Followers

Dec 2, 2010

ബെർളിയെത്തേടി.....[ കുറ്റാന്വേഷണ നോവൽ ] - 2

1.ഒന്നാം ഭാഗം..
തുടർന്ന് വായിക്കുക...
 

കൈയ്യിലിരിക്കുന്ന എഴുത്തിൽ പുഷ്പരാജ് ഒരാവർത്തി കൂടി കണ്ണോടിച്ചു...
*********************************************************************************
                                                              + God is Love +
പ്രിയപ്പെട്ട ചാർളീ,
                                              ജീവിതം യൌവനതീക്ഷ്ണവും ഹ്രിദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അടിയന്തരാവസ്ഥ കാലഖട്ടത്തെ, എന്റെ ചാർളീ.... നീയെങ്ങനെ വിനിയോഗിക്കുന്നു..?....ഞാനാണെങ്കിൽ എന്റെ ഓരോ നിമിഷവും ചാർളിയോടൊത്തുള്ള ജീവിതം സ്വപ്നം കണ്ട് കഴിയുകയാണ്..അന്നു നിന്റെ പ്രണയത്തെ നിരാകരിച്ചതിൽ ഞാനിന്ന് നഖശിഖാന്തം പശ്ചാത്തപിക്കുന്നു..
         
ഒരു വെറും മൈകൊണാപ്പനായ ജസ്റ്റിന് മിന്നുകെട്ടാൻ കഴുത്ത് നീട്ടിക്കൊടുത്ത ആ അഭിശപ്ത നിമിഷത്തെ ഞാൻ വെറുക്കുന്നു..നീ പറഞ്ഞത് തന്നെയാണ് ശരി...ക്രിക്കറ്റുകളിക്കുന്നതും പാട്ടുപാടുന്നതും ഒരു കഴിവല്ല....സൂപ്പർമാൻ ക്രിക്കറ്റ് കളിക്കുമോ..പാട്ട് പാടുമോ..ഇല്ലല്ലോ..യഥാർത്ത ഹീറോകൾ ഇതൊന്നും ചെയ്യാത്തവരാണെന്ന് കഴിഞ്ഞയാഴ്ചയിലെ മഹിളാരത്നത്തിൽ ഉണ്ടായിരുന്നു...അന്ന് ചാർളിയെ കെട്ടിയിരുന്നെങ്കിൽ ഞാനിന്ന് ഒരു സെലിബ്രിറ്റിയുടെ അല്ല ഒരു ലെജൻഡിന്റെ തന്നെ ഭാര്യയാകുമായിരുന്നു...എന്തു ചെയ്യാം, വിധിയെ തടുക്കാൻ വില്ലേജോഫീസർക്കും കഴിയില്ല എന്ന പഴയതത്വം ഞാനിപ്പോഴും ഇടയ്ക്കിടെ ഓർക്കാറുണ്ട്..എങ്കിലും ചാർളീ എനിക്കറിയാം നിന്റെ ഉള്ളിൽ ആ പഴയ സ്നേഹം ഇപ്പോഴുമുണ്ടെന്ന്..

ചാർളി.. ,നീ അപ്പോ വിചാരിക്കും പണ്ട് ഇസ്പേഡ് ഏഴാം കൂലിയായിരുന്ന നീ പുൽനാമ്പ് തെളീയാത്ത പാറമണ്ണിൽ പൊന്നുവിളയിച്ചും നിലമ്പൂരിലേം ഗൂഡല്ലൂരിലേം ആമസോണിലേം കാടുകളിൽ‌പ്പോയി കൂപ്പ് ലേലം കൊണ്ടും, അങ്ങനെ കൊണ്ടും കൊടുത്തും വളർന്ന് കോടീശ്വരനായതു കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടാണ് ഞാനീ എഴുത്തെഴുതുന്നതെന്ന്..നിനക്കു തെറ്റി...ജെസ്റ്റിന്റെ ഭാര്യയായിരിക്കുമ്പോഴും മനസ്സുകൊണ്ട് ഞാൻ നിന്നെ പഠിക്കുകയായിരുന്നു...ജെസ്റ്റിൻ രാവിലെ ജോലിക്കു പോയാൽ പിന്നെ അച്ചായന്റെ എല്ലാ പോസ്റ്റുകളും ഞാൻ മറിച്ചും തിരിച്ചും വായിക്കുമായിരുന്നു..

..അന്ന് 1000 പോസ്റ്റ് തികഞ്ഞ ദിവസം കോമളാ ബേക്കറിയിൽ നിന്ന് പ്രത്യേകം പറഞ്ഞ് ചെയ്യിച്ച മാർബിൾക്കേക്ക് അയച്ചുതന്ന അഞ്ജാത ആരാധിക ആരാണെന്നാ വിചാരിച്ചത്...അങ്ങനെ വർഷങ്ങളൂടെ പഠനം കൊണ്ട് നിന്റെ ദിവ്യപ്രണയം ഞാൻ തിരിച്ചറിഞ്ഞു ചാർളീ..ജെസ്റ്റിൻ ഇപ്പോൾ വീട്ടിലുണ്ട്...റിസഷൻ കാരണം പാവത്തിന്റെ ജോലി പോയി..പാവം ജെസ്റ്റിൻ, അല്ലേ ചാർളീ..

