ-വേ പ്രണയം ...മനസ്സ് അപ്പോഴേക്കും ക്രൂക്കഡായി മാറിയിരുന്നു...കാഡ്ബറീസും കടലമുട്ടായിയും  നിരസിച്ച അവൾ യെസ് എന്നോ നോ എന്നോ പറയുന്നില്ല...അതുകൊണ്ട് മൌനം ഒരു യെസ് ആയി സങ്കല്പിച്ച് വീണ്ടും ആ കണ്ണുകളിൽ തന്നെ നോക്കിയിരിക്കാൻ തുടങ്ങി..

അവസാനം ഒരു സന്ധ്യയ്ക്ക് ട്യൂഷൻ കഴിഞ്ഞ് കോരിച്ചൊരിയുന്ന ഒരു മഴയത്ത് നനയാതിരിക്കാൻ കടത്തിണ്ണയിൽ കയറിനിന്നിരുന്ന എനിക്കവൾ കുടയിൽ നിർബന്ധിച്ച് ഒരു ലിഫ്ട് തന്നു..ബസ്റ്റോപ്പ് വരെ അവളൂടെ കൂടെ നടന്നു..അവളെ മുട്ടാതിരിക്കാൻ ഞാൻ ആവതും ശ്രമിച്ചു..ഞാൻ പണ്ടേ മാന്യനാണല്ലോ..സോ തത്ഫലമായി ഞങ്ങൾ രണ്ടുപേരും നനഞ്ഞുകുളിച്ചു...

അന്നവൾ ആദ്യമായി എന്നോട് മനസ്സുതുറന്ന് സംസാരിച്ചു...അവൾ എത്രമാത്രം മെച്വറാണെന്നറിഞ്ഞ ഞാൻ ഞെട്ടി..തണുത്തുവിറച്ചുകൊണ്ട് ഞാൻ ഒരിയ്ക്കൽക്കൂടി ചോദിച്ചു..?
എന്നെ ഇഷ്ടമാണോ എന്ന്..?

അപ്പോഴും അവൾ ചുമ്മാ ചിരിച്ചുകൊണ്ട് ആ ചോദ്യത്തെ അങ്ങ് കൊന്നു...പിന്നീടുള്ള നാളുകളിൽ അവളൂടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കിയിരിക്കാൻ വേണ്ടി മാത്രമായിരുന്നു ( Kinda Of  വായിനോട്ടം ).

ഒടുവിലൊരുനാൾ പത്താം ക്ലാസിന്റെ പൈങ്കിളി ഓട്ടോഗ്രാഫുകളും ഒപ്പിട്ട് ഞാൻ സ്കൂളിന്റെ പടിയിറങ്ങി...അവധിക്കാലത്ത് ആദ്യമായി ഞങ്ങൾ പോയത് മൈലുകൾ ദൂരെ ഹൈവേ സൈഡിലുള്ള ബാറിലേക്കാണ്...ജീവിതത്തിലെ ആദ്യ ബാർ സന്ദർശനം...പതിയെപതിയെ അവളെ മറന്നു..കാലം അവളെ മായ്ച്ച് കളഞ്ഞു...

നമ്പ്ര 5: മിസ്. പ്രിയ   Plus Two


രണ്ടാം കൊല്ലം ട്യൂഷൻ സെന്ററിൽ വച്ച് ഒരു നിമിഷം കൊണ്ട് ആദ്യാനുരാഗം സംഭവിച്ചു..വേറെ സ്കൂളിൽ പഠിക്കുന്ന പ്രിയ.....പതിവുപോലെ ലപ് അറ്റ് ഫസ്റ്റ് സൈറ്റ്..വീണ്ടും പഴയ റീലുകൾ ഓടിമറഞ്ഞു...അവസാനം ഒരു മെയ്മാസപ്പുലരിയിൽ അവൾ പറഞ്ഞു ...യെസ്  മൈ ബോയ് മി ടൂ.......

