Followers

Jun 19, 2011

ഒരു ദേശത്തിന്റെ കഥ ( 1971 )


എന്നോ എപ്പോഴോ നഷ്ടപെട്ടതാണ് വായനാശീലം...സ്കൂളിങ്ങ്  കാലത്ത്  കോട്ടയം പുഷ്പനാഥ് മുതൽ ആർതർ കോനേൻ ഡോയൽ വരെയും   കഥാസരിത് സാഗരവും  നോഡിയും മിത്സ്&ബൂൺ പൈങ്കിളികളും പിന്നെ ഒരുപിടി ക്ലാസിക്കുകളും വായിച്ചു മറവിയിൽ തള്ളിയിരുന്നു..

പിന്നീട് നാളേറെ കഴിഞ്ഞ് ഈയടുത്താണ്  ഈ ലെജൻഡായ മലയാളം നോവൽ കാണുന്നതും അത്  വായിക്കുന്നതും.. ഇത്ര നാളായിട്ടും ഇത്രയും പ്രശസ്തമായ ഒരു ക്യതി വായിക്കാൻ കഴിയാതെ വന്നതിൽ അസാരം മന:സ്ഥാപം തോന്നുകയും ചെയ്തു..

കാർപെറ്റ് ബോംബിങ്ങ് കഴിഞ്ഞ് കാടിളക്കി വന്ന റാപ്റ്റർ വിമാനം പതിയെ ലാൻഡ് ചെയ്തു നിശ്ചലമാകുന്നത്  പോലെയുള്ള ഒരനുഭവം...അതായിരുന്നു ഇപ്പോൾ “ഒരു ദേശത്തിന്റെ കഥ”യെന്ന ബ്രഹ്മാണ്ഡ നോവൽ പലപ്പോഴായി ഒരു മാസം കൊണ്ട് വായിച്ചു തീർന്നപ്പോൾ തോന്നിയത്...1980-ലെ ഞ്ജാനപീഠത്തിനർഹമായ ക്യതിയാണിത്.

എസ്.കെ പൊറ്റക്കാടിന്റെ യാത്ര വിവരണങ്ങളാല്ലാതെ അദ്ദേഹത്തിന്റെ ഒരു നോവൽ വായിക്കുന്നത് ആദ്യമായാണ്. ഒരസാമാന്യ പ്രതിഭ തന്നെ...അതിമാനുഷികമായ രചനാശൈലിയുടെ പിൻബലത്തിൽ ഒരു ദേശത്തിനെ മുഴുവനായി വാക്കുകളിലൂടെ വരച്ച് വയ്ക്കുക..

കഥ മൊത്തം ഫ്ലാഷ് ബായ്ക്കാണ്..യൌവനത്തിൽ അതിരാണിപ്പാടം എന്ന  തന്റെ നാട് വിട്ട് പോകേണ്ടിവന്ന ശ്രീധരൻ വർഷങ്ങൾക്ക് ശേഷം തിരികെവരുമ്പോൾ ഓർത്തെടുക്കുന്ന കഥയാണ് ആ ദേശത്തിന്റെ കഥ..

ജി.റ്റി.എ വീഡിയോ ഗെയിം പോലെ ഇതിലില്ലാത്തതൊന്നും ഇല്ല എന്ന് തന്നെ പറയാം..ബന്ധങ്ങൾ, കുടുംബം, അന്നത്തെ കേരളത്തിന്റെ സാംസ്കാരിക, സാമൂഹ്യ സ്ഥിതി, പ്രണയം, വിരഹം, നർമ്മം, കവിത, കഥ അങ്ങനെ അങ്ങനെ ഒരു മനുഷ്യായുസ്സിൽ നമ്മൾ കടന്ന് പോകുന്ന എണ്ണിയാലൊടൂങ്ങാത്ത എല്ലാ ജീവിതസാഹചര്യങ്ങളേയും അതീവ ചാതുര്യത്തോടെ ഒരു കുടക്കീഴിൽ വിളക്കിച്ചേർത്തിരിക്കുന്നു...അതിലുപരി ഇത് എസ്.കെ പൊറ്റക്കാടിന്റെ ആത്മകഥാംശവും കൂടി ചേർന്നതാണ്..

എണ്ണത്തിൽ ഒരുപിടി വരുന്ന  കഥാപാത്രങ്ങൾ, എന്നാൽ അവരിൽ ഒരാളെപ്പോലും നമ്മൾ മറക്കില്ല പിന്നീട്..അത്രയ്ക്കും ആഴത്തിൽ പതിഞ്ഞ് പോകുന്നു ഓരോത്തരും.....