സത്യത്തിൽ നമ്മുടെ പ്രണയത്തിന്റെ പൂർണ്ണതയ്ക്കായി എന്നെ ഇത്രനാൾ കാത്തുവച്ച ജസ്റ്റിൻ യഥാർത്തത്തിൽ 916 പ്യൂരിറ്റിയുള്ള ഒരു മാലാഖനല്ലേ..സാമ്പ്രദായിക ബന്ധങ്ങളിലുള്ള വിശ്വാസം എനിക്ക് നഷ്ടമായി ചാർളീ...ജീവിതം, അത് നമ്മുടേതാണ്...അല്ലാതെ നാട്ടുകാരുടേതല്ല..നീ പമേലാ ആൻഡ്രേഴ്സണെ നോക്കൂ..ആയമ്മ എത്ര കെട്ടി..ഡിവോഴ്സ് ചെയ്തു.എന്നിട്ടെന്താ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്നില്ലേ..പോട്ടെ, നമ്മടെ നയന്താരയെ നോക്കൂ...എന്താ അവർക്കൊക്കെ ഒരു കുറവ്...അവരേപ്പോലുള്ള വലിയ വലിയ ആൾക്കാരെ നമ്മൾ കണ്ടുപഠിക്കണം...സെലിബ്രിറ്റികൾക്ക് എതുമാകാമല്ലോ....അല്ലാതെ നമ്മൾ വെറും സങ്കുചിതരായ ബ്ലഡി മലയാളീസിനേപ്പോലെ ചിന്തിക്കരുത്...

എനിവേ... ചാർളിച്ചായാ ഞാൻ റെഡിയാണ്..അച്ചായൻ എപ്പഴേ റെഡിയാണെന്ന് എനിക്കറിയാം.....നാളെ രാത്രി എട്ടുമണി കഴിഞ്ഞ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വരിക...എട്ടേ അൻപതിനുള്ള ഗുവാഹട്ടി എക്സ്പ്രസിൽ ഞാൻ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്....വരുമ്പോൾ ഞാൻ വീട്ടിലിരിക്കുന്ന സ്വർണ്ണവും പണവുമെല്ലാം എടുക്കാം...ഒറ്റത്തടിയാകാൻ പോകുന്ന ജസ്റ്റിന് എന്തിനാണ് ഈ പണം....എന്നെന്നേക്കുമായി ഈ നാടുവിട്ട് നമുക്ക് പോകാം..മരതക സന്ധ്യകൾ വിരിയുന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയുടെ ഇടനാഴികളിലൂടെ രണ്ടു ഇണക്കോഴികളേപ്പോലെ നമ്മൾ കൈയ്യും പിടിച്ച് നടന്നു നീങ്ങുന്നത് ഞാനിന്നലേം കൂടി സ്വപ്നം കണ്ടിരുന്നു..

ഒന്നോർക്കുക ഒൻപത് മണിയായിട്ടും അച്ചായൻ വന്നില്ലെങ്കിൽ, അടുത്ത ട്രെയിൻ, മദ്രാസ് മെയിലാണ്..അതിന് ഏറ്റുമാനൂരു സ്റ്റോപ്പില്ല..ഞാനതിന്റെ മുന്നിൽച്ചാടി ചത്തിരിക്കും...അല്ഫോൺസാമ്മയാണേ സത്യം...

                                                                                                  എന്ന് കണ്ണീരോടെ,
                                                                                                   സംഗീതാ ജസ്റ്റിൻ.   വെറും സംഗീത.


**********************************************************************************


മണിമലയുടെ രോമാഞ്ചവും…..മീനച്ചിലാറിന്റെ സൌന്ദര്യവും കുട്ടിക്കാനത്തിന്റെ ഊഷ്മളതയും ഒത്തുചേർന്ന, 2000-കളിലെ യുവാക്കളുടെ ഹരമായിരുന്ന സൌന്ദര്യറാണി സംഗീതതന്നെയാണ് ഈ എഴുത്തെഴുതിയതെന്ന് പുഷ്പരാജിന് വിശ്വസിക്കാൻ കഴിഞ്ഞില്ല…സംഗീതയെ പ്രണയിച്ചവരിൽ അഗ്രഗണ്യനായിരുന്നില്ലേ അച്ചായൻ..പണ്ട് ഒരു പൂവ് ചൂടണമെന്നു സംഗീത പറഞ്ഞപ്പോ രാ‍യ്ക്കുരാമാനം സി.എം.എസ് കോളേജിലെ പൂത്തുനിന്ന വാകമരം അപ്പാടെ വെട്ടിയെടുത്ത് പാണ്ടിലോറിയിൽക്കയറ്റി സംഗീതയുടെ വീട്ടിലെത്തിച്ച അച്ചായൻ (അതിന്റെ കേസ് ഇപ്പോഴും തീർന്നിട്ടില്ല..) .ഒന്ന് മുങ്ങിക്കുളിക്കണമെന്നു സംഗീത പറഞ്ഞപ്പോൾ മീനച്ചിലാറ്റിൽ നിന്നും സംഗീതയുടെ വീടു വരെ ചാലുകീറിയ ധീരൻ...ഇന്നതൊരു വലിയ തോടാണ്..ആ തോട്ടിലെ വെള്ളം കൊണ്ടാണ് അൻപതോളം കുടുംബങ്ങൾ ജീവിക്കുന്നത്..