ദൂരെ പകൽ വെളിച്ചത്തിൽ ഇനിയും എരിഞ്ഞുതീരാത്ത ഒരു നക്ഷത്രം അവളെ നോക്കി റിപ്ലെ ചെയ്തു ( സിംബോളിക്കൽ ) ഐ ലവ് യൂ.....സക്സസ് പ്രണയം..

ബി.ടെക് ഫസ്റ്റിയർ തുടക്കം വരെ ആ വണ്ടി ഓടി..പിന്നെ ചില സ്റ്റാർട്ടിങ്ങ് ട്രബിൾ..അവസാനം ഒരു പോസ്റ്റിലിടിച്ച് എന്നെന്നേക്കുമായി ആ വണ്ടി കട്ടപ്പുറത്തായി...അവൾ തന്നെ അവസാനം പിൻവാങ്ങി...വീണ്ടും ഏകാന്തതയുടെ മടുപ്പിക്കുന്ന ദിനങ്ങൾ..റാഗിങ്ങും ഒടക്കും ഒക്കെക്കൂടി ആകെ നാശമായിത്തീർന്ന ആദ്യവർഷം കഴിഞ്ഞപ്പോൾ മനസ്സിൽ പ്രണയം പോയിട്ട് ഒരു സമാധാനം കൂടിയില്ലാത്ത സമയം..

സീനിയേഴ്സുമായി കോർത്ത് അത്യാവശ്യം  ഇടിയൊക്കെ മേടിച്ച് കൂട്ടി ഒന്ന് സെറ്റായപ്പോൾ പുതിയ ജൂനിയേഴ്സ് വരുന്നു..അവരിൽ കൊള്ളാവുന്ന ഒന്നിനെ നോക്കി അങ്ങ് സെലക്ട് ചെയ്തു..



നമ്പ്ര 6:  മിസ്.മേഘ്ന .

ആദ്യം ഒരു തമാശയ്ക്ക് തുടങ്ങിയ പ്രണയം സീരിയസായത് വൈകിയാണറിഞ്ഞത്..അപ്പോഴേക്കും ഹോസ്റ്റൽ മുറി മുഴുവൻ അവളുടെ പേര് കൊണ്ട് നിറഞ്ഞു..എന്റെ രണ്ട് ചുവന്ന മാർക്കറുകൾ പേരെഴുതിത്തീർന്നു...ഇൻഫാക്ചുവേഷൻ എന്നൊക്കെ ചിലർ കളിയാക്കിയെങ്കിലും സംഗതി അസ്ഥിക്ക് പിടിച്ചു..എന്തൊക്കെ ചെയ്തിട്ടും അവൾ അടുക്കുന്നില്ല...നമ്രശിരസ്കയായി ഒരുതരം ഡിഫെൻസ്..

 അവസാനം രണ്ടും കല്പിച്ച് അവളുടെ വീട്ടിലേക്ക് വിളിച്ചു..ഫോൺ എടുത്തത് അവളുടെയമ്മ...ഒന്ന് പതറിയെങ്കിലും സംസാരിച്ചു..പെട്ടെന്ന് തന്നെ സംഗതിയുടെ റൂട്ട് അവടമ്മയ്ക്ക് പിടികിട്ടി..പോരാഞ്ഞിട്ട് അവൾ കോളേജിലെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നത്രേ..

അവസാനം  സത്യം പറഞ്ഞ്... സംസാരിച്ച് വളരെ ഡിപ്ലോമാറ്റിക്കായി ഞാൻ കീഴടങ്ങി..മറുവശത്തുനിന്നും സ്നേഹപൂർവ്വം  ഒരുപിടി ഉപദേശങ്ങളും കിട്ടി...മാസങ്ങൾ ഇഴഞ്ഞു നീങ്ങി..അവൾ എന്നോട് കാഷ്വലായി സംസാരിച്ചുതുടങ്ങി...അപ്പോഴും ഇഷ്ടത്തെപ്പറ്റി പറഞ്ഞാൽ അവൾ ഒഴിഞ്ഞുമാറും  ...