പന്ത്രണ്ട് ലൈറ്റുള്ള മോട്ടോർക്കാറിന് ഉടമയായ ഉഗ്രപ്രതാപിയും, പഴയ നൂറ് ഉറുപികയുടെ നോട്ട് കത്തിച്ച് സിഗരറ്റ് വലിച്ചയാളും അവസാനം കാൽക്കാശിന് ഗതിയില്ലാതെ റാക്ക് കുടിച്ച് കുടിച്ച് നശിച്ച് വഴിയാധാരമായി മരിച്ച കുഞ്ഞിക്കേളുമേലാൻ,  ബട്ലർ കോരൻ, ആധാരം ആണ്ടി, ഫിറ്റർ കുഞ്ഞാപ്പു, കൂനൻ വേലു, ശ്രീധരന്റെ ബാല്യകാല സുഹ്യത്തായ അപ്പു, അപ്പുവിന്റെ സഹോദരി അരയ്ക്കുകീഴെ തളർന്ന് പോയ സുന്ദരിയായ നാരായണി,നാട്ടിലെ സെറ്റപ്പായ വെള്ളരിക്കാകല്യാണി, എന്തിനേറെ ഒരു സീനിൽ മാത്രം വരുന്ന തെരുവോര ഗായകനായ തമിഴ് നാടോടിയെയും അയാൾ പാടുന്ന ആ തമിഴ് പാട്ടിനെയും പോലും നമുക്ക് മറക്കാനാകില്ല..

“ ആറ്റെയും കാറ്റെയും നമ്പലാം അന്ത ചേല കെട്ടിയ മാതരെ നമ്പലാ “
സംഗതി പക്കാ സ്ത്രീവിരുദ്ധവും അഖിലലോക ഫെമിനിസ്റ്റ് തത്വങ്ങൾക്ക് എതിരുമാണ്...

തീർച്ചയായും കഥയിലെ ചില ഭാഗങ്ങൾ കണ്ണ് നനയിക്കും...ചിലയിടത്ത് നമ്മൾ പരിസരം മറന്ന് പൊട്ടിച്ചിരിയ്ക്കും...ഹ്യദയസ്പർശിയായ ചില സുഹ്യത്ത് ബന്ധങ്ങളെ കാണാൻ കഴിയും, ജനനങ്ങളും മരണങ്ങളും  കാണാൻ കഴിയും.

ഈ നോവലിന്റെ ഹ്യദയം തന്നെ ക്യഷ്ണൻ മാസ്റ്ററുടെ കുടുംബമാണ്.അതിരാണിപ്പാടത്തേക്ക് പുതിയതായി താമസിക്കാൻ വന്ന ക്യഷ്ണൻമാസ്റ്റർ എന്ന പട്ടണത്തിലെ യൂറോപ്യൻ സ്കൂളിലെ ഇംഗ്ലീഷ് ഭാഷാപണ്ഡിതനായ അധ്യാപകനിലൂടെയാണ് കഥ തുടങ്ങുന്നത്...........

പലതരത്തിലുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, നാഗരീകതയുടെ തീണ്ടലുകൾ ഏറ്റ് വാങ്ങാൻ  തുടങ്ങിയ, ഗ്രാമീണത നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന  അതിരാണിപ്പാടം എന്ന ഗ്രാമം...പുനർവിവാഹിതനായി അവിടെയെത്തുന്ന ചേനക്കോത്ത് ക്യഷ്ണൻ മാസ്റ്റർ എന്ന നല്ല മനുഷ്യന്റെ ഇളയമകനായാണ് ശ്രീധരൻ ജനിച്ചത്..അതിരാണിപ്പാടത്തുകാരൻ അല്ലാഞ്ഞിട്ടും സ്വഭാവശുദ്ധി കൊണ്ടും യോഗ്യത കൊണ്ടും കുറഞ്ഞകാലം കൊണ്ട് ആ ഗ്രാമത്തിലെ ഒരു പ്രമുഖനായ മാന്യവ്യക്തിയായിത്തീർന്നു ക്യഷ്ണൻമാസ്റ്റർ.

എന്നാൽ മാസ്റ്ററുടെ മക്കളിൽ പരമസാധുവായിരുന്നു ശ്രീധരൻ.പഠനത്തിൽ അന്നത്തെ കാലത്ത് തരക്കേടീല്ലാത്ത പ്രകടനം കാഴ്ചവച്ച്കൊണ്ട് അവസാനം ഇന്റർമീഡിയേറ്റ് പരീക്ഷ പാസാകുന്നു..എന്ന് പറഞ്ഞാൽ ഒരു ഭയങ്കര ഡിഗ്രി കിട്ടുന്നതിനു തുല്യമാണ് അന്ന് പത്ത് പാസാകുക എന്ന പറയുന്നത്.അതിൽക്കൂടുതൽ പഠിച്ച് ഏതെങ്കിലും ആർട്ട്സ് ഡിഗ്രി വല്ലതും എടുത്താൽ പിന്നെ ആള് മയിസ്രേട്ടായെന്ന് കൂട്ടാം..അതായിരുന്നു ആ കാലം....

മാസ്റ്ററൂടെ പ്രതീക്ഷകൾക്കൊത്ത് വളർന്ന് വന്നത് ഇളയമകൻ ശ്രീധരൻ മാത്രമായിരുന്നു..എന്നാൽ മരിച്ച്പോയ ആദ്യ ഭാര്യയിലെ മകനായ കുഞ്ഞാപ്പു ഒരസാമാന്യനായ തെറിച്ച വിത്തായിരുന്നു..ക്യഷ്ണൻ മാസ്റ്റർ മകനെ പിടിച്ച് കെട്ടി എഴുത്തുപഠനത്തിന് ചേർത്തെങ്കിലും മൂപ്പർക്ക് താത്പര്യം ചൂണ്ടയിടൽ, മാവേലേറ്, ഞണ്ട്പിടുത്തം തുടങ്ങിയ എക്സ്ട്രാകരിക്കുലർ ആക്ടിവിറ്റികളിലായിരുന്നു..അവസാനം ആശാനെയും തല്ലി കളരിക്ക് പുറത്തായതോടെ കുഞ്ഞാപ്പുവിന്റെ സംഭവബഹുലമായ വിദ്യാഭ്യാസജീവിതത്തിന് ഫുൾസ്റ്റോപ്പ് വീണൂ.