അവസാനം സംഗീതയും ജസ്റ്റിനുമായുള്ള കല്യാണ ദിവസം കുടുക്കാമ്പാറ ഷാപ്പിലിരുന്നു ആത്മാർഥ ഗഡികളായിരുന്ന സുനീഷിനും സാൻഡോസിനുമൊപ്പം മാട്ടക്കള്ള് കുടിച്ച് പോത്തിറച്ചിയും തിന്ന്.. പൊട്ടിക്കരഞ്ഞുകൊണ്ട് അച്ചായൻ ഒരു വിലാപകാവ്യമെഴുതി.. ‘രമണനു‘ ശേഷം മലയാള സാഹിത്യം കണ്ട ഏറ്റവും വലിയ ഹിറ്റ് അതായിരുന്നു “ പ്രണയകല്ലോലിനി “.
ആ വർഷത്തെ ഏറ്റവും മികച്ച ഖണ്ഡകാവ്യത്തിനുള്ള കുന്നുമ്പുഴ വക്കച്ചൻ അവാർഡ് അതിനായിരുന്നു..

അതിന്റെ കോപ്പികൾ മാത്രം വിറ്റ് പണക്കാരായ എത്ര ബസ്സ്റ്റാന്റ് ബുക്ക് വില്പനക്കാർ ഉണ്ടായി..…അന്നച്ചായന് കേന്ദ്രത്തിലും ഒന്നും പിടിയില്ലാതെ പോയി..അല്ലാരുന്നേ അതിപ്പോ എട്ടാം ക്ലാസിലെ പാഠപുസ്തകമായേനെ..മലയാളം പരീക്ഷയ്ക്ക് പോകുന്ന പിള്ളാരുടെ ബെൽറ്റിന്റെ ഇടയിൽ അവ വെട്ടിയെടുത്ത തുണ്ടുകളായി വിശ്രമിച്ചേനെ..

ആ ചരിത്രകഥയിലെ നായികയുടെ കത്താണ് തന്റെ കൈയ്യിൽ ഇരിക്കുന്നത്..പുഷ്പരാജ് അത് വിശദമായി പരിശോധിച്ചു..ഇൻലന്റിലെ സീലിൽ നിന്നും ഇത് മൂന്ന് ദിവസം മുൻപ് കിട്ടിയതാണെന്ന് വ്യക്തമായി..
ഒരു കൊടുങ്കാറ്റുപോലെ പുഷ്പരാജ് ചാടിയെഴുന്നേറ്റു....ഇനിയും താമസിച്ചിട്ടില്ല..അച്ചായനോ സംഗീതയ്ക്കോ  അപകടം പറ്റി ഉറപ്പ്..എത്രയും വേഗം റെയിൽ വേ സ്റ്റേഷനിൽ ചെല്ലണം..തന്റെ ചുവന്ന അന്താരാഷ്ട്രക്കാറിലേക്ക് ഡിറ്റക്ക്ടീവ് പാഞ്ഞു കയറി...സ്റ്റാർട്ടാക്കി...

                                           കി...ക്കി...കി.കി....സ്റ്റാർട്ടാവുന്നില്ല....വീണ്ടും കീ തിരിച്ചു..ഇല്ല... ഇത്തവണ എഞ്ചിൻ അനങ്ങുന്നതുപോലുമില്ല..ഹും...അവന്മാരുടെ ഒരു ജെയിംസ്ബോണ്ട് കാറ്.....ഏതു നേരത്താണാവോ ഇതും കൊണ്ട് വരാൻ തോന്നിയത്...കൂടുതൽ കാത്തുനിൽക്കാതെ പുഷ്പരാജ് റോഡിലേക്ക് ഓടി.അതാ ഒരോട്ടോറിക്ഷ വരുന്നു..കൈകാണിച്ചു നിർത്തിയ ഓട്ടോറിക്ഷയിൽക്കയറി രാജ് അലറി...