എന്നാൽ  പ്രതീക്ഷകളെ തകർത്തുകൊണ്ട് ഒരു നാൾ അവൾ ...ഫ്ലൂ എവേ വിത്ത് സംബഡി എത്സ്...ഒളിച്ചോട്ടം...അവടെ നാട്ടിലെ ഏതോ ഒരുത്തനുമായി..

ഒരു പെണ്ണിനു എത്ര വിദഗ്ദ്ധമായി തന്റെ മനസ്സ് ഒളിപ്പിച്ചുവയ്ക്കാമെന്ന് മനസ്സിലാക്കിയ നിമിഷം..

അനശ്വര പ്രണയം...അത് വൺ വേ ആണെങ്കിൽക്കൂടി ഞാൻ സ്വയം രക്തസാക്ഷിത്വം വരിച്ചു....അത്ര മാത്രം ലവ് ഞാനീ പദ്ധതിയിൽ ഇൻ വെസ്റ്റ് ചെയ്തിരുന്നു...സമയം ഏറെ എടുത്തു
ആ മുറിവുണങ്ങാൻ.....

പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല..എവിടെയാണെന്ന് തിരക്കിയിട്ടില്ല...പിന്നെയുള്ള വർഷങ്ങൾ തീർത്തു ബ്രഹ്മചാരിയായി ജീവിതം....ഓഷോയുടെ സ്പീച്ചുകൾ കേട്ട് ജീവിതത്തിന്റെ ആന്തോളനങ്ങളെപ്പറ്റി ചിന്തിക്കുന്നു..ഓരോ നിമിഷവും സ്പിരിച്വലായി ജീവിക്കുന്നു..

പിന്നീട് ധാരാളം പെൺകുട്ടികളുമായി ഇടപഴകിയെങ്കിലും എന്റെ ചുറ്റിനും നടന്ന് ചറപറാ  അമ്പെയ്യുന്ന ക്യൂപ്പിഡ് പയ്യൻ അകാലത്തിൽ അന്തരിച്ചതിനാൽ ദിവ്യപ്രണയമൊന്നും തളിർത്തില്ല..

അവസാനം  ജീവിതം ട്രാക്കിലായി തട്ടിമുട്ടി മുന്നോട്ട് പോകുമ്പോൾ ഒരു ടേണിങ്ങ് പോയിന്റിൽ വച്ച് വീണ്ടും ഞാൻ പഴയ വേണിയെ  കണ്ടുമുട്ടുന്നു...തികച്ചും യാദ്യച്ഛികമായി.....അപ്പോഴേക്കും വർഷങ്ങൾ ഏറെ കഴിഞ്ഞിരുന്നു...

ക്ലാസ്മേറ്റിൽ പറയുന്നപോലെ സ്കൂളിൽ പഠിച്ച പൊടിമീശക്കാരന്റെ  മീശ ട്രിമ്ം ചെയ്യാൻ പരുവത്തിലായി..പഴയ എട്ടാം ക്ലാസുകാരി ഒരു  ടീച്ചറായി...എം.ബീ.എക്ക് പഠിക്കുന്ന പഴയ പൊടിമീശക്കാരൻ അപ്പോഴും പക്ഷേ പ്രാക്ടിക്കലായിരുന്നില്ല...ഒരു ദിവസം പൊടുന്നനെ അവൾ ചോദിച്ചു...ആ പഴയ ഇഷ്ടം ഇപ്പോഴുമുണ്ടോ എന്ന്..

ഒരു നിമിഷം പോലും ആലോചിക്കാതെയവൻ പറഞ്ഞു..ഇഷ്ടമാണ് 100 വട്ടം.നാച്വറലി ബാക്കി  കഥയെല്ലാം ഒതുക്കിക്കളഞ്ഞു....പക്ഷേ അവൾ അതേപ്പറ്റി പിന്നൊന്നും പറഞ്ഞില്ല..
.ഒരു നല്ല സുഹ്യത്ബന്ധം ഞങ്ങൾക്കിടയിൽ വളർന്നു.....