രണ്ടാമത്തെ മകനായ ഗോപാലനാകട്ടെ താരതമ്യേന ശാന്തനും ബുദ്ധിമാനും ആയിരുന്നു.എങ്കിലും എന്തോ  മൂപ്പർ ഹൈസ്കൂൾ കൊണ്ട് വിദ്യാഭ്യാസം നിർത്തി.അച്ഛൻ എത്ര നിർബന്ധിച്ചിട്ടും പിന്നീട് പുസ്തകം തൊട്ടില്ല..അത് കൊണ്ട് മാസ്റ്റർ അവനെ മരക്കണക്ക് പഠിക്കാനായി ഒരു മില്ലിൽ അയയ്ക്കുന്നു...ആദ്യ ഭാര്യയിലെ അവസാന സന്തതിയായ രാഘവൻ എന്ന കുട്ടി എന്തോ രോഗബാധിതനായി കിടപ്പിലാണ് താനും..അവൻ പിന്നീട് മരിക്കുകയും ചെയ്യുന്നു.

ഈ സിറ്റുവേഷനിലേക്കാണ് ശ്രീധരൻ ജനിച്ചു വീഴുന്നത്..എങ്കിലും കുടുംബസ്നേഹിയായ ക്യഷ്ണന്മാസ്റ്റർ തന്റെ കുടുംബത്തെ യാതൊരു കുറവുമില്ലാതെ പരിപാലിച്ചുപോന്നു..ശ്രീധരൻ തന്റെ ബാല്യം അമ്മവീടായ ഇലഞ്ഞിപൊയ്കയിലും അതിരാണിപ്പാടത്തുമായി ചിലവഴിക്കുന്നു..ഇലഞ്ഞിപ്പൊയ്കയിലെ നാട്ടുകാരനായ പ്രായത്തിൽ അല്പം മൂത്ത അപ്പുവായിരുന്നു അവന്റെ മെയിൻ കമ്പനി.

അക്കാലത്ത് ഉണ്ടായ മാപ്പിളലഹളയിൽ പെട്ട് നാട് വീടും ഉപേക്ഷിച്ച് വന്ന നൂറ്കണക്കിന്  അഭയാർഥി കുടുംബങ്ങൾ വന്ന് കുടിയേറിയിരുന്ന ആ ഗ്രാമത്തിലേക്കാണ് ഒരിയ്ക്കൽ ശ്രീധരൻ   അവധിക്കാലത്ത് കടന്ന് ചെല്ലുന്നത്.ഇലഞ്ഞിപൊയ്കയിലെ തറവാട്ടിലെ പറമ്പിൽ കഴിയാവുന്നിടത്തോളം കുടുംബങ്ങൾക്ക് അവർ അഭയം നൽകിയിരുന്നു.

സ്ത്രീകളും കുട്ടികളും വ്യദ്ധന്മാരും ആണുങ്ങളും അടങ്ങുന്ന ഒരു വലിയ സമൂഹം എന്നെങ്കിലും ലഹളശമിച്ച് താന്താങ്ങളുടെ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാം എന്ന പ്രതീക്ഷയോടെ കഴിഞ്ഞുകൂടുന്നു..അവരിൽ ചിലർ അവിടെക്കിടന്ന് മരിച്ചു,ചിലർ ജനിച്ചു അങ്ങനെ മാസങ്ങൾ കടന്നുപോയി..

പിന്നീട് ബ്രട്ടീഷ് പട്ടാളം വരികയും, കൊന്നും ചത്തും കാലാന്തരേ ലഹള ശമിക്കുകയും ആ അഭയാർഥി കുടുംബങ്ങൾ അവിടം വിട്ട് സ്വദേശത്തേക്ക് മടങ്ങി പോവുകയും ചെയ്തു..അതിനകം തന്നെ അതിൽ പലരുമായും ശ്രീധരനും അമ്മവീട്ടുകാർക്കും വൈകാരികമായ അടുപ്പം ഉണ്ടാവുകയും അവരുടെ വിടവാങ്ങൽ ഇരുകൂട്ടർക്കും സ്വജനങ്ങളെ പിരിയും പോലെ അത്യന്തം ദു:ഖകരമായിത്തീരുകയും ചെയ്തു.

അവിടെനിന്നും ശ്രീധരന് ലഭിച്ച സ്നേഹനിധിയായ  ഒരു കൂട്ടുകാരനാണ് കിഴക്കൻ മലയിലെ  ഒരു കാട്ടുഗ്രാമത്തിൽ നിന്നും വന്ന ചന്തുക്കുഞ്ഞൻ.പിന്നീടൊരവസരത്തിൽ ശ്രീധരനെ കാണാൻ അവൻ അതിരാണിപ്പാടത്തേയ്ക്ക് ഒരു സമ്മാനവുമായി വരികയും ചെയ്യുന്നുണ്ട്..