ട്രെയ്ൻ സ്റ്റേഷനിലേക്ക്..കമോൺ....ചേസ്.....
ഓട്ടോക്കാരൻ ഉടൻ തന്നെ ഒരു വലിയ പേപ്പറിൽ “ ഓൺ ബെർളി ഡ്യൂട്ടി..അർജെന്റ്.. “ എന്നെഴുതി ഓട്ടോയുടെ മുന്നിലെ ചില്ലിൽ ഒട്ടിച്ചു. എന്നിട്ട് രാജിനേയും വഹിച്ചുകൊണ്ട്  ‘നിലവിളി ശബ്ദം‘  ഇട്ടുകൊണ്ട്, അതിവേഗത്തിൽ സ്റ്റേഷനിലേക്ക് പാഞ്ഞു...

വഴിയരികിൽ ഒരാഴ്ചയായി ഒരു പോസ്റ്റ് പോലും കിട്ടാതെ വലയുന്ന ധാരാളം ജനങ്ങളെ അദ്ദേഹം കണ്ടു..കൊച്ചുകുട്ടികൾ അച്ചായന്റെ പുതിയ പോസ്റ്റ് കിട്ടിയിട്ടേ ഇനി മാമുണ്ണൂ..എന്ന് വാശിപിടിച്ച് കരയുന്നു..“ കരയല്ലേ മോനേ..അടുത്ത പോസ്റ്റ് അച്ചായൻ ഉടനിറക്കും..ഈ ചോറുണ്ണ് മോനേ..“ എന്ന് പറഞ്ഞുകൊണ്ട് അമ്മമാർ ചോറ് വാരിക്കൊടുക്കുന്നു..പോലീസ് ജീപ്പുൾപ്പെടെ പല പല വാഹനങ്ങൾ റോഡിൽ ആൾക്കാർ കത്തിച്ചിട്ടിരിക്കുന്നു..അഞ്ച് ദിവസമായി കമന്റിടാൻ കഴിയാത്ത പാവം സാധാരണ ജനങ്ങൾ ഡിപ്രഷൻ മൂത്ത് തലകറങ്ങി റോഡിൽ വീഴുന്നു..ബ്ലോഗിലെ തേങ്ങയടിക്കൽ നിന്നതുമൂലം പ്രതിസന്ധിയിലായ നാളികേരകർഷകർ ഒരു ഭാഗത്ത് ഖരാവോ നടത്തുന്നു..ഇന്റർപോളിൽ ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോൾ പ്രൊജക്ട് ചെയ്യാൻ സന്ദർശിച്ച  പലസ്തീനിലെ റഫ്യൂഗി ക്യാമ്പുകൾ പുഷ്പരാജിന് ഓർമ്മവന്നു..എന്തൊരന്യായം...അക്രമം..

മുട്ടിൽതീപിടിച്ചുപായുന്ന റോക്കറ്റു പോലെ പാഞ്ഞ ആ ഓട്ടോറിക്ഷ അവസാനം ലെവൽക്രോസിനടുത്തെത്തി സഡൺ ബ്രേക്കിട്ടു കറങ്ങി നിന്നു..“ സാറേ ഗേറ്റടിച്ചിട്ടിരിക്കുവാ...ഇനി പോകത്തില്ല...”ഓട്ടോക്കാരൻ പറഞ്ഞു..

..സ്റ്റേഷനിലെത്താനുള്ള എളുപ്പ വഴി ഏതാണ്.?...രാജ് ചോദിച്ചു.. ...
സാറേ..ദാ..ആ കാണുന്ന മതിലു ചാടിയാൽ ചെല്ലുന്നത്  പൊളിക്കാനിട്ടിരിക്കുന്ന പഴയ PWD ഗസ്റ്റ് ഹൌസിലാണ്...ആ വഴി ഷോട്ട് കട്ടെടുത്ത് നേരെ ചെന്നാൽ സ്റ്റേഷനിലെത്താം...“

ശരി...പുഷ്പരാജ് ഡൈവ് ചെയ്ത് പാളം ക്രോസ് ചെയ്ത് ഗസ്റ്റ് ഹൌസിന്റെ  മതിലു ചാടി...
എന്താണ് തനിക്ക് സംഭവിച്ചതെന്ന് മനസ്സിലായപ്പോഴേക്കും അപ്രതീക്ഷിതമായി പുഷ്പരാജ് ആ മൂടിയില്ലാത്ത കുഴൽക്കിണറിലേക്ക് വീണുകഴിഞ്ഞിരുന്നു...ചുറ്റും ഇരുട്ട്...താൻ പാതാളത്തിലെത്തിയോ എന്നു വരെ അദ്ദേഹം സംശയിച്ചു.ഭാഗ്യത്തിന് ഒരു കണിക്കൊന്നയുടെ വേരിൽ അദ്ദേഹം തങ്ങി നിന്നു...താഴെ അഗാധമായ ഇരുട്ടിന്റെ ആഴം.. മുകളിൽ ഒരു ചെറിയ പൊട്ടുപോലെ വെളിച്ചം...