മാനസികമായി ഏറെയടുത്തു...നഷ്ടപെട്ടതെല്ലാം ഒരു ദിവസം കൊണ്ട് തിരിച്ചുകിട്ടുകയാണ്..... ഒരു രാത്രിയിൽ അവൾ പറഞ്ഞു...

നീണ്ട ഒൻപത് വർഷങ്ങൾ... ഞാൻ വേറെയാരെയും ഇതുവരെ പ്രണയിച്ചിട്ടില്ല..നീയെന്നെ മറക്കില്ലെന്ന് കരുതി..ഇപ്പോൾ ഏറെ താമസിച്ചുപോയി..എങ്കിലും പറയാം...അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള മറുപടി..എനിക്ക് ഇഷ്ടമായിരുന്നു നിന്നെ ..ശരിക്കും...പക്ഷേ അന്നത് പറയാൻ എനിക്കായില്ല ....ഒരു പെണ്ണിന്റേതായ പരിമിതികൾ കൊണ്ട്..

ഇന്നെന്റെ വിവാഹം തീരുമാനിച്ചു..എനിക്ക് നിന്നെയറിയാം ശരിക്കും..

കഴുത്തിൽ കെട്ടുന്ന ടൈ പോലും സ്വന്തമായിട്ട് വാങ്ങിക്കാൻ പാങ്ങില്ലാത്ത പൊടിമീശക്കാരൻ ഇതെല്ലാം ചുമ്മാ കേട്ടോണ്ട് നിന്നതെയുള്ളൂ.....അവൾ പറഞ്ഞില്ലെങ്കിൽക്കൂടിയവൻ അവളുടെ നമ്പർ ഡിലീറ്റ് ചെയ്തു..

ഒരിയ്ക്കൽ നഷ്ടപെട്ട പ്രണയം തിരിച്ചു വിളിക്കുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കാനാവാത്ത  അവൻ ഗുഡ് വിഷസ് നൽകിയവളെ യാത്രയാക്കി...

വഴിയിൽക്കിടന്നുകിട്ടിപോലും പത്ത് രൂപ സമ്പാദിക്കാൻ കഴിയാത്ത അവന് വേണമെങ്കിൽ അവളെ വിളിച്ചിറക്കാമായിരുന്നു..പക്ഷേ അത് ചെന്ന് നിൽക്കുക  എവിടെയെന്ന് അറിയില്ല..പട്ടിണി കിടന്ന് ശീലമില്ല..സിനിമയിലെ നായകനേപ്പോലെ സിറ്റുവേഷനുകളോട് പടപൊരുതി വിജയിക്കാൻ അറിയില്ല..

അങ്ങനെ അവൾക്കുവേണ്ടി ഞാനന്റെ പ്രണയം നിരസിച്ചു..I Did It For Her..സഹായിക്കാൻ ആരുമില്ലാത്ത ഒരു.. ജീവിതം ഞാൻ വേണ്ടെന്ന് വച്ചു..So I Did It For Myself..എനിക്കുവേണ്ടി ഞാനതു ചെയ്തു..(കടപ്പാട് : താളവട്ടം.)

അങ്ങനെ ജീവിതത്തിന്റെ തീച്ചൂളയിൽ ഉരുകിയൊലിച്ചാണ് ഓരോ കാമുകനും ഈ ലോകത്ത് ഉണ്ടാകുന്നത്..ആരും പൂവാലന്മാരായി ജനിക്കുന്നില്ല..സാഹചര്യമാണവരെ അങ്ങിനെയാക്കിത്തീർക്കുന്നത്.അന്ന്  ജീവിതത്തിന്റെ ഖബറിൽ ഒരു പിടി പച്ചമണ്ണ് വാരിയിട്ടിട്ട് യാത്രതുടങ്ങിയതാണ്..ഇനിയും തീരാത്ത പ്രവാസം...

ഖബറോം കി സിന്ധഗി ജോ കഭി നഹി ഖഥം ഹോ ജാത്തി ഹേ......ശംഭോ മഹാദേവ..




.....
Related Posts Plugin for WordPress, Blogger...