ക്യഷ്ണൻ മാസ്റ്റർക്ക് സന്തോഷവും അഭിമാനവും നൽകിക്കൊണ്ട് ശ്രീധരൻ നല്ല മാർക്കോടെ പത്ത് പാസായി. തുടർന്നും മകൻ പഠിക്കണം എന്ന് നിർബന്ധമുള്ള മാസ്റ്റർ മകനെ  പ്രീഡിഗ്രിക്കായി കോളേജിൽ ചേർത്തു..അന്ന് +2 ഇല്ലായിരുന്നല്ലോ..

ശ്രീധരന്റെ വിനോധോപാധികളായിരുന്നത് കവിതയും വായനയും ആയിരുന്നു. ഒരു മഹാകവിയായി, ആശയങ്ങളെയും പ്രചോദനങ്ങളേയും മനനം ചെയ്ത് അതിശക്തമായ കവിതകൾ സ്യഷ്ടിക്കുന്ന ഒരു യുവകവിയായി ശ്രീധരൻ സ്വയം അവരോധിച്ചു.പലകവിതകൾ പല വാരികകൾക്ക് അയച്ചുകൊടുത്തെങ്കിലും അവയിൽ പലതും റബർപന്ത് പോലെ തിരികെവരികയും ചിലത് ഇരുട്ടിലേയ്ക്ക് വെടിവച്ചത് പോലെയായിത്തീരുകയും ചെയ്തു.എങ്കിലും ആ യുവകവി അവിടം കൊണ്ടൊന്നും തളർന്നില്ല..അവസാനം രാജാ കോളേജ് മാഗസിൻ കനിയുകയും ഏതാനും കവിതകൾ മാഗസിബിലൂടെ വെളിച്ചം കാണൂകയും ശ്രീധരൻ ഒരു പ്രഖ്യാപിത യുവകവിയായി മാറുകയും ചെയ്തു.അതിനോടൊപ്പം പ്രായാനുസ്യതമായ പല പ്രണയഫാന്റസികളിലും പെട്ട് പോകുന്നു ശ്രീധരൻ..

യൌവനത്തിന്റെ പടിവാതിലിൽ നിൽക്കുന്നത് കൊണ്ട് തന്നെ യൌവനസഹജമായ ചാപല്യങ്ങൾ അവൻ കാണിച്ചുതുടങ്ങുന്നു ശ്രീധരൻ.സപ്പർസർക്കീട്ട് സംഘം എന്ന നാട്ടിൻപുറത്തെ എട്ട്പത്ത് യുവാക്കളുടെ സംഘടനയിൽ അംഗമാകുന്നു ശ്രീധരൻ.

സംഘത്തിന്റെ അജൻഡ വീക്കിലി ഓരോ പോക്രിത്തരങ്ങൾ ഒപ്പിക്കുക എന്നതാണ്.തടിച്ചികുങ്കിയമ്മ എന്ന സ്ത്രീയുടെ വീട്ടിൽ ഒത്ത് ചേരുകയും ( ടി സംഘടനയുടെ ഹെഡാപ്പീസ് ) കുശാലായ അത്താഴത്തിനു ശേഷം പ്ലാൻ ചെയ്തപ്രകാരം ഓരോ പോക്രിത്തരങ്ങൾ ഒപ്പിക്കുകയും ചെയ്യും.വിരോധമുള്ളവർക്ക് നല്ല പണി നൽകുകയും അല്ലാത്തപക്ഷം താരതമ്യേന നിരുപദ്രവമായ ചെറിയ ചെറിയ പണികൾ നാട്ടുകാർക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ് മോഡസ് ഓപ്പറാണ്ടി..

ട്രെയിനി എന്ന നിലയിലാണ്  ശ്രീധരൻ ഇവിടെ ജോയിൻ ചെയ്തത്.മൈനർ ആയത് കൊണ്ട് ആക്ഷനിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അനുവാദം ഇല്ലായിരുന്നു.

ഇതൊക്കെയാണെങ്കിലും അക്കൊല്ലത്തെ പരീക്ഷയിൽ പരാജയപ്പെടുന്നു ശ്രീധരൻ.അതോടെ മാനസികമായി തളർന്നെങ്കിലും ട്യൂഷൻ ഒക്കെ വച്ച് വീണ്ടും കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് അവൻ പഠിക്കുന്നു..എങ്കിലും രണ്ടാമത്തെ ചാൻസിൽ ജ്വരം വന്ന് കിടപ്പിലായത് മൂലം പരീക്ഷമുടങ്ങുന്നു..പിന്നീട് ശ്രീധരൻ മൂന്നാം ചാൻസിന് തയ്യാറെടുക്കുന്ന ദീർഘമായ കാലഘട്ടത്തിൽ വായനയും അല്പം പ്രണയവും കവിതയും ഒക്കെയായി കഥ നീങ്ങുന്നു..