..“ ആരെങ്കിലും ഓടി വരണേ ഞാൻ കുഴലിൽ വീണേ..പുഷ്പരാജ് അവിടെക്കിടന്ന് നിലവിളിച്ചു...“

“ആരും വരില്ല..ഈ പരിസരത്തെങ്ങും ആരുമില്ല..ഞാൻ രണ്ടു ദിവസമായി കിടന്ന് വിളിച്ചു കൂവുന്നു...
”.........  താഴെനിന്നും ഒരഞ്ജാത ശബ്ദം..
“ആരാദ് ..? ഒരല്പം ഭയത്തോടെ പുഷ്പരാജ് ചോദിച്ചു....
മറുപടിയായി വീണ്ടുമൊരു ചോദ്യം.....”നിങ്ങൾ റെയിൽ വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നോ.?
ഹതെ...!!!
“..വന്നത് ഓട്ടോയിലല്ലേ...ഗേറ്റ് അടച്ചിരിക്കുകയല്ലായിരുന്നോ..ഷോട്ട് കട്ടെടുത്ത് ഇതുവഴി വന്നതല്ലേ..? “.
“ ..ഹതെ..ഹതെ...എല്ലാം കറക്ടാണ്.. അങ്ങാരാണ്..കുഴൽക്കിണറിലെ ജലദേവനോ..?..”
 “ എടോ ഞാൻ ബെർളിയാണ് ..ബെർളി ഏലിയാസ് ചാർളി...കഭി കഭി ലോഗ് മുജേ ചാർളി കഹതാ ഹേ....വ്വോ..ല്ലേ..”
“ അച്ചായനോ !!!!!!!....അച്ചായനെങ്ങനെ ഇതിനകത്തായി..ഞാനച്ചായനെ അന്വേഷിച്ച് ലോകം മുഴുവൻ നടക്കുകയല്ലായിരുന്നോ....അച്ചായാ അച്ചായനെഴുതിയ  പൂന്തേനരുവിയും,അയലത്തെ സുന്ദരിയും , ഉല്ലാസത്തേന്മഴയും ഞാനൊരു നൂറു തവണ വായിച്ചിട്ടുണ്ട്...ഐ ആം എ ഫാൻ...”

“...കോപ്പ്....തന്റെ കൈയ്യിൽ മൊബൈലുണ്ടോ...പോലീസിനെ വിളി...ഫയർഫോഴ്സിനെ വിളി.....രക്ഷിക്കാൻ പറ...”
പുഷ്പരാജ് ഉടനേതന്നെ തന്റെ മൊബൈലെടുത്ത്..ഐ.ജി ചെന്നിനായകത്തെ വിളിച്ചു ലൊക്കേഷൻ പറഞ്ഞുകൊടുത്തു...

“അല്ല..അച്ചായാ..ആക്ച്വലി എന്താ..സംഭവിച്ചത്”..?
“എടോ...സംഗീതയുടെ കത്ത് വായിച്ചു ഡിപ്രസ്ഡായ ഞാൻ രണ്ടു ദിവസം ഫുൾ കൺഫ്യൂഷനിലായിരുന്നു..മാത്രമല്ല എനിക്ക് ബ്ലോഗെഴുതിത്തന്നിരുന്ന NIFEക്കാരൻ ആ ചെറുക്കനാകട്ടേ ഒരുമാസമായി ചിക്കൻഗുനിയ പിടിച്ച് കിടപ്പിലുമാണ്..പുണ്ണാക്കന്മാരായ ആരാധകർക്ക് എന്തെങ്കിലുമൊക്കെ എഴുതിക്കൊടുക്കണ്ടേ ദിവസവും..അതിന്റെ ടെൻഷൻ...

അവസാനം ഞാൻ തീരുമാനിച്ചു..അവളോടൊപ്പം ഒളിച്ചോടാൻ...സെക്കൻഹാൻഡായാലും ഫെറാറി എപ്പോഴും ഫെറാറി തന്നെയല്ലേ..ആ വിവരം സെമിനാരിയിലെ  റൂമ്മേറ്റായിരുന്ന എന്റെ ഏറ്റവും അടുത്ത സുഹ്രിത്തിനെ അറിയിക്കുകയും ചെയ്തു.... അങ്ങനെ ഞാൻ മിനിഞ്ഞാന്ന് രാത്രി ഒരോട്ടോ പിടിച്ച് സ്റ്റേഷനിലേക്ക് പോയി..അപ്പോഴതാ ഗേറ്റടിച്ചിട്ടിരിക്കുന്നു...ആ ഓട്ടോക്കാരൻ പറഞ്ഞതുപോലെ ഞാൻ ഷോട്ട്കട്ടെടുത്ത് ചാടിയത് ഈ കിണറ്റിലാ...ഭാഗ്യത്തിന് ഒരു ആടലോടകത്തിന്റെ വേരിൽ പിടികിട്ടി..താഴെ വീണില്ല..