ഇതിനിടയിൽ ജേഷ്ഠ്യനായ ഗോപാലൻ അങ്ങ് ദൂരെ ഒരു കൂപ്പിൽ പണിക്ക് പോവുകയും പിന്നീട് രോഗബാധിതനായി തിരികെ വീട്ടിലെത്തുകയും ചെയ്തു..മറ്റൊരു ചേട്ടനായ കുഞ്ഞാപ്പു പെയിന്റെർ മുതൽ പട്ടാളം വരെ പലപല പ്രൊഫഷനുകൾ സ്വീകരിക്കുകയും അവസാനം നാട് വിട്ട് തമിഴ്നാട്ടിൽ പോവുകയും അവിടുത്തുകാരി ഒരു സ്ത്രീയെവിവാഹം കഴിച്ച് അവിടെ കൂടുകയും ചെയ്യുകയുണ്ടായി..

ഒടുവിലൊരുനാൾ അച്ഛനും രോഗബാധിതനായ ജേഷ്ഠ്യനും ശ്രീധരനെ വിട്ട് പോകുന്നു..അവരുടെ മരണത്തോടെ ജീവിതത്തിൽ ശ്രീധരനും അമ്മയും ഒറ്റയ്ക്കാകുന്നു..ശ്രീധരന് സ്വത്തുക്കൾ എല്ലാം നഷ്ടമാകുന്നു.. മുറിഞ്ഞിടത്ത് വച്ച് വിദ്യാഭ്യാസത്തിനു അർദ്ദോക്തി കൊടുത്തുകൊണ്ട് അമ്മയെയും കൊണ്ട് ശ്രീധരൻ അതിരാണിപ്പാടം വിടുന്നു.അമ്മയെ ഇലഞ്ഞിപൊയ്കയിൽ ആക്കിയിട്ട് യുവാവായ ശ്രീധരൻ വിശാലമായ പുറം ലോകത്തേയ്ക്ക് തനിയെ ഇറങ്ങുകയാണ്..ഡെല്ലി , യുപി അങ്ങനെ ഇന്ത്യയിലെ വിവിധസ്ഥലങ്ങൾ, വിവിധ അനുഭവങ്ങൾ....

അവസാനം ചില രഞ്ജിത് ചിത്രങ്ങളിലേപ്പോലെ ക്ലൈമാക്സോടടുക്കുമ്പോൾ കഥ നേരെ പോകുന്നത് യൂറോപ്പിലേക്കാണ്., ആല്പ്സിന്റെ താഴ്വരകളിലേക്ക്,.പിന്നെ ആഫ്രിക്ക, അങ്ങനെ ലോകസഞ്ചാരം..എസ്.കെയുടെ യാത്രാവിവരണങ്ങളുടെ ഛായ കണ്ടെത്താൻ കഴിയുന്ന ഭാഗങ്ങളാണ് പിന്നീട് വരുന്നത്..അതിരാണിപ്പാടത്ത് നിന്നിരുന്നെങ്കിൽ അവസാനം ഏതോ ഓഫീസിൽ ഒരു ഗുമസ്തനായോ മറ്റോ തീരേണ്ട  ശ്രീധരൻ ഇന്ത്യയിലേക്ക് മടങ്ങിവരികയും പിന്നീട് ഇന്ത്യയിലെ തന്നെ ഒരു പരമോന്നത അധികാരപീഠത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു.യഥാകാലം ഫ്രഞ്ച്മാഹിയിൽ നിന്നും ഒരു മലയാളിപ്പെൺകുട്ടിയെ അറേഞ്ചഡ് വിവാഹം കഴിക്കുകയും ചെയ്യുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം അതിരാണിപ്പാടത്തേയ്ക്ക് മടങ്ങിവരുന്നു..ഗതകാലത്തിന്റെ ഓർമ്മക്കുറിപ്പായി ശ്രീധരനെ അറിയുന്ന ശ്രീധരനറിയുന്ന ഒരാൾ മാത്രം അവിടെ ജീവിച്ചിരിക്കുന്നു..തന്റെ അസ്തിത്വം എന്താണെന്ന് അപ്പോഴും ആ കാഴ്ച മങ്ങിയ വ്യദ്ധന് മുന്നിൽ ശ്രീധരൻ വെളിപ്പെടുത്തുന്നില്ല..പഴയ കുട്ടിയായ ശ്രീധരനായിത്തന്നെ അവിടെ നിൽക്കുന്നു..

ആ വ്യദ്ധനിൽ നിന്ന് തനിക്ക് ശേഷമുള്ള അതിരാണിപ്പാടത്തിന്റെ പുതിയ കഥ ശ്രീധരൻ അറിയുന്നു.
അവസാനമായി ആ ഓർമ്മകളിൽ നിന്ന് യാത്ര ചോദിച്ച് മടങ്ങുന്നു..

ഈ കഥയ്ക്ക് ഒരു ഉപോത്ബലമായി മാത്രമാണ് ശ്രീധരൻ എന്ന നായകൻ ഈ കഥയിൽ നിൽക്കുന്നത്.ഇത് ഏതോ ഒരു  ചേനക്കോത്ത് ശ്രീധരന്റെ കഥയല്ല..മറിച്ച് ശ്രീധരൻ നമ്മോട് പറയുന്ന ഒരു ദേശത്തിന്റെ ചരിത്രമാണ്...

ജീവിതം വിചിത്രമായൊരു തെരുവുവീഥിയാണ്.ഒത്ത്ചേരലുകളേക്കാൾ ഒഴിഞ്ഞുകൊടുക്കലുക്കളുടേയും അകന്നുമാറലുകളുടേയും തെറ്റിപ്പിരിയലുകളുടേയും തിക്കും തിരക്കുമാണ് ആ തെരുവിൽ നടക്കുന്നത്.

ബുക്കിലെ അവസാന വാചകത്തിൽ പറയും പോലെ ..നാളെയൊരു കാലത്ത് ജനിച്ചുവളർന്ന മണ്ണിൽ വച്ച്  റോക്ക്&റോൾ ട്യൂണിൽ വരുന്ന ഏതോ ഒരു   ഊറാമ്പുലിക്കുപ്പായക്കാരൻ പയ്യൻ കൊക്കോക്കോളയും കുടിച്ച് കൊണ്ട് നമ്മളോട് ചോദിക്കാം..ഹു ഈസ് ദിസ് ഗൈ?..ഇവനാരെടാ...?

അപ്പോൾ പറയാനുള്ള ഉത്തരം ശ്രീധരനെപ്പോലെ ഇപ്പോഴെ മനസ്സിൽ ഒരുക്കിവച്ചേക്കണം..

“അതിരാണിപ്പാടത്തെ പുതിയതലമുറയുടെ കാവൽക്കാരാ, അതിക്രമിച്ചുകടന്നത് പൊറുക്കൂ, പഴയ കൌതുക വസ്തുക്കൾ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാൻ.“




.....

32 comments:

  1. കുറച്ച് നാളായി ഡ്രാഫ്ടിൽ കിടന്നത് യദ്യച്ഛ്യാ എഴുതിത്തീർക്കാൻ നോക്കിയത് ഇന്നാണ്.ജൂൺ 19 വായനാദിനമാണെന്ന് നിരക്ഷരഞ്ചേട്ടന്റെ ഫേസ്ബുക്ക് സ്റ്റേറ്റസിൽ നിന്നാണറിഞ്ഞത്..അതിലുപരി കാജൽ അഗർവാളിന്റെ ജന്മദിനവും, എന്ത് കൊണ്ടും ശുഭദിനം....:)

    This Book belongs to a Class ,
    You Must Read Before You Die..

    ReplyDelete
  2. മുഴോനും വായിച്ചില്ലാ പോസ്റ്റ്, എന്തെന്നാല്‍, ഒന്നും ഉണ്ടായിട്ടല്ല ;)

    പോണിക്കെന്ത് പറ്റി, ക്ലാസിക്കുകളൊക്കെ റിവ്യൂ ചെയ്യാന്‍ എന്ന് അന്തം വിട്ടിരിക്കുന്നു!!

    ReplyDelete
  3. കൊള്ളാം, വായനാദിനത്തിനുതകുന്ന പോസ്റ്റ്...
    നല്ല ശ്രമം....

    ReplyDelete
  4. വളരെ കലീകമായ ഒരു പോസ്റ് , വായന മരിക്കുമ്പോള്‍ വായിക്കാന്‍ പ്രചോദനം നല്‍കുന്ന പോസ്റ്റിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  5. ദേശത്തിന്റെ കാലത്തിന്റെ ഈ കഥ പുറത്തിറങ്ങിയ കാലത്ത് തന്നെ വായിച്ചതാണ്. എന്റെ മനസ്സിൽ ഇന്നും മായാത്ത ഓർമ്മകളായി ഒളിഞ്ഞിരിക്കുന്ന ദേശത്തിന്റെ കഥയെ ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി. എസ്.കെ. പൊറ്റെക്കാടിന്റെ 95% എഴുത്തുകളും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്‌തന്നെ വായിച്ചിട്ടുണ്ട്. ദേശത്തിന്റെ കഥയും കഥാപാത്രങ്ങളും ഇന്നും അതേപടി മനസ്സിൽ ഉണ്ട്.

    ReplyDelete
  6. രാകേഷ്,എക്സെലെന്റ്റ്!!!
    'പോണി ബോയിയില്‍' ഇങ്ങനെ ഒരു നിരൂപണം തീരെ പ്രതീക്ഷിച്ചതല്ല..എനിക്കേറെ ഇഷ്ട്ടമായി ഈ പോസ്റ്റ്‌..അഭിനന്ദനങ്ങള്‍ ..

    ReplyDelete
  7. "ഒരു ദേശത്തിന്റെ കഥ (1971) "എന്ന് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു പോണി ആ നോവലും മാറ്റി എഴുതിയെന്നു.

    എന്തായാലും ഈ നിരൂപണം കലക്കി പോണീ.
    എന്റെയും ഇഷ്ടപ്പെട നോവലുകളില്‍ ഒന്നാണ് ഒരു ദേശത്തിന്റെ കഥ.
    സപ്പര്‍ സര്‍ക്കീട്ട് സംഘത്തെ പറ്റി ഒക്കെ വീണ്ടും ഓര്‍ക്കാന്‍ കഴിഞ്ഞു.
    congrats.