രണ്ടു ദിവസമായി ഈ നിപ്പ് നിക്കാൻ തുടങ്ങിയിട്ട്..എന്റെ മൊബൈലിലാണേൽ ബാറ്ററി ലോയുമായിരുന്നു..അവസാനം ഉള്ള ചാർജ്ജ് വച്ചിട്ട് ഞാൻ എന്റെ സുഹ്രിത്തിന് രക്ഷിക്കാനായി SOS മെസേജ് അയച്ചു..അപ്പോഴേക്കും മൊബൈൽ ഓഫായി..രണ്ടു ദിവസമായി അവനെക്കാത്ത് ഞാൻ നിൽക്കുന്നു....എന്റെ സംഗീത ഇപ്പോൾ എവിടെയാണോ എന്തോ..?..ങിഹീ..ങിഹീ..ങീ.....അച്ചായൻ വിതുമ്പിക്കരഞ്ഞു..ആ കരച്ചിലുകൾ എക്കോയായി കുഴലിന്റെ ഭിത്തികളിൽത്തട്ടി പ്രതിധ്വനിച്ചു..പുഷ്പരാജിന് തലവേദനയെടുത്തു..

അപ്പോഴേക്കും മീഡിയായും പോലീസും ഫയർഫോഴ്സന്മാരും എല്ലാമെത്തി..ഭാഗ്യത്തിന് ആ സ്പോട്ടിൽ പണ്ട് ‘മാളൂട്ടി‘ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നതായിരുന്നു..അവരന്ന് ബേബി ശ്യാമലിയെ രക്ഷിച്ച കുഴി മൂടിയിട്ടില്ലായിരുന്നു..അതുകൊണ്ട് രക്ഷാപ്രവർത്തനം എളുപ്പമായി..ചിലി അപകടത്തിനു ശേഷം ലോകം ഉറ്റുനോക്കിയ രണ്ടാമത്തെ സംഭവമായി മാറിയത്...ടിവിക്കാർ ലൈവായി സംഗതി കാണിച്ചു..ശ്യാമിലിയെ രക്ഷിച്ച അതേ കുഴി അല്പം കൂടി വലുതാക്കി അച്ചായനേം പുഷ്പരാജിനേം ഫയർഫോഴ്സ് രക്ഷിച്ചു...

പുഷ്പരാജ് ഫോണെടുത്ത് റെയിൽവേ  സ്റ്റേഷനിലേക്ക് വിളിച്ചു..ഗുവാഹട്ടി എക്സ്പ്രസിൽ അന്ന് തീക്ഷ്ണക്കണ്ണുള്ള ഒരുത്തന്റെ കൂടെ ഒരു പെണ്ണ്  പോയതായി അറിയാൻ കഴിഞ്ഞു...അപ്പോൾ ആരാണ് സംഗീതയെ തട്ടിയെടുത്തത് ?...... ആരാണ് ആ തീക്ഷ്ണക്കണ്ണൻ..?..രാജ് ചിന്തിച്ചു..

മടക്കയാത്രയിൽ ആംബുലൻസിലിരുന്നു പുഷ്പരാജ് അച്ചായനോട് ചോദിച്ചു..“ അല്ലച്ചായാ മെസേജയച്ചിട്ടും അച്ചായനെ രക്ഷിക്കാതെ ചതിച്ച സെമിനാരിയിലെ തീക്ഷ്ണക്കണ്ണുള്ള ആ ഭയങ്കരൻ സുഹ്രിത്ത് ആരാണ്...പറയൂ...”

വായിലിരുന്ന ഗ്ലൂക്കോസുകുപ്പി മാറ്റി വെച്ചിട്ട് അച്ചായൻ പതിയെ പറഞ്ഞു..അവനാണ്...
.......................................... എതിരൻ കതിരവൻ ...”
“ ങേ...രണ്ടുപേരൊണ്ടോ..?
“ അതെ..രണ്ടുപേരുടെ ശക്തിയും ബുദ്ധിയുമുള്ള ഒരു ഭയങ്കരൻ...തന്റെ തീക്ഷ്ണകണ്ണുകളുടെ ശക്തി  കൊണ്ട് ആരേയും കീഴടക്കുന്ന ഭയങ്കരൻ..... ”
പുഷ്പരാജ് പേടിയോടെ ആ വിവരണം കേട്ടുകൊണ്ടിരുന്നു...

അടുത്ത ദിവസം മലയാളരമ പേപ്പറിലെ പത്രത്തിലെ പ്രധാന വാർത്ത :
 “ കിണറ്റിൽ വീണ് ചാവാൻ പോയ ഡി.പുഷ്പരാജിനെ അതിസാഹസികമായി രക്ഷിച്ചുകൊണ്ട് മലയാളത്തിന്റെ സ്വന്തം അച്ചായൻ മടങ്ങി വന്നിരിക്കുന്നു...ആഹ്ലാദിപ്പിൻ..”
അച്ചായന് ഈ വർഷത്തെ ധീരതയ്ക്കുള്ള അവാർഡിന് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി...
................................................................................................................................................................