    ReplyDelete
  8. എസ്. കെയുടെ ഒരു തെരുവിന്റെ കഥ കൂടി വായിച്ചോളൂ.. എനിക്ക് ദേശത്തിന്റെ കഥ പെരുത്തിഷ്ടപ്പെട്ടു... എന്നാല്‍ അതിനേക്കാള്‍ ഇഷ്ട്ടപ്പെട്ടതു തെരുവിന്റെ കഥയാണ് (എന്റെ മാത്രം കാര്യമാണെ.. )

    പത്തു പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്നേ വായിച്ചതാണ്.. അതൊക്കെ ഒന്നുടെ ഓര്‍ത്തെടുക്കാനായി.... നന്ദി പോണിബോയ്‌..!

    ReplyDelete
  9. നല്ല നിരൂപണം.. ഇഷ്ടായി.. ഈ പുസ്തകം ഒന്ന് വായിക്കണമല്ലോ..

    ReplyDelete
  10. മലായാളത്തിലെ ക്ലാസ്സിക്കായ അതിരാണിപ്പാടത്തിന്റെ ...
    ഞങ്ങളെയൊക്കെ അന്ന് കോരിത്തരിപ്പിച്ച ആ കഥ ഒരു പുത്തൻ തലമുറക്കാരന്റെ നിരൂപണത്തിലൂടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി...കേട്ടൊ കുറുമാൻ ശിഷ്യാ

    ReplyDelete
  11. @നിശാ:ഹും. പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം എന്നാണൊ..
    രഞ്ജിത്ത്,സത്യമേവ, മിനിടീച്ചർ, ജംസിക്കുട്ടി,
    അസീസ്, വിബീ.എൻ(തെരുവിന്യ്റ്റെ കഥ ഇനി തപ്പിപ്പിടിക്കണം ) ഷബീർ, അണ്ണാറക്കണ്ണൻ എല്ലാവർക്കും നന്ദി...

    @മുകുന്ദേട്ടൻ: കുറുമാൻ ഹോട്ടൽ ഒക്കെ തൊടങ്ങാൻ പോണത്രേ...ഇനി ശിഷ്യൻ എന്ന നിലയിൽ ഞാൻ പൊറോട്ടയടിക്കാനും ഒക്കെ പോകേണ്ടിവരും..:)

    ReplyDelete
  12. പോണിയേപ്പോലെ തന്നെ സ്കൂൾ-കോളേജ് കാലഘട്ടം കഴിഞ്ഞതോടെ അകന്ന് പോയ ഒരു സംഗതിയാണ് വായന എനിക്കും.. ‘കാർപെറ്റ് ബോംബിങ്ങ് കഴിഞ്ഞ് കാടിളക്കി വന്ന റാപ്റ്റർ വിമാനം പതിയെ ലാൻഡ് ചെയ്തു നിശ്ചലമാകുന്നത് പോലെയുള്ള ഒരനുഭവമാണ്’ എനിക്കും പല പുസ്തകങ്ങളും നൽകിയിട്ടുള്ളത്. (ആൾകൂട്ടം, ഒരു സങ്കീർത്തനം പോലെ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു.. etc)പക്ഷേ, എന്തോ, വായന തുടങ്ങി പാതിവഴിയില് വച്ച് മുടങ്ങിയ പുസ്തകമായിരുന്നു ഒരു ദേശത്തിന്റെ കഥ. പോണിയുടെ ഈ റിവ്യു, അത് വീണ്ടും തുടരാനൊരു ഇൻസ്പിരേഷനായി.. Good work Pony. :)

    ReplyDelete
  13. "ശ്രീധരാ, ദൈവം ഉണ്ടെങ്കില്‍ ആകാശത്തില്‍ അയാള്‍ വളരെ അകലെ ആയിരിക്കും..."
    നന്നായെഴുതി.
    ഒരു തെരുവിന്റെ കഥയ്ക്കും കൊടുക്കാം ജ്ഞാനപീഠം ഒരെണ്ണം.
    ഓമഞ്ചി എന്നെ പേരില്‍ മനോഹരമായ കഥാപാത്രമുണ്ട് അതില്‍.

    ReplyDelete
  14. പോണിക്കുട്ടാ... നന്നായി ഒരു ദേശത്തിന്റെ കഥ ഓര്‍മ്മപ്പെടുത്തിയത്‌... മിനിടീച്ചര്‍ പറഞ്ഞത്‌ പോലെ അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ കൃതികളും 1975-1985 കാലയളവില്‍ വായിച്ചിട്ടുള്ളതാണ്‌... നിരൂപണത്തില്‍ 'എമ്മ' എന്ന കഥാ പാത്രത്തെ വിട്ടുകളഞ്ഞത്‌ മന:പൂര്‍വ്വമാണോ?

    ഇതുപോലെ തന്നെ ഒരു ക്ലാസ്സിക്കാണ്‌ സി.രാധാകൃഷ്ണന്റെ 'എല്ലാം മായ്ക്കുന്ന കടല്‍ ' ... സമയമുണ്ടെങ്കില്‍ വായിക്കൂ... ഒരിക്കലും ഒരു നഷ്ടമാകില്ല...