                                                                                                   ഇതേസമയം അങ്ങ് ദൂരെ  യു.എസിൽ, ആസ്പിനിലെ മഞ്ഞുവീണലിഞ്ഞ  തെരുവുകളിലൂടെ സംഗീതയുടെ കൈയ്യും പിടിച്ച് ചുവന്ന കോട്ടിട്ട ആജാനബാഹുവായ ഒരാൾ നടന്നു നീങ്ങുകയായിരുന്നു.....  ഇടതടവില്ലാത്ത പെയ്യുന്ന  സ്നോയിലും കെടാതെ അപ്പോഴും അയാളുടെ തീക്ഷ്ണക്കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു....


                                                                                                                   ( അവസാനിപ്പിച്ചു...)

..

24 comments:

  1. “ പൂവു ചൂടണമെന്നുപറഞ്ഞപ്പോ പൂമരം കൊണ്ടു തന്നവനാ...
    മുങ്ങിക്കുളിക്കണമെന്നുപറഞ്ഞപ്പോ മുന്നിപ്പുഴവെട്ടിത്തന്നവനാ...
    അക്കരെ നിന്നൊരു മാരനെ കണ്ടപ്പോളെന്നെ മറന്നില്ലേ...
    പെണ്ണേ നീ എന്നെ മറന്നില്ലേ...
    അവനിക്കരെ വന്നപ്പോൾ നാട്ടുകാർക്കെന്നെ നീ
    ഒറ്റു കൊടുത്തില്ലേ പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ......“

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പോണി...

    രണ്ട് ഭാഗങ്ങളും നന്നായിരിക്കുന്നു.... അഭിനന്ദനങ്ങള്‍...

    സഞ്ചാരി...

    ReplyDelete
  4. പോണി ഭാവിയുണ്ട്..!,ഭാവനയുമുണ്ട്,ഭാവുകങ്ങൾ:)

    ReplyDelete
  5. അല്ല ഈ കുഴിയില്‍ വീഴുക എന്നുള്ളത് പുഷ്പരാജിനു നേര്‍ച്ചയാണോ?
    സംഗീതയുടെ എഴുത്ത് കിടില്സ്..
    അപ്പോള്‍ അച്ചായന് ഇതാണ് പറ്റിയതല്ലേ..
    പോണി സംഗതി സൊ കൂള്‍ ..
    മഞ്ഞും ചാരി നിന്ന എതിരന്‍ പെണ്ണിനേം കൊണ്ട് പോയല്ലേ...(പുള്ളിക്കും താങ്ങ്..)

    ReplyDelete
  6. രണ്ട് ഭാഗങ്ങളും നന്നായിരിക്കുന്നു.... അഭിനന്ദനങ്ങള്‍..

    ReplyDelete
  7. രണ്ടാം ഭാഗം തകര്‍ത്തു കേട്ടോ..ആദ്യത്തെ അത്രയ്ക്കങ്ങോട്ട് "എറിച്ചില്ല " അതിന്റെ കേടു കൂടി ഇത് തീര്‍ത്തു തന്നല്ലോ..!

    ReplyDelete
  8. “ഡാ, ഡാ കൊണാപ്പാ..കളി ചാര്‍ളിയോട് വേണ്ട കേട്ടാ..ബെറളീക്ക് ബെറളീടെ വഴി, ചാര്‍ളിക്ക് ചാര്‍ളിയുടെ വഴി..കൂട്ടിക്കെട്ടാന്‍ നോക്കല്ലേ“

    എനിവേ..സംഗതി ഉഗ്രനായി..
    എതിരനേം സമയത്ത് വലിച്ചിട്ടു അല്ലേ..
    റോസ് മരിയാ ബാറില്‍ ഈ ആഴ്ച വന്നേക്ക് കേട്ടോ..

    ReplyDelete
  9. ബെര്‍ളിക്കെതിരെ സൈബര്സെല്ലിന് പരാതി നല്‍ക്കിയ സത്യം ഞാന്‍ എന്റെ ബ്ലോഗിലിട്ടിട്ടുണ്ട് ....

    ReplyDelete
  10. ബൈജു,ആളവന്താൻ,വവ്വാക്കവ്,സഞ്ചാരി,മേല്പത്തൂരാൻ,ജുനെത്,കാർനോർ,വില്ലേജ്,റോളക്സ്,ചാർളി ചെകുത്താൻ മറ്റു കോടിക്കണകിനു വായനക്കാർക്കും നന്ദി...
    @ചാർളി :എന്റെ അറിവിൽ അച്ചായന് പള്ളീലിട്ട പേര് ചാർളി എന്നായിരുന്നു..മാത്രമല്ല 2010 സെൻസസ് പ്രകാരം പാലായിലും പൂഞ്ഞാറ്റിലും രാമപുരത്തും കൂടി ഏതാണ്ട് അൻപത്തിയേഴോളം ചാർളിമാരുണ്ട്...
    @ചെകുത്താൻ:
    ഒരു വിരൽത്തുമ്പിൽ ബ്ലോഗും മറ്റേ വിരൽത്തുമ്പിൽ ബൂലോകവും കൊണ്ടു നടന്നിരുന്ന അച്ചായനെതിരെ പരാതി കൊടുക്കാൻ തനിക്കെങ്ങനെ മനസ്സു വന്നു ഹേ....അച്ചായൻ അറീഞ്ഞൊന്നു ശപിച്ചാൽ തന്റെ പെരിസ്ട്രോയിക്ക വരെ അടിച്ചു പോകും ..ഓർത്തോ..

    ReplyDelete
  11. :)
    ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചാ വായിച്ചതു്.

    ReplyDelete
  12. "വഴിയരികിൽ ഒരാഴ്ചയായി ഒരു പോസ്റ്റ് പോലും കിട്ടാതെ വലയുന്ന ധാരാളം ജനങ്ങളെ അദ്ദേഹം കണ്ടു..കൊച്ചുകുട്ടികൾ അച്ചായന്റെ പുതിയ പോസ്റ്റ് കിട്ടിയിട്ടേ ഇനി മാമുണ്ണൂ..എന്ന് വാശിപിടിച്ച് കരയുന്നു..“ കരയല്ലേ മോനേ..അടുത്ത പോസ്റ്റ് അച്ചായൻ ഉടനിറക്കും..ഈ ചോറുണ്ണ് മോനേ..“ എന്ന് പറഞ്ഞുകൊണ്ട് അമ്മമാർ ചോറ് വാരിക്കൊടുക്കുന്നു..പോലീസ് ജീപ്പുൾപ്പെടെ പല പല വാഹനങ്ങൾ റോഡിൽ ആൾക്കാർ കത്തിച്ചിട്ടിരിക്കുന്നു..അഞ്ച് ദിവസമായി കമന്റിടാൻ കഴിയാത്ത പാവം സാധാരണ ജനങ്ങൾ ഡിപ്രഷൻ മൂത്ത് തലകറങ്ങി റോഡിൽ വീഴുന്നു..ബ്ലോഗിലെ തേങ്ങയടിക്കൽ നിന്നതുമൂലം പ്രതിസന്ധിയിലായ നാളികേരകർഷകർ ഒരു ഭാഗത്ത് ഖരാവോ നടത്തുന്നു..ഇന്റർപോളിൽ ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോൾ പ്രൊജക്ട് ചെയ്യാൻ സന്ദർശിച്ച പലസ്തീനിലെ റഫ്യൂഗി ക്യാമ്പുകൾ പുഷ്പരാജിന് ഓർമ്മവന്നു..എന്തൊരന്യായം...അക്രമം.."

    ഈ ഭാഗം തകര്‍ത്തു. അക്രമം തന്നെ. തീര്‍ത്തു കളഞ്ഞല്ലോ. ഒരു 2 ഭാഗങ്ങള്‍ കൂടെ ആകാം ആയിരുന്നു.

    ReplyDelete
  13. എനിക്കിതങ്ങ് തീരെ പിടിച്ചിട്ടില്ല...

    "കുറ്റാന്വേഷണ നോവല്‍ ഭാഗം 1" എന്നൊക്കെ കണ്ടപ്പോള്‍ ഒരു 15 to 20 ഭാഗം ഉണ്ടാകുമെന്ന് കരുതി, ഇതിപ്പോ അനിശ്ചിത കാല നിരാഹാരം ഒറ്റ ദിവസം കൊണ്ട് സമാപിച്ചത് പോലെയായി....!

    വിക്കിലീക്സിനെ അമേരിക്ക വിരട്ടുന്നത് പോലെ അച്ചായന്‍ പോണിയെ വിരട്ടിയോ എന്നൊരു സംശയം...!
    തളരരുത് പോണി കുട്ടാ....
    ഞങ്ങളില്ലേ 'ഇവിടെ'.

    ഓ പിന്നെ ഒരു കാര്യം.... സംഗതി രണ്ടില്‍ തീര്ന്നുവെങ്കിലും കലക്കി കേട്ടോ....

    ReplyDelete
  14. കുറ്റാന്വേഷണ കഥ ഗംഭീരമായി.

    ReplyDelete
  15. വീണ്ടും പോണി തകർത്തു.
    ആദ്യത്തെ ഭാഗം കിടിലമെങ്കിൽ ഇതു കിടിലോല്ക്കിടിലം

    ReplyDelete
  16. ithra manoharamaayum oru postidaamennu manassilaayi

    ReplyDelete
  17. gud..gud..comedyku oru puthiya maanam..

    ReplyDelete
  18. പല പ്രയോഗങളും നന്നായി ചിരിപ്പിച്ചു.:)
    നന്ദി.

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...