    ആശംസകള്‍ ...

    ReplyDelete
  15. ഡേ.. ഡേ.. ഡേ.. തമാശൊക്കെ വിട്ട് സീരിയസ് ആയോഡേ...? എന്നതായാലും കൊള്ളാം അപ്പീ...........

    ReplyDelete
  16. ഞാന്‍ ആദ്യമായിട്ടാണ് പോണിയുടെ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുന്നത്
    ഒരു ദേശത്തിന്റെകഥയിലെ ഭാഗങ്ങള്‍ മറന്നു തുടങ്ങിയപ്പോള്‍ ഉള്ള
    ഈ ഓര്‍മപ്പെടുത്തല്‍ വളരെ ഇഷമായി. വായനയും എഴുത്തിനെയും
    സ്നേഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഒരുപാട് കൃതികള്‍ ഉണ്ട്
    ഇതുപോലെ അത്തരം കൃതികള്‍ പരിചയപ്പെടുത്തുമല്ലോ . പൊണിക്കു പുസ്തക പരിചയം
    നാനായി എഴുതുവാന്‍ പറ്റും

    ReplyDelete
  17. എത്രയോ കാലം മുൻപ് വായിച്ചതാണ്. ഒരു ഓർമ്മപ്പെടുത്തലായി ഇതു്.

    ReplyDelete
  18. 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചതാണു എസ് കെ യുടെ ഈ മാസ്റ്റര്‍ പീസ് .... വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി ...
    എന്‍റെ ഏറ്റവും പ്രിയപ്പെട്ട നോവലുകളില്‍ ഒന്നാണിത് ... ഒന്നുകൂടി വായിക്കണം ...

    @പോണി ബോയ്‌ .... ഒരു തെരുവിന്‍റെ കഥ വായിച്ചിട്ടുണ്ടോ ??

    ReplyDelete
  19. മനോഹരം. നന്ദി.

    ReplyDelete
  20. എല്ലാ വായനക്കാർക്കും ഹ്യദയം നിറഞ്ഞ നന്ദി.

    @അരവിന്ദ്: ഇല്ല..വായിക്കണം...പലരും പറഞ്ഞിരുന്നു...)

    ReplyDelete
  21. പോണി
    വളരെ നന്നായി എഴുതിയിരിക്കുന്നു.

    എനിക്കിഷ്ടപെട്ട ചില ക്ലാസ്സിക്സ്

    1 - മുന്‍പേ പറക്കുന്ന പക്ഷികള്‍ - സി രാധാകൃഷ്ണന്‍
    2 - വിഷ കന്യക - എസ് കെ
    3 - കാലം - എം ടി
    4 - രണ്ടാമൂഴം - എം ടി
    5 - മനുഷ്യനുനരുമ്പോള്‍ - ഗോദാവരി പരുലെക്കാര്‍
    6 - ഓഹരി - കെ എല്‍ മോഹനവര്‍മ
    7 - പിതാമഹന്‍ - V K N
    8 - ദേയ്വതിന്റെ വികൃതികള്‍ - M മുകുന്ദന്‍

    സജീവ്‌

    ReplyDelete
  22. ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഇതാദ്യം വായിക്കുന്നത്...വായിച്ചു മുന്നേറിയപ്പോള്‍ പുതിയ ഒരു സൂപര്‍ തെറി ആദ്യം മനസ്സിലുടക്കി...(......................നൂറു വട്ടം ...............................)

    ReplyDelete
  23. പോണിയുടെ ഈ ലേഖനം കൂടി ആയപ്പോൾ ആ പുസ്തകം വായിക്കാൻ തോന്നുന്നു

    ReplyDelete
  24. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ഇത് ആദ്യം വായിച്ചത്. ഇപ്പോള്‍ എന്റെ പകുതി പ്രായമുള്ള (?) ഒരാള്‍ ഇങ്ങനെ ഒരു റിവ്യൂ എഴുതിയത് വായിച്ചപ്പോള്‍ അതിയായ സന്തോഷം തോന്നി..

    വായന മരിക്കുന്നില്ല...ഒരിക്കലും..

    ReplyDelete
  25. vallikunu vazhiyan ee blogil ethiyath.
    sahoodarante 2-3 postukal njan vaayichu. enthaaan ningaludesikunat???
    enikk vivaramillanjitanen tonunu.
    ne ways tnx 4 wastn ma time.
    (athin ningale paranjt karyamillanum aryam,ente vendata pani...appo bai..kudaapppees)

    ReplyDelete
  26. hey ths s d same anonymus abv
    I din read the abov post cmpltly.
    I 'v read oru deshathinte kadha n its ma fav. thums up.

    ReplyDelete
  27. Thanks a lot,oru deshathinte kadhayepatti kooduthal ariyan sadhichu

    ReplyDelete
  28. thx for this, this helped me a lot for my skool assingment. THAnx a lot
    AND THIS is a superb novAL!!!

    ReplyDelete
  29. വളരെ നന്നായിരിക്കുന്നു.
    ആഹ്ളാദം......
    സി. ഗണേഷ്

